ജഡാഭരതന്റെ പുനർജന്മങ്ങൾ

Mail This Article
ഭാരതീയ ഇതിഹാസങ്ങളിൽ ഭരതൻ എന്ന പേരുള്ള പലരുമുണ്ടായിട്ടുണ്ട്, ശ്രീരാമസോദരനായ ഭരതൻ ഏറ്റവും നല്ല ഉദാഹരണം. ഇന്നത്തെ കഥയമമയിൽ ഒരു ഭരതന്റെ കഥയാണു പറയാൻ പോകുന്നത്. ജഡാഭരതന്റെ കഥ. പ്രാചീന ഭാരതത്തിൽ ഭരതനെന്നൊരു മഹാരാജാവ് ജീവിച്ചിരുന്നു. അദ്ദേഹം ദയാലുവും പ്രജകളുടെ ക്ഷേമം മുൻനിർത്തി പ്രവർത്തിക്കുന്നയാളുമായിരുന്നു. യൗവനകാലം പൂർത്തീകരിക്കുന്നതിനു മുൻപ് തന്നെ അദ്ദേഹത്തിൽ വിരക്തി വളർന്നുവന്നു. അങ്ങനെ രാജ്യവും ബന്ധുക്കളെയുമൊക്കെ ഉപേക്ഷിച്ച് അദ്ദേഹം ഹിമാലയത്തിൽ ഒരു ആശ്രമം കെട്ടി കാട്ടുപഴങ്ങളും സസ്യങ്ങളും കഴിച്ച് സന്ന്യാസിയായി മാറി.
ഒരിക്കൽ ആശ്രമത്തിനു സമീപം ഗർഭിണിയായ ഒരു മാൻപേടയെത്തി. അതിനെ ആക്രമിക്കുവാൻ തക്കംപാർത്ത് ഒരു സിംഹം കാത്തിരിക്കുന്നുണ്ടായിരുന്നു. സിംഹം മാൻപേടയ്ക്കുനേർക്ക് ചാടിവീണതും അതു തെന്നിമാറി. ഓട്ടത്തിനിടയിൽ ആ ഗർഭിണിമാൻ പ്രസവിച്ചു. പ്രസവശേഷം അതു പുഴയിലേക്ക് എടുത്തുചാടി. സിംഹത്തിൽ നിന്നു രക്ഷപ്പെട്ടെങ്കിലും പുഴയിലെ വെള്ളത്തിൽ അതു വീണുമരിച്ചു.
ഭരതൻ ഈ സമയം പിറന്നുവീണ മാൻകുട്ടിക്കരികിലെത്തി. അതിനെ കയ്യിലെടുത്ത് ആശ്രമത്തിൽ കൊണ്ടുപോയി അതിന്റെ കാര്യങ്ങൾ നോക്കി. പിന്നീടുള്ള ഭരതന്റെ ജീവിതത്തിൽ ഈ മാൻകുട്ടി വലിയൊരു സ്നേഹബന്ധനം തീർത്തു. ഊണിലും ഉറക്കത്തിലും മാൻകുട്ടിയുടെ കാര്യം മാത്രമായി ഭരതന്റെ ചിന്ത. സന്ന്യാസത്തിനായി എല്ലാം ഉപേക്ഷിച്ച വിരാഗിയായ ഭരതന്റെ മനസ്സ് ആത്മീയവഴിയിൽ നിന്നു മാറി. മോക്ഷം അദ്ദേഹത്തിന് അപ്രാപ്യമായി.

മരണസമയത്തും മാൻകുട്ടിയെക്കുറിച്ച് ഓർത്തുകൊണ്ടിരുന്നു ഭരതൻ. അതിനാൽ അടുത്ത ജന്മത്തിൽ ഒരു ആൺമാനായി അദ്ദേഹം ജനിച്ചു. കഴിഞ്ഞ ജന്മത്തിലെ കാര്യങ്ങൾ ആ മാനിന് ഓർമയുണ്ടായിരുന്നു. ഒരു സന്ന്യാസിയെപ്പോലെയായിരുന്നു ആ മാനിന്റെ ജീവിതം. പൊഴിഞ്ഞുവീണ ഇലകൾ ഭക്ഷിച്ച് പുഴയിലെ വെള്ളവും കുടിച്ച് സദാ ആത്മീയ കാര്യങ്ങൾ ചിന്തിച്ച് അതു ജീവിതം കഴിച്ചു. അടുത്തജന്മത്തിൽ ഒരു കർഷക കുടുംബത്തിലായിരുന്നു ഭരതന്റെ ജനനം. മുൻപുള്ള രണ്ടു ജന്മങ്ങളിലെയും ജീവിതം അദ്ദേഹത്തിന് ഓർമയുണ്ടായിരുന്നു. സമ്പൂർണ വിരാഗിയായ ഭരതൻ ഒരു അവധൂതനെപ്പോലെ മുടിയും താടിയുമൊക്കെ വളർത്തിയാണ് ജീവിച്ചത്. അതിനാൽ ജഡാഭരതൻ എന്ന പേര് അദ്ദേഹത്തിനു ലഭിച്ചു.

ഒന്നിലും പ്രത്യേകിച്ചൊരു താൽപര്യവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. രുചി നോക്കാതെ അദ്ദേഹം ഭക്ഷണം കഴിച്ചു, കീറപ്പായയിലോ വെറുംനിലത്തോ കിടന്നുറങ്ങി. പരാതികളോ പരിഭവങ്ങളോ ഇല്ലായിരുന്നു. ഭരതന് എന്തോ കുഴപ്പമുണ്ടെന്നായിരുന്നു കുടുംബത്തിന്റെ വിചാരം. അദ്ദേഹം കൈവരിച്ച ആത്മീയമായ ഔന്നത്യം ആരുമറിഞ്ഞില്ല. പിതാവിന്റെ മരണശേഷം ജഡാഭരതന്റെ സഹോദരങ്ങൾ സ്വത്തുക്കൾ പങ്കിട്ടെടുത്തു. ജഡാഭരതന് ഒരു നുള്ളുഭൂമി പോലും ആരും നൽകിയില്ല. ഭരതൻ അതാവശ്യപ്പെട്ടുമില്ല. സഹോദരഭാര്യമാർ ജഡാഭരതനെ കഠിനമായി അധിക്ഷേപിക്കുകയും പകലന്തിയോളം പണിയെടുപ്പിക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹം ഒന്നും കാര്യമാക്കിയില്ല.

ഒരിക്കൽ ജഡാഭരതൻ ഒരു മരച്ചുവട്ടിൽ ഇരിക്കുമ്പോൾ പല്ലക്കിലേറിയ ഒരു രാജാവ് അതുവഴി വന്നു. കപിലമുനിയുടെ ആശ്രമത്തിലേക്ക് ആത്മീയോപദേശം തേടി പോകുകയായിരുന്നു ആ രാജാവ്. പല്ലക്ക് ചുമക്കാൻ ആളുകൾ കുറവായതിനാൽ ജഡാഭരതനോടും അതു ചുമക്കാൻ കൂടാൻ പല്ലക്കു സംഘത്തിന്റെ മേധാവി ആവശ്യപ്പെട്ടു. അദ്ദേഹം അപ്രകാരം ചെയ്തു. വഴിയരികിലെ ഉറുമ്പുകളെയും പുഴുക്കളെയും നോവിപ്പാതിരിക്കാൻ വളരെ പതിയെയാണ് ജഡാഭരതൻ നടന്നത്. അതു പല്ലക്കിന്റെ വേഗത്തെ ബാധിക്കുകയും രാജാവിന് അസ്വസ്ഥതയുണ്ടാക്കുകയും ചെയ്തു.

രാജാവ് ജഡാഭരതനെ കഠിനമായി ശകാരിച്ചു, നല്ല ശക്തിയുള്ള ശരീരമുണ്ടല്ലോ, എന്നിട്ടും പല്ലക്കു ചുമക്കാൻ എന്താ പ്രശ്നമെന്ന് അദ്ദേഹം ചോദിച്ചു. എല്ലാം കേട്ടശേഷം ജഡാഭരതൻ താൻ തന്റെ ശരീരം മാത്രമല്ലെന്നും തന്റെയുള്ളിലെ ആത്മൻ ഒരു പല്ലക്കും ചുമക്കുന്നില്ലെന്നും തത്വചിന്താപരമായി പറഞ്ഞു. ഇതു കേട്ടു വിസ്മയിച്ച രാജാവ് താഴെയിറങ്ങി ആ അവധൂതനെ വന്ദിച്ചു. ജഡാഭരതൻ രാജാവിന് ആത്മീയോപദേശം നൽകി.

ആ ഉപദേശങ്ങൾ കേട്ട് മനസ്സിലെ അഹംഭാവം മാറിയ രാജാവ് കപിലമുനിയെ സന്ദർശിക്കാതെ കൊട്ടാരത്തിലേക്കു മടങ്ങി, കപിലമുനിയിൽ നിന്നു കിട്ടേണ്ട അറിവ് ജഡാഭരതൻ അദ്ദേഹത്തിനു നൽകിക്കഴിഞ്ഞിരുന്നു. ജഡാഭരതൻ കുറച്ചുകാലംകൂടി അവധൂതജീവിതം തുടർന്നു, ഒടുവിൽ അദ്ദേഹത്തിന്റെ ആത്മാവ് മോക്ഷപ്രാപ്തിയും നേടി.