ഓപ്പറേഷൻ സിന്ദൂർ ട്രേഡ്മാർക്ക് അപേക്ഷ പിൻവലിച്ച് റിലയൻസ്; ജീവനക്കാരന് പറ്റിയ പിഴവെന്ന് വിശദീകരണം

Mail This Article
പഹൽഗാം (Pahalgam) ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം പാക്കിസ്ഥാനിലും പാക്കിസ്ഥാൻ അധിനിവേശ കശ്മീരിലുമുള്ള ഭീകരരുടെ കേന്ദ്രങ്ങളെ ആക്രമിച്ച ദൗത്യത്തിന് ഇന്ത്യ നൽകിയ ‘ഓപ്പറേഷൻ സിന്ദൂർ’ (Operation Sindoor) എന്ന പേരിന്റെ ട്രേഡ്മാർക്ക് (Trademark) ലഭിക്കാനായി നൽകിയ അപേക്ഷ ശതകോടീശ്വരൻ മുകേഷ് അംബാനി (Mukesh Ambani) നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് (Reliance Industries) പിൻവലിച്ചു.
കമ്പനിയിലെ ഒരു തുടക്കക്കാരനായ ജീവനക്കാരനാണ് (Junior Employee) മുൻകൂർ അനുമതി തേടാതെ അപേക്ഷ നൽകിയത്. ആഭ്യന്തര അവലോകനത്തിനുശേഷം അപേക്ഷ പിൻവലിക്കാൻ തീരുമാനിച്ചെന്നും റിലയൻസ് വ്യക്തമാക്കി. ജിയോ സ്റ്റുഡിയോസിനു (Jio Studios) വേണ്ടിയായിരുന്നു അപേക്ഷ.

മുംബൈ സ്വദേശിയായ മുകേഷ് ഛേത്രം അഗ്രവാൾ, മുൻ വ്യോമസേന ഉദ്യോഗസ്ഥർ കമാൽ സിങ് ഒബേർ, ഡൽഹിയിൽ അഭിഭാഷകനായ അലോക് കോത്താരി തുടങ്ങിയവരും ട്രേഡ്മാർക്ക് സ്വന്തമാക്കാനായി അപേക്ഷിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ സൈന്യം ഇത്തരത്തിൽ നൽകുന്ന പേരുകളുടെ ട്രേഡ്മാർക്ക് സ്വന്തമാക്കാൻ നിയമതടസ്സമില്ല. ട്രേഡ്മാർക്ക് ലഭിക്കുന്നവർക്ക് ആ പേരിൽ സിനിമയും മറ്റും നിർമിക്കാം. അപേക്ഷകന്റെ ഉദ്ദേശ്യശുദ്ധി കൂടി വിലയിരുത്തിയാണ് റജിസ്ട്രാർ ട്രേഡ്മാർക്ക് അനുവദിക്കുക.