ADVERTISEMENT

ചെന്നൈ ∙ നഗരത്തിലെ സ്കൂളുകൾക്കു സമീപം തിരക്ക് നിയന്ത്രിക്കാൻ വൺവേ സംവിധാനവുമായി പൊലീസ്. സ്കൂളുകൾക്കു മുൻപിലും സമീപ റോഡുകളിലും വാഹനത്തിരക്ക് നിയന്ത്രിക്കണമെന്ന ആവശ്യത്തെ തുടർന്നാണു നടപടി. അതേസമയം, വൺവേ പ്രായോഗികമല്ലാത്ത കേരള വിദ്യാലയം ഉൾപ്പെടെയുള്ള സ്കൂളുകളിലെ വിദ്യാർഥികളുടെ ദുരിത യാത്ര തുടർന്നേക്കും.

അൽപം ആശ്വാസം
സ്കൂളുകൾക്കു മുന്നിലെ തിരക്കേറിയ റോഡുകളിൽ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിനാണ് വൺവേ സംവിധാനം നടപ്പാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതരുമായി പൊലീസ് ചർച്ച നടത്തി. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും നടപ്പാക്കാനാണു തീരുമാനം. ചില സ്കൂളുകളിൽ ഉച്ചയോടെ ക്ലാസുകൾ അവസാനിക്കുന്നതിനാലാണ് ഉച്ചയ്ക്കും വൺവേ ഏർപ്പെടുത്തുന്നത്. എല്ലാ ഇടങ്ങളിലും ഇത് ഉടൻ നടപ്പാക്കുമോ എന്ന കാര്യം വ്യക്തമല്ല. എഗ്‌മൂർ കാസാ മേജർ റോഡ് അടക്കമുള്ള സ്ഥലങ്ങളിൽ ഉടൻ നടപ്പാക്കുമെന്നാണു വിവരം. ഡോൺ ബോസ്കോ സ്കൂളിലേക്കുള്ള വാഹനങ്ങളും ഇരു ദിശകളിലേക്കുള്ള വാഹനങ്ങളും ഇടവേളയില്ലാതെ കടന്നു പോകുന്ന കാസാ മേജർ റോഡിൽ കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

നെഞ്ചിടിപ്പേറ്റുന്ന യാത്ര
സ്കൂളുകൾക്കു സമീപത്തെ ഗതാഗതക്കുരുക്കും സിഗ്‌നൽ സംവിധാനവും രക്ഷിതാക്കളിൽ വലിയ ആശങ്കയുണ്ടാക്കുന്നു. റോഡ് കടക്കുന്നതും റോഡരികിലൂടെ നടക്കുന്നതും  ബുദ്ധിമുട്ടാണ്. കേരള വിദ്യാലയം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണു കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. പൂനമല്ലി ഹൈറോഡിൽ നെഹ്റു പാർക്കിനു സമീപത്തെ സ്കൂളിലെ കുട്ടികൾക്കു റോഡ് കടക്കാൻ സാവകാശം കിട്ടുന്നില്ല. സെൻട്രൽ, കിൽപോക് ഭാഗങ്ങളിലേക്കുള്ള ചുവപ്പു ലൈറ്റുകൾ ഒരേസമയം തെളിയുമ്പോ‍ൾ ഗംഗു റെഡ്ഡി അടിപ്പാത ഭാഗത്ത് നിന്നുള്ള വാഹനങ്ങളെ കടത്തി വിടുന്നതിനു പച്ച ലൈറ്റ് തെളിയും. ഇതിന് ഇടയിലൂടെ ജീവൻ പണയം വച്ചാണ് വിദ്യാർഥികളും അധ്യാപകരും റോഡ് കടക്കുന്നത്.

ഈ ഭാഗത്ത് വൺവേ സംവിധാനം േവണമെന്ന് ആവശ്യം ഉയർന്നെങ്കിലും നഗരത്തിലെ പ്രധാന റോഡ് ആയതിനാൽ പ്രായോഗികമാണോയെന്ന കാര്യത്തിൽ സംശയമുണ്ട്. കാൽനട യാത്രക്കാർക്കു മാത്രമായുള്ള സിഗ്‌നൽ സംവിധാനം നടപ്പാക്കണമെന്ന ആവശ്യം നേരത്തെയുണ്ട്. രാവിലെയും വൈകിട്ടും ഇതു നടപ്പാക്കിയാൽ സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രയിലെ ആശങ്ക ഒഴിവാകും. സ്കൂളിനു സമീപം പൂനമല്ലി ഹൈറോ‍ഡിൽ നടപ്പാലം വേണമെന്ന ആവശ്യം നടപ്പാക്കാത്തതിൽ കടുത്ത അമർഷത്തിലാണ് അധ്യാപകർ‌. നടപ്പാലം നിർമിച്ചാൽ റോഡ് വഴിയുള്ള യാത്ര ഒഴിവാകുമെന്നും നെഹ്റു പാർക്ക് മെട്രോ സ്റ്റേഷൻ, കിൽപോക് എന്നിവിടങ്ങളിലേക്കുള്ള യാത്ര എളുപ്പമാകുമെന്നും ഇവർ പറയുന്നു.

English Summary:

Chennai school traffic safety improvements focus on a new one-way system. While easing congestion near some schools, challenges persist at locations like Kerala Vidyalaya, emphasizing the need for further solutions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com