ADVERTISEMENT

അഡൂർ  ∙ ‌അഡൂർ ചന്ദനടുക്കത്തെ സതീശൻ (ബിജു–42) മരിച്ചത് ഒന്നിച്ചുമദ്യപിക്കുന്നതിനിടെ മദ്യത്തിന്റെ അളവിനെച്ചൊല്ലിയുണ്ടായ പിടിവലിക്കിടെ സുഹൃത്ത് തള്ളിയിട്ടപ്പോൾ തലയിടിച്ചുവീണെന്ന് പൊലീസ്. സംഭവത്തിൽ ബെള്ളക്കാനത്തെ ചിദാനന്ദനെ (42) അറസ്റ്റ് ചെയ്തു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസ്. അയൽവാസി ചോമണ്ണ നായിക്കിന്റെ വീടിന്റെ വരാന്തയിൽ ചൊവ്വാഴ്ച വൈകിട്ടാണ് സതീശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സതീശൻ തെയ്യംകെട്ട് കലാകാരനാണ്. സഹോദരി സൗമിനിക്കൊപ്പമാണ് താമസം. 

തെയ്യംകെട്ട് ഇല്ലാത്ത സമയത്ത് കൂലിപ്പണിക്കു പോകാറുള്ള സതീശൻ തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്നിറങ്ങിയതാണ്. പലപ്പോഴും രാത്രി വൈകി വീട്ടിലെത്താറുള്ളതിനാൽ അന്ന് അന്വേഷിച്ചില്ല. ചൊവ്വാഴ്ച വൈകിട്ടും കാണാത്തതിനെത്തുടർന്ന് സതീശൻ പതിവായി പോകാറുള്ള ചോമണ്ണ നായ്ക്കിന്റെ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ് വരാന്തയിൽ മരിച്ച നിലയിൽ കണ്ടത്. വീഴ്ചയിലുണ്ടായ പരുക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് തള്ളിയപ്പോൾ വീണതാണെന്ന വിവരം ലഭിച്ചത്.

സതീശനും പ്രതി ചിദാനന്ദനും ചോമണ്ണ നായിക്കും ചേർന്നാണ് മദ്യപിച്ചത്. ഗ്ലാസിലൊഴിച്ച മദ്യത്തിന്റെ അളവിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും പിടിച്ചുതള്ളുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. കെഎസ്ഇബിയിലെ പുറം കരാർ തൊഴിലാളിയാണ് ചിദാനന്ദൻ. ഭിന്നശേഷിക്കാരനായ ചോമണ്ണ നായിക്ക് തനിച്ചാണ് താമസം. പരേതരായ കുഞ്ഞിക്കണ്ണന്റെയും മാധവിയുടെയും മകനാണ് സതീശൻ. ആദൂർ ഇൻസ്പെക്ടറുടെ ചുമതലയുള്ള രാജീവൻ വലിയവളപ്പിലും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

English Summary:

Adoor Theyyamkettu artist Satheesan was found dead following an altercation with a friend involving alcohol. Police arrested Chidanandan for culpable homicide after the post-mortem confirmed injuries from a fall.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com