കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയിൽ ചെറങ്കടവ് ഭാഗത്ത് ഗർത്തം

Mail This Article
പാണത്തൂർ∙ കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയിൽ ചെറങ്കടവിൽ പാതയുടെ മധ്യഭാഗത്ത് ഗർത്തം രൂപപ്പെട്ടു. നിർമാണത്തിലിരിക്കുന്ന പൂടംകല്ല് ചെറങ്കടവ് ഭാഗത്ത് ചെറങ്കടവിൽ നിർമിച്ച കലുങ്കിന്റെ ഒരു ഭാഗത്തെ കോൺക്രീറ്റ്ഭിത്തിയോടു ചേർന്നാണ് ഗർത്തം രൂപപ്പെട്ടത്. മഴയിൽ സ്ഥിരമായി ഉറവ പൊട്ടുന്ന ഇവിടെ ഉറവയുണ്ടാകുന്ന ഭാഗം ഒഴിവാക്കിയും കലുങ്ക് ഉയർത്തിയും ചെയ്യണമെന്ന് നാട്ടുകാർ കരാറുകാരനോടും, എൻജിനീയർമാരോടും ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് കലക്ടർക്ക് പരാതിയും നൽകിയിരുന്നു. എന്നാൽ അതൊന്നും ഗൗനിക്കാതെ നിർമാണം നടത്തുകയാണ് ചെയ്തതെന്ന് ആക്ഷേപമുണ്ട്.
എല്ലാ മഴക്കാലത്തും അതിശക്തമായി ഉറവ ഉണ്ടാകുമെന്നതിനാൽ ഉറവ പൊട്ടുന്ന ഭാഗത്തെ വെള്ളം കലുങ്കിൽ കൂടി ഒഴുകി പോകുന്ന രീതിയിൽ നിർമാണം നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നത്. നിലവിൽ കലുങ്കിന്റെ ഒരു ഭാഗത്തെ കോൺക്രീറ്റ് പൊട്ടിച്ച് ഒരു മീറ്ററോളം നീക്കി കോൺക്രീറ്റ് ചെയ്താൽ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് പ്രദേശവാസികൾ പറയുന്നു. ഇല്ലെങ്കിൽ അപകടസ്ഥിതിയാകും. സംസ്ഥാനപാതയിൽ പടിമരുതിലും സമാന സ്ഥിതിയാണുള്ളത്. പടിമരുതിൽ റോഡിൽ സ്ഥിരമായി ഉറവയുണ്ടാകുന്ന സ്ഥലത്ത് കലുങ്ക് നിർമിക്കണമെന്ന് റോഡ് നവീകരണ സമയത്ത് ആവശ്യപ്പെട്ടിരുന്നെങ്കിലും ചെയ്തിരുന്നില്ല. ഇവിടെയും എല്ലാ മഴക്കാലത്തും റോഡിന്റെ മധ്യഭാഗത്ത് ഉറവ പൊട്ടി കുഴി രൂപപ്പെട്ട് വാഹനാപകടം ഉണ്ടാകുന്ന സ്ഥിതിയാണ്. ചെറങ്കടവിൽ നാട്ടുകാർ വാഴനട്ട് പ്രതിഷേധിച്ചതോടെ കുഴി താൽക്കാലികമായി നികത്തിയിട്ടുണ്ട്. പ്രശ്നം സ്ഥിരമായി പരിഹരിക്കണമെന്നാണ് ആവശ്യം.