കുമ്പള റെയിൽവേ സ്റ്റേഷനിൽ മഴ നനഞ്ഞ് ട്രെയിൻ കയറണം

Mail This Article
കുമ്പള ∙ കുമ്പള റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന് മേൽക്കൂരയില്ലാത്തതിനാൽ യാത്രക്കാർ മഴ നനഞ്ഞ് ട്രെയിൻ കയറേണ്ട സ്ഥിതി. സ്റ്റേഷനിൽ വർഷങ്ങളായി വേനൽക്കാലത്ത് വെയിലേറ്റും മഴക്കാലത്ത് മഴ നനഞ്ഞും ട്രെയിൻ കയറേണ്ട ദുരിതാവസ്ഥയാണ്.വിദ്യാർഥികളും സ്ത്രീകളും കുട്ടികളും രോഗികളുമടങ്ങുന്ന യാത്രക്കാരാണ് ദുരിതം നേരിടുന്നത്. പ്ലാറ്റ്ഫോമിന് മേൽക്കൂര വേണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷനും, സന്നദ്ധ സംഘടനകളും നാട്ടുകാരും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷമേറെയായി.നിലവിൽ സ്റ്റേഷന്റെ ഓഫിസുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് 100 മീറ്ററിൽ മാത്രമാണ് പ്ലാറ്റ്ഫോമിന് മേൽക്കൂരയുള്ളത്. രണ്ടാം ഫ്ലാറ്റ്ഫോമിലും ഇതുതന്നെയാണ് സ്ഥിതി. രണ്ടു ഭാഗത്തും കുറഞ്ഞത് 500 മീറ്ററുകളിലെങ്കിലും പ്ലാറ്റ്ഫോമിന് മേൽക്കൂര വേണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. ഈ ആവശ്യം ബന്ധപ്പെട്ടവരെ ഒട്ടേറെ തവണ അറിയിച്ചിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന ആക്ഷേപം നാട്ടുകാർക്കുണ്ട്.
ദീർഘദൂര ട്രെയിനുകൾക്ക് പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ മലബാർ ഭാഗത്തുനിന്ന് കുമ്പളയിലൂടെ കടന്നുപോകുന്ന ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ സ്റ്റേഷനിൽ ലിഫ്റ്റ് നിർമാണം നടക്കുന്നതിന്റെയും വെളിച്ചമൊരുക്കിയതിന്റെയും കഥയാണ് റെയിൽവേ അധികൃതർ പറയുന്നതെന്ന് യാത്രക്കാർക്ക് പരാതിയുണ്ട്.
ഇപ്പോൾ മഴ കനത്തതോടെ പ്ലാറ്റ്ഫോമിനു മേൽക്കൂര ഇല്ലാത്തതിന്റെ ദുരിതം അനുഭവിക്കുകയാണ് വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ.കുമ്പളയിൽ നിലവിൽ ചുരുക്കം ചില ട്രെയിനുകൾക്ക് മാത്രമാണ് സ്റ്റോപ്പുള്ളത്. അതിൽ കയറിപ്പറ്റാൻ തന്നെ പ്രയാസമുണ്ടാക്കുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. മേൽക്കൂര നിർമിക്കാൻ അടിയന്തിര നടപടി വേണമെന്നാണ് പാസഞ്ചേഴ്സ് അസോസിയേഷന്റെയും സന്നദ്ധ സംഘടനകളുടെയും ആവശ്യം.