വലിയപറമ്പിലെ കടൽ സംരക്ഷണഭിത്തി: മിണ്ടാട്ടമില്ലാതെ അധികൃതർ
Mail This Article
തൃക്കരിപ്പൂർ ∙ വലിയപറമ്പിന്റെ സംരക്ഷണത്തിനുള്ള കടൽ സംരക്ഷണഭിത്തി ഇപ്പോഴും കരയടുത്തിട്ടില്ല. ജിയോ ട്യൂബ് ഉൾപ്പെടെ വിവിധ പദ്ധതികൾ വിവിധ വർഷങ്ങളിലായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കടലോര ജനതയുടെ ഭീതിയും ആശങ്കയും പരിഹരിക്കാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല.കാലവർഷത്തിൽ ദുരിതവും നഷ്ടവും നേരിടുന്നവരാണിവിടുത്തുകാർ. പ്രത്യേകിച്ചും വലിയപറമ്പ് പഞ്ചായത്ത് ഓഫിസിനു തെക്കു ഭാഗം മുതൽ തൃക്കരിപ്പൂർ കടപ്പുറം വരെയുള്ള പ്രദേശങ്ങളിലെ കുടുംബങ്ങൾ. പഞ്ചായത്തിന്റെ വടക്കേ അറ്റമായ മാവിലാക്കടപ്പുറം മേഖലയും പ്രധാനമായും കടൽ ദുരിതം നേരിടുന്നുണ്ട്.
പതിറ്റാണ്ടുകളായി വലിയപറമ്പ് ജനതയുടെ ആവശ്യമാണ് കടൽ സംരക്ഷണ ഭിത്തി സ്ഥാപിക്കണമെന്നത്. ജനങ്ങളുടെ ആവശ്യം മുറുകുമ്പോൾ വാഗ്ദാനങ്ങളെത്തും. ഇത്തരത്തിൽ കഴിഞ്ഞ 30 വർഷത്തിനുള്ളിൽ അര ഡസൻ പദ്ധതികളെങ്കിലും ഇവിടെ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, ഒന്നും കായൽ കടന്നു വലിയപറമ്പിൽ എത്തിയില്ല. 110 കോടി രൂപ ചെലവിൽ ജിയോ ട്യൂബ് പദ്ധതി സ്ഥാപിക്കുമെന്നത് 2 വർഷം മുൻപുള്ള പ്രഖ്യാപനമാണ്. അതിനു ശേഷം മറ്റൊരു പദ്ധതിക്കായി പരിശോധനയും നടത്തി.ജീവനും സ്വത്തും സംരക്ഷിക്കാനുള്ള പദ്ധതിക്കായി ഇനിയെത്രകാലം കാത്തിരിക്കണമെന്നു കടലോര ജനത ചോദിക്കുന്നു.
ഈ നാടിന്റെ പരിസ്ഥിതിയെ ദുർബലപ്പെടുത്താതെ, ശാസ്ത്രീയ പരിശോധന നടത്തിയുള്ള പദ്ധതികൾ ജനങ്ങൾ ആവശ്യപ്പെടുന്നു. വാഗ്ദാനങ്ങളിൽ ഒതുക്കാതെ പദ്ധതിക്ക് നടപടി ഉണ്ടാകണമെന്നു തീരദേശ ജനത.