എടനീർ പാലത്തിനു സമീപമുള്ള കുഴി അപകട ഭീഷണിയാകുന്നു

Mail This Article
എടനീർ ∙ ചെർക്കള കല്ലടുക്ക സംസ്ഥാനാന്തര പാതയിൽ എടനീർ പാലത്തിനു സമീപമുള്ള കുഴി യാത്രക്കാർക്ക് ദുരിതമാകുന്നു. പാലത്തോടു റോഡ് ചേരുന്ന ഭാഗത്താണ് വൻകുഴിയുള്ളത്. കേരളത്തിലേക്കും കർണാടകയിലേക്കും ഒട്ടേറെ വാഹനങ്ങൾ പോകുന്ന പ്രധാനപാതയാണിത്. വാഹനങ്ങൾ കുഴയിൽ ചാടുന്നതിനാൽ വാഹനങ്ങൾക്ക് തകരാർ സംഭവിക്കുന്നു. ഇതേ റോഡിൽ ചെർക്കള, കെട്ടുംകല്ല്, ചെർളടുക്ക, നെക്രാജെ, കെടഞ്ചി, പള്ളത്തടുക്ക എന്നിവിടങ്ങളിലും വൻകുഴികളുണ്ട്.
കിഫ്ബിയിൽ ഉൾപ്പെടുത്തി നവീകരണം തുടങ്ങി പൂർത്തീകരിക്കാത്ത 19 കിലോമീറ്റർ റോഡ് ഭാഗത്താണ് പ്രവൃത്തി 5 വർഷമായി മുടങ്ങിയിട്ടുള്ളത്. മുടങ്ങിയ ഭാഗത്ത് ഒരു ലെയർ മാത്രമാണ് ടാറിങ് നടത്തിയിട്ടുള്ളത്. പുതിയ കറരാറുകാരനെ കണ്ടെത്തി പ്രവൃത്തിപൂർത്തീകരിക്കുമെന്ന് 3വർഷം മുൻപ് അധികൃതർ അറിയിച്ചിരുന്നു. ഇതൊന്നും നടപ്പിലായിട്ടില്ല. ചെർക്കള, നെല്ലിക്കട്ട, ബദിയടുക്ക, ഉക്കിനടുക്ക, പെർള, വിട്ള, പുത്തൂർ, ബെംഗളുരു എന്നിവിടങ്ങളിലേക്ക് ചരക്ക് വാഹനങ്ങടക്കം ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. കാലവർഷം തുടങ്ങുന്നതിനു മുൻപ് കുഴയടച്ചിരുന്നെങ്കിൽ ദുരിതം രൂക്ഷമാകില്ലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.