യന്ത്രത്തകരാർ; ടഗ് ബോട്ട് മൊഗ്രാൽ തീരത്തേക്ക് ഇടിച്ചുകയറി

Mail This Article
കുമ്പള ∙ യന്ത്രത്തകരാറിനെ തുടർന്നു മഞ്ചേശ്വരത്ത് തീരത്ത് നിന്നു 8 നോട്ടിക്കൽ മൈൽ അകലെ കടലിൽ കുടുങ്ങിയ ടഗ് ബോട്ട് ശക്തമായ കാറ്റിലും തിരമാലകളിൽപെട്ടു മൊഗ്രാൽ തീരത്തേക്കു ഇടിച്ചുകയറി. അപകടം മുൻകൂട്ടി തിരിച്ചറിഞ്ഞതിനെത്തുടർന്നു തീരദേശ പൊലീസും ഫിഷറീസ് വകുപ്പ് അധികൃതരും ചേർന്നു ടഗിലുണ്ടായിരുന്നവരെ ജീവനക്കാരെ ബോട്ടിലെത്തി രക്ഷപ്പെടുത്തിയതിനാൽ വൻ അപകടം ഒഴിവായി.ജീവനക്കാരെ രക്ഷപ്പെടുത്തിയതിനു ശേഷമാണ് ടഗ് ഒഴുകി മൊഗ്രാൽ തീരത്തെത്തിയത്.
മൂന്നു മണിയോടെയാണ് സംഭവം. ഇന്നലെ ശക്തമായ കാറ്റും തിരമാലയിലുമായിരുന്നു . ഈ വിവരം ടഗിലുണ്ടായിരുന്നവർ കൺട്രോൾ റൂമിൽ വിവരമറിയിച്ചിരുന്നു. കൊല്ലത്തുനിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന എസ്സാർ കമ്പനിയുടെ കൂറ്റൻ ടഗ് ബോട്ടാണ് സാങ്കേതികത്തകരാറുമൂലം കുടുങ്ങിയത്. ബുധനാഴ്ച ബോട്ട് കടലിൽ ഒഴുകി നടക്കുന്നതായി കണ്ടതായി മത്സ്യത്തൊഴിലാളികൾ നൽകിയ വിവരത്തെ തുടർന്നു തീരദേശ പൊലീസും ഫിഷറീസ് വകുപ്പും ചേർന്നു പരിശോധന നടത്തിയത്.
ഫിഷറീസ് വകുപ്പിന്റെ ബോട്ട് സ്ഥലത്തെത്തി ഇതിലുണ്ടായിരുന്ന മലയാളിയായ ക്യാപ്റ്റനടക്കം 2 പേരെ മഞ്ചേശ്വരം തുറമുഖത്ത് എത്തിച്ചതിനു ശേഷം ബാക്കി ജീവനക്കാരുമായി ബോട്ട് നങ്കൂരമിട്ടു. യന്ത്രതകരാർ പരിഹരിക്കാനായി ടെക്നിഷ്യൻ മുംബൈയിൽ മംഗളുരുവിലെത്തിക്കാനായിരുന്നു ആദ്യ ശ്രമം ഉണ്ടായത്. പിന്നീട് മംഗളൂരുവിൽ നിന്നു മറ്റൊരു ടഗിന്റ സഹായത്തോടെ കെട്ടിവലിച്ച് കരയിലെത്തിക്കുന്നതിനുള്ള അനുമതി കാത്തിരിക്കെയാണ് ടഗ് ഒഴുകി മൊഗ്രാലിലെത്തിയത്. ഇതിലുണ്ടായിരുന്ന 10 പേരും സുരക്ഷിതരായി ഇവിടെയുള്ള ഒരു ക്വാട്ടേജിൽ കഴിയുകയായിരുന്നു. ഇന്നു വിദഗ്ധസംഘമെത്തി ടഗ് പരിശോധിക്കുമെന്നു അധികൃതർ അറിയിച്ചു.