കിണർ, പാത്രങ്ങൾ, വീടിന്റെ ഭിത്തി..; എല്ലായിടത്തും പുഴുക്കള്‍; ദുരിതത്തിൽ 4 കുടുംബങ്ങൾ

Mail This Article
ആര്യനാട്∙ പുഴു ശല്യത്തിൽ വലഞ്ഞ് ആദിവാസി മേഖലയിലെ 4 കുടുംബങ്ങൾ. ആര്യനാട് പഞ്ചായത്തിലെ തേവിയാരുകുന്ന് വാർഡിൽ മേലെ പിണറുംമൂട് ഉന്നതിയിലെ പ്രദീപ് ഭവനിൽ ടി.പ്രദീപ്, ആശാ ഭവനിൽ വിജയമ്മ, ഷൈനി ഭവനിൽ ജെ.ആർ.ഷൈനി, ഓമന എന്നിവരുടെ വീടുകളിൽ ആണ് ഒരാഴ്ചയായി ഇൗ ദുർഗതി. മൂന്ന് ദിവസം മുൻപ് ആരോഗ്യ വകുപ്പിൽ നിന്ന് ലഭിച്ച പൊടി വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്തിട്ടും പരിഹാരമായില്ല. സമീപത്തെ കാട് വളർന്ന പുരയിടത്തിൽ നിന്നാണ് പുഴുക്കൾ എത്തുന്നതെന്ന് വിവരം.
കിണർ, പാത്രങ്ങൾ, വീടിന്റെ ഭിത്തി, കോൺക്രീറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം പുഴുക്കളെ കാണുന്നുണ്ട്. ചെടി, പച്ചക്കറി, കുരുമുളക് കൃഷി ഇവയുടെ ഇലകളെല്ലാം പുഴുക്കൾ തിന്നുന്നതായി വീട്ടുകാർ പറഞ്ഞു. 100 മീറ്റർ അകലെയുള്ള കുടുംബ വീട്ടിൽ നിന്നാണ് പ്രദീപിന്റെ വീട്ടിൽ ആഹാരം പാകം ചെയ്ത് കൊണ്ടുവരുന്നത്. പുഴുക്കൾ കൂടുതലായി കാണപ്പെടുന്നതും പ്രദീപിന്റെ വീട്ടിലാണ്. മറ്റുള്ളവർ വീടുകളിൽ പാകം ചെയ്യുന്നു. മുൻപ് 2 തവണ സമാന പ്രശ്നം ഉണ്ടായപ്പോൾ വീടുകളിലും പ്രദേശത്തും ഡീസൽ സ്പ്രേ ചെയ്താണ് പരിഹാരം കണ്ടത്. പുഴുക്കൾ വരുന്ന പുരയിടത്തിലെ വളർന്ന് കിടക്കുന്ന കാട് നശിപ്പിക്കുന്നതിന് ഇന്ന് നടപടി സ്വീകരിക്കുമെന്ന് വസ്തു ഉടമ വീട്ടുകാരെ അറിയിച്ചിട്ടുണ്ട്.