കാറിന് സൈഡ് കൊടുത്തില്ല; പിന്തുടർന്നെത്തി കെഎസ്ആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കും മർദനം

Mail This Article
ബത്തേരി ∙ കാറിന് സൈഡ് കൊടുക്കാത്തതിനെത്തുടർന്ന് പിന്തുടർന്നെത്തിയ നാലംഗ സംഘം കെഎസ്ആർടിസി ബസ് തടഞ്ഞു നിർത്തി ഡ്രൈവറെയും കണ്ടക്ടറെയും മർദിച്ചു. കോഴിക്കോട്– പെരിക്കല്ലൂർ റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ ടി.എ. മത്തായി (44), കണ്ടക്ടർ റിയാസ്(35) എന്നിവർ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞ ദിവസം രാത്രി 9നാണ് സംഭവം. സംഭവത്തിൽ കേണിച്ചിറ സ്വദേശികളായ കണ്ടാലറിയാവുന്ന 4 പേർക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി ബത്തേരി എസ്ഐ കെ.കെ.സോബിൻ പറഞ്ഞു. 2 ദിവസത്തെ ട്രിപ്പുകൾ ഇല്ലാതായതിനെ തുടർന്ന് കെഎസ്ആർടിസിക്ക് വൻ വരുമാന നഷ്ടമുണ്ടായി. നിറയെ യാത്രക്കാരുണ്ടായിരുന്ന ബസിലെ സംഘർഷാവസ്ഥ 10 മിനിറ്റോളം നീണ്ടു.
സംഭവത്തെക്കുറിച്ച് ഡ്രൈവർ:
കോഴിക്കോടു നിന്ന് വരികയായിരുന്ന ബസ് രാത്രി ഒൻപതിനാണ് മീനങ്ങാടി ടൗണിലെ ഹൈസ്കൂൾ ജംക്‌ഷനിലെത്തിയത്. ഹൈസ്കൂൾ റോഡിൽ നിന്ന് ദേശീയപാതയിലേക്ക് അപകടകരമാം വിധം അലക്ഷ്യമായി കയറി വന്ന കാർ ബസിന്റെ മുൻപിലേക്ക് കയറി. പെട്ടെന്ന് നിർത്താനായതിനാലാണ് അപകടം ഒഴിവായത്. തുടർന്ന് ഒരു കിലോമീറ്ററിലധികം ദൂരം സൈഡ് തരാതെ കാർ മുന്നോട്ടു പോയി. പിന്നീട് കാർ ഓരം ചേർന്നു നിർത്തിയപ്പോൾ ബസ് മുന്നോട്ടെടുത്തു പോയി. എന്നാൽ വീണ്ടും കാർ പിന്നാലെയെത്തി ഇടതുവശത്തു കൂടി ബസിനെ മറികടക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
പിന്നീട് ബീനാച്ചിയെത്തിയപ്പോൾ ബസിനെ മറികടന്ന കാർ റോഡിനു കുറുകെ നിർത്തി ബസ് തടഞ്ഞു. കാറിൽ നിന്നിറങ്ങിയ 2 പേർ ബസിനുള്ളിൽ കയറി. ഡ്രൈവർ കാബിനിലെ വാതിൽ വലിച്ചു തുറന്ന് കാലിൽ പിടിച്ചു വലിച്ചു. ക്ലച്ചിൽ നിന്ന് കാൽ തെന്നി മാറിയതിനെ തുടർന്ന് ബസ് റോഡരികിലേക്ക് നിരങ്ങി നീങ്ങി. തലയിൽ മർദിക്കുകയും കൈ പിടിച്ചു തിരിക്കുകയും ചെയ്തു. കണ്ടക്ടറുടെ നെഞ്ചിൽ ചവിട്ടുകയും ചെയ്തു .ഇതിനിടെ കാറോടിച്ചിരുന്നയാൾ ഇറങ്ങിയോടി. നാട്ടുകാരും ബീനാച്ചി ടൗണിലെ ചില ഡ്രൈവർമാരും ചേർന്ന് പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു.