കാട്ടാനശല്യത്തിൽ വലഞ്ഞ് തൃശ്ശിലേരി മുത്തുമാരി; ഒരേ സമയം 5 ആനകൾ വരെ ഇറങ്ങുന്നു, വ്യാപക കൃഷിനാശം

Mail This Article
മാനന്തവാടി ∙ തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി മുത്തുമാരിയിലും പരിസര പ്രദേശങ്ങളിലും കാട്ടാനശല്യം വീണ്ടും രൂക്ഷമായി. കഴിഞ്ഞ വർഷവും ഇതേ സമയത്ത് ഇതു തന്നെയായിരുന്നു അവസ്ഥ. അന്ന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെ എത്തിച്ചാണ് പതിവായി നാട്ടിലിറങ്ങിയിരുന്ന കാട്ടാനയെ ഉൾവനത്തിലേക്ക് തുരത്തിയത്. 5 ആനകൾ വരെ ഇപ്പോൾ പല സ്ഥലങ്ങളായി ഓരേ സമയം ഇറങ്ങുകയാണ്. ആദ്യമെല്ലാം ചക്ക തേടി നാട്ടിലിറങ്ങിയിരുന്ന കാട്ടാനകൾ തെങ്ങ് മാത്രമാണ് കാര്യമായി മറിച്ചിട്ടിരുന്നത്.
ഇപ്പോൾ നല്ല കുരുമുളക് വളളി പടർത്തിയ മാവ്, പ്ലാവ് എന്നിവയും ചവിട്ടി മറിക്കുകയാണ്. ഇരുട്ട് വീഴുമ്പോഴേയ്ക്കും കൃഷിയിടത്തിൽ ഇറങ്ങുന്ന കാട്ടാനകൾ നേരം വെളുത്തതിന് ശേഷമാണ് കാട്ടിലേക്ക് മടങ്ങുന്നത്. വീടിന്റെ മുറ്റത്തു കൂടി ആന കയറി പോകുന്നതിന്റെ കാൽപാടുകൾ പലയിടത്തും കാണാം. കൂട്ടത്തിൽ ഒരു കൊമ്പനാന ആളുകളെ കാണുമ്പോൾ നേരെ പാഞ്ഞടുക്കുകയാണ്. വനപാലകർ പ്രദേശത്ത് പട്രോളിങ് നടത്തുന്നുണ്ടെങ്കിലും ആനകളുടെ എണ്ണം കൂടുതലായതും ഒരേ സമയം പല സ്ഥലത്ത് ആനകൾ ഇറങ്ങുന്നതിനാലും ഇവയെ തുരത്താൻ സാധിക്കുന്നില്ല.