ADVERTISEMENT

റിയാദ്∙ സൗദി അറേബ്യയിലെ നഴ്സിങ് ജീവനക്കാരുടെ സ്വദേശിവൽക്കരണ നിരക്ക് 2025ൽ ഏകദേശം 44% ആയി ഉയരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വർഷത്തെ രാജ്യാന്തര നഴ്സസ് ദിനാചരണത്തോടനുബന്ധിച്ചാണ് സൗദി ആരോഗ്യ മന്ത്രാലയം ഈ കണക്കുകൾ പുറത്തുവിട്ടത്. നഴ്സിങ് കരിയർ പ്രമോഷൻ സ്ട്രാറ്റജി 2018-2022 എന്ന പദ്ധതിയുടെ ഫലമായി 2016ൽ 38 ശതമാനമായിരുന്നത് ഈ രംഗത്തേക്കുള്ള സ്വദേശികളുടെ കടന്നുവരവ് വർധിച്ചു.

സ്വദേശി നഴ്സിങ് ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിൽ സ്വയം പര്യാപ്തത നേടുന്നതിനും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഈ രംഗത്തേക്ക് താൽപര്യപൂർവം കടന്നുവരുന്നവരുടെ എണ്ണം വർധിപ്പിക്കുന്നതിനുമുള്ള പദ്ധതി മന്ത്രാലയം നടപ്പാക്കിവരികയാണ്. മികച്ച തൊഴിൽ മേഖലയെന്ന നിലയിലും നല്ലൊരു ജീവിതശൈലി കെട്ടിപ്പടുക്കുന്നതിന് നഴ്സിങ് മേഖലയിലെ ജോലി സഹായിക്കുമെന്നതിനാലും സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ഈ രംഗത്തേക്ക് ആകർഷിക്കുന്നുണ്ട്.

ഉയർന്ന ജീവിത നിലവാരവും സ്വദേശീയ കഴിവുകളുടെ നിക്ഷേപത്തെ അടിസ്ഥാനമാക്കി അഭിവൃദ്ധി പ്രാപിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥയുമുള്ള ഊർജ്ജസ്വലമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ ലക്ഷ്യമിടുന്ന രാജ്യത്തിന്റെ വിഷൻ 2030ലെ ആരോഗ്യ മേഖല പരിവർത്തന പരിപാടിയുടെ കാഴ്ചപ്പാടുകളുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യ മന്ത്രാലയം നഴ്സിങ് കോളേജുകളിലേക്കുള്ള സൗദി സ്വദേശികളായ വിദ്യാർഥികളുടെ പ്രവേശനം വർധിപ്പിക്കുന്നതിന് ഗുണപരമായ സംരംഭങ്ങളിലൂടെ നഴ്സിങ് തൊഴിലിൽ താൽപര്യം വളർത്താൻ ലക്ഷ്യമിടുന്നു. സൗദി ആരോഗ്യ മേഖലയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനോടൊപ്പം ആരോഗ്യ സേവനം നൽകുന്നതിന് മികച്ച ദേശീയ തൊഴിൽ ശക്തി കെട്ടിപ്പടുക്കുന്നതിനും ഇതിലൂടെ സാധ്യമാകും.

സൗദി സ്വദേശികളായ നഴ്സിങ് ആരോഗ്യ പ്രവർത്തകരെ ഈ മേഖലയിൽ തുടരുന്നതിന് പിന്തുണയ്ക്കുന്നതിനും ശാക്തീകരിക്കുന്നതിനും അവരുടെ പ്രഫഷനൽ കഴിവ് വർദ്ധിപ്പിക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങൾ ഉണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു. സൗദിയിലെ ആരോഗ്യ രംഗത്ത് സർക്കാർ, സ്വകാര്യ നഴ്സിങ് മേഖലയിൽ വലിയ തോതിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾ ജോലി ചെയ്യുന്നുണ്ട്. ഇവരെ ഈ മേഖലയിലെ സ്വദേശിവൽക്കരണം പ്രതികൂലമായി ബാധിക്കും.

English Summary:

Saudization in Saudi Nursing Sector to Reach 44% by 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com