ADVERTISEMENT

ദുബായ് ∙ പോളണ്ട് മൂസ ഇനി ബെന്റ്ലി മൂസ; കോടികൾ വിലവരുന്ന കേരളത്തിലെ ആദ്യത്തെ ബെന്റ്ലി ബെന്റായ്ഗ സിഗ്നേച്ചർ എഡിഷൻ കാർ സ്വന്തമാക്കിയത് ദുബായിലെ ഈ മലയാളി വ്യവസായി. പതിറ്റാണ്ടുകൾക്ക് മുൻപ് ദുബായിലെ ഒരു ചെരിപ്പ് കടയിൽ ജോലി ചെയ്യുമ്പോൾ 25 ഫിൽ‌സ് ലാഭിക്കാൻ കിലോമീറ്ററുകൾ വെയിലും ചൂടും സഹിച്ച്, കാൽനടയായി യാത്ര ചെയ്ത മൂസ എന്ന ആ പഴയ ചെറുപ്പക്കാരൻ ഇതുവരെ  കഠിനാദ്ധ്വാനത്തിലൂടെ സ്വന്തമാക്കിയത് ലോകത്തിലെ ഏറ്റവും മികച്ച ഒരു ഡസനോളം വരുന്ന ആഡംബര കാറുകൾ. 

പോളണ്ട് മൂസ എന്നറിയപ്പെടുന്ന, ദുബായിലെ പ്രമുഖ സുഗന്ധ വ്യാവസായിയുടെ കാർ ശേഖരത്തിലേക്കാണ് ബ്രിട്ടിഷ് ആഡംബര കാർ നിർമാതാക്കളായ ബെന്റ്‌ലിയുടെ ബെന്റായ്ഗ സീരീസിലെ ഏറ്റവും പുതിയ മോഡലായ 'സിഗ്നേച്ചർ എഡിഷൻ' എത്തിയിരിക്കുന്നത്. പോളണ്ട് മൂസയുടെ നാടായ മലപ്പുറം വളാഞ്ചേരിക്കടുത്തുള്ള എടയൂരിലെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള, വിശാലമായ ഗ്രൗണ്ടിൽ ത്രില്ലർ സിനിമകളെ ഓർമിപ്പിക്കുന്ന രീതിയിലാണ്  ഈ കാറിന്റെ അനാവരണം നടന്നത്.

മൂസയും അദ്ദേഹത്തിന്റെ മക്കളായ സലാം, സഫീർ എന്നിവർ ഒരുമിച്ച് ഹെലികോപ്പ്റ്ററിൽ വന്നിറങ്ങി ഈ വാഹനം ഔദ്യോഗികമായി പുറത്തിറക്കുകയായിരുന്നു. ബെന്റ്‌ലിയുടെ ഇന്ത്യൻ പ്രതിനിധി താക്കോൽ കൈമാറി. ഇതാണ് കേരളത്തിലെ ആദ്യത്തെ ബെന്റ്ലി ബെന്റായ്ഗ സിഗ്നേച്ചർ എഡിഷൻ എന്ന് അധികൃതർ പറഞ്ഞു. ‌റോസ് ഗോൾഡ് നിറമാണ് ഈ വാഹനത്തിന്റെ ഏറ്റവും മികച്ച ആകർഷണം. 

ബെന്റ്ലി ബെന്റായ്ഗ സിഗ്നേച്ചർ എഡിഷൻ കാറിന് മുന്നിൽ പോളണ്ട് മൂസ, മക്കളായ  സലാം, സഫീർ എന്നിവർ. ചിത്രത്തിന് കടപ്പാട്: അനന്തു ജി. പ്രകാശ്
ബെന്റ്ലി ബെന്റായ്ഗ സിഗ്നേച്ചർ എഡിഷൻ കാറിന് മുന്നിൽ പോളണ്ട് മൂസ, മക്കളായ സലാം, സഫീർ എന്നിവർ. ചിത്രത്തിന് കടപ്പാട്: അനന്തു ജി. പ്രകാശ്

∙ ലോകത്തെ ഏറ്റവും വേഗമുള്ള ആഡംബര എസ്‌യുവി
ലോകത്തിലെ ഏറ്റവും വേഗമുള്ള ആഡംബര എസ്‌യുവി എന്ന അവകാശവാദത്തോടെയാണ് ബെന്റ്ലി ബെന്റായ്‌ഗയുടെ ആദ്യ എഡിഷൻ നിരത്തിലിറക്കിയത്. ഇപ്പോൾ ഇറങ്ങിയ ഏറ്റവും പുതിയ മോഡലിന്  542 എച് പി പവറും 770 എൻ എം പീക്ക് പവറും ടോര്‍ക്കും ഉൽപാദിപ്പിക്കുന്ന 4.0-ലിറ്റര്‍ വി8 ട്വിന്‍-ടര്‍ബോ എൻജിനുമാണ് ഉള്ളത്.

ബെന്റ്ലി ബെന്റായ്ഗ സിഗ്നേച്ചർ എഡിഷൻ കാറിന് മുന്നിൽ പോളണ്ട് മൂസ, മക്കളായ  സലാം, സഫീർ എന്നിവർ. ചിത്രത്തിന് കടപ്പാട്: അനന്തു ജി. പ്രകാശ്
ബെന്റ്ലി ബെന്റായ്ഗ സിഗ്നേച്ചർ എഡിഷൻ കാറിന് മുന്നിൽ പോളണ്ട് മൂസ, മക്കളായ സലാം, സഫീർ എന്നിവർ. ചിത്രത്തിന് കടപ്പാട്: അനന്തു ജി. പ്രകാശ്

ഇതിലെ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നാല് വീലുകളിലേക്കും പവര്‍ നൽകുന്നുണ്ട്. പ്രവർത്തനക്ഷമത നോക്കുമ്പോള്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഈ കാറിന് വെറും 4.5 സെക്കന്‍ഡ്  മാത്രം മതി. യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യയും സൗകര്യങ്ങളും ഇതിന്റെ അകത്തളത്തില്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

ചിത്രത്തിന് കടപ്പാട്: അനന്തു ജി. പ്രകാശ്
ചിത്രത്തിന് കടപ്പാട്: അനന്തു ജി. പ്രകാശ്

ഇന്റീരിയര്‍ ഏറ്റവും മികച്ച പ്രീമിയം മെറ്റീരിയലുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. വാഹനത്തിലുടനീളം എല്‍ഇഡി ലൈറ്റിങ് യൂണിറ്റുകള്‍ കാണാം. പോളണ്ട് ബെന്റ്ലി മൂസയുടെ ഈ കാർ നിരത്തിലിറങ്ങാൻ കസ്റ്റമൈസേഷൻ അടക്കം പത്തു കോടിയിലേറെ രൂപയാണ് ഇദ്ദേഹത്തിന് ചെലവായത്.

∙ സുഗന്ധ സാമ്രാജ്യത്തിലെ രാജാവ്
132 രാജ്യങ്ങളിലായി പരന്നുകിടക്കുന്ന, പെർഫ്യൂം ബിസിനസ്സ് സാമ്രജ്യത്തിന്റെ ഉടമയാണ് പോളണ്ട് മൂസ. ഫ്രാഗ്രൻസ് വേൾഡ്, ഫ്രഞ്ച് അവന്യൂ തുടങ്ങിയ ലോകപ്രശസ്ത പെർഫ്യൂം ബ്രാൻഡുകളുടെ ഉടമയായ ഇദ്ദേഹത്തിന്റെ കാർ ശേഖരത്തിൽ റോൾസ് റോയ്‌സ് കള്ളിനൻ, ജി വാഗൺ, റേഞ്ച് റോവർ, ലാൻഡ് റോവർ ഡിഫൻഡർ, ലാൻഡ് ക്രൂയിസർ, പോർഷെ തുടങ്ങി ഒരു ഡസനോളം കാറുകളുണ്ട്.

ചിത്രത്തിന് കടപ്പാട്: അനന്തു ജി. പ്രകാശ്
ചിത്രത്തിന് കടപ്പാട്: അനന്തു ജി. പ്രകാശ്

കൂടുതൽ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാതെ, വളരെ ചെറുപ്പത്തിൽ തന്നെ മൈസൂരിലും മറ്റും ചെറുകിട ജോലി ചെയ്ത് പിന്നീട് യുഎഇയിലെത്തിയ അദ്ദേഹം ഇവിടെയും വിവിധ ജോലികളും ബിസിനസും ചെയ്ത ശേഷമാണ് സുഗന്ധദ്രവ്യങ്ങളുടെ ലോകത്തേയ്ക്ക് പ്രവേശിച്ചത്. യുഎഇയിൽ നിന്ന് ആദ്യമായി ഒരു പ്രവാസി പോളണ്ടിലേക്ക് പോയത് ഇദ്ദേഹമായതിനാലാണ് സുഹൃത്തുക്കളും പരിചയക്കാരുമായ സ്വദേശികളടക്കമുള്ളവർ മൂസയെ പോളണ്ട് മൂസയാക്കിയത്.

English Summary:

Malayali businessman in Dubai owns the first Bentley Bentayga Signature Edition car in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com