ADVERTISEMENT

“നീ നമ്മുടെ ചിത്രയെ ഓർക്കുന്നില്ലേ?” ചോദിക്കുന്നത് സുന്ദറാണ്. ഞാൻ എന്റെ ഗവേഷണത്തിന്റെ ഇടവേളയിൽ ഗ്രാമസൗന്ദര്യം ആസ്വദിക്കാൻ ഒന്നുകിൽ അമ്മ വീടിന്റെ സമീപമുള്ള കാളിക്ഷേത്രത്തിൽ എത്താറുണ്ട്. ആ ക്ഷേത്രത്തിന്റെ പ്രത്യേകത ഒരു വശം മലയും മറുവശം വയലുമാണ്. ഇതിന്റെ രണ്ടിന്റെയും ഇടയിലുള്ള ചെറിയ ഒരു നിരപ്പിലാണ് ക്ഷേത്രം നിൽക്കുന്നത്. ക്ഷേത്രത്തിന്റെ കന്നിക്കോണിൽ നിബിഡമായ കാവ്. ക്ഷേത്രത്തിന്റെ മുൻവശം ഏകദേശം ഒരു കിലോമീറ്റർ ദൂരം തെങ്ങും പിന്നെ പച്ചക്കറിപ്പാടവുമാണ്. വളരെ മനോഹരമായ ഒരു കാഴ്ചയാണത്. ഒരു പെയിന്റിങ് പോലെ.

പല ദിവസങ്ങളിലും സായാഹ്നത്തിൽ ഞാൻ അവിടെ പോകാറുണ്ട്. പുരാതനമായ ആ ക്ഷേത്രത്തിന്റെ വിശാലമായ മുറ്റത്ത് ഒരു കോണിലായി തയ്യാറാക്കിയിട്ടുള്ള കളിത്തട്ടിൽ ഇരിക്കും. വൈകിട്ട് ആറരയ്ക്ക് ക്ഷേത്രത്തിന്റെ സമീപത്തുകൂടി പോകുന്ന ബസിൽ തിരിച്ചുവരും. എന്റെ വീട്ടിൽനിന്ന്‌ ഏകദേശം പതിനഞ്ചു കിലോമീറ്റർ ആണ് ആ ക്ഷേത്രത്തിലേക്കുള്ളത്. എന്റെ മനസ്സിന്റെ ഗ്രാമീണഭംഗി ആസ്വദിക്കാനുള്ള ആഗ്രഹത്തെ പലപ്പോഴും തൃപ്തിപ്പെടുത്തിയിരുന്നത് ആ ക്ഷേത്രമാണ്.

നാട്ടിലുള്ള ചില സമയങ്ങളിൽ ആ ക്ഷേത്രത്തിലേക്ക് പോകുന്നതിന് പകരം വീട്ടിൽനിന്ന്‌ രണ്ടു കിലോമീറ്റർ ദൂരെയുള്ള കൃഷ്ണൻനടയിലേക്ക് ഞാൻ പോകും. ഞാൻ ഒരു വലിയ കൃഷ്ണഭക്തൻ ഒന്നുമല്ല. അവിടെ പ്രതിഷ്ഠ ഉണ്ണിക്കണ്ണനാണ്. അതും പുരാതനമായ ക്ഷേത്രമാണ്. ഒരുപാട് പ്രത്യേകതകൾ ഉള്ള ക്ഷേത്രം. ആ ക്ഷേത്രത്തിന്റെ ഇടതുവശത്ത് വയൽ. മുൻവശത്ത് ചെറിയൊരു തെങ്ങിൻതോപ്പ്. വലതുവശത്തായി അച്ഛൻകോവിൽ നദി വളഞ്ഞൊഴുകുന്നു. നദിയുടെ വളവിലാണ് ക്ഷേത്രം നിൽക്കുന്നത്. ധാരാളം വലിയ കയങ്ങളുള്ള പ്രദേശമാണിത്.

അവിടെ ധാരാളം പേർ മരിച്ചിട്ടുണ്ട്. കയത്തിന്റെ ഓരം ചേർന്നിട്ടാണ് കുളിക്കടവുള്ളത്. അവിടെ സ്ഥിരമായി ജനം കുളിക്കാൻ വരുന്നുണ്ട്. നീന്തൽ അറിയാവുന്നവർക്ക് പ്രശ്നമില്ല. പക്ഷേ നീന്തൽ അറിയാത്തവർ കുളിക്കടവിന്റെ ആഴം മനസ്സിലാക്കാതെ ഇറങ്ങി ആഴത്തിൽ മുങ്ങിപ്പോയിട്ടുണ്ട്. ആ വളവിന്റെ തീരത്താണ് ക്ഷേത്രം. ക്ഷേത്രത്തിന് ചുറ്റുമതിലില്ല എന്നുള്ളതാണ് ഒരു പ്രത്യേകത. അതൊരു പ്രത്യേക ഭംഗി തന്നെയാണ്. അധികം ആളുകൾ അവിടെ വരാറില്ല. തികച്ചും ശാന്തസുന്ദരമായ അന്തരീക്ഷം. അതുകൊണ്ട് ചില വൈകുന്നേരങ്ങളിൽ ഞാൻ ആ ക്ഷേത്രത്തിന്റെ മുന്നിൽപ്പോയി ഇരിക്കും.

ആ ക്ഷേത്രത്തിന് ഒരുപാട് കഥകൾ പറയാനുണ്ട്. ഇനിയും ഉത്തരം കിട്ടാത്ത ഒരുപാട് നിഗൂഢതകൾ കൂട്ടിവെച്ചിരിക്കുന്ന ഒരു ക്ഷേത്രം കൂടിയാണത്. ക്ഷേത്രത്തിന്റെ അകത്ത് വലതുവശത്തായി ഒരു മുറി നൂറ്റാണ്ടുകളായി പൂട്ടിയിട്ടിരിക്കുന്നു. ഒരു ചെറിയ മുറി. അത് ഇനിയും തുറന്നിട്ടില്ല. തലമുറകളായി പൂട്ടിയിട്ടിരിക്കുന്നു. അതൊന്നു തുറന്നു നോക്കണം എന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. പക്ഷേ ആർക്കും അതിനുള്ള ധൈര്യം ഇല്ല. ആ മുറിക്കകത്ത് കാളിയനെ ബന്ധിച്ചിരിക്കുന്നു എന്നാണ് ഐതിഹ്യം. ആ മുറി തുറന്നാൽ കാളിയൻ പുറത്തു വരുമെന്നും നാട് നശിക്കും എന്നുമാണ് പഴമക്കാർ പറയാറ്.

പണ്ട് ഇടതുപക്ഷത്തിന്റെ ഭരണകാലത്ത്, നിരീശ്വരവാദി എന്ന് സ്വയം പ്രഖ്യാപിച്ച ദേവസ്വം ബോർഡ് പ്രസിഡന്റ് ഈ മുറിയെപ്പറ്റി അറിയുകയും ജനത്തെ വിളിച്ചുകൂട്ടിയിട്ട് ഈ മുറി ഞാൻ തുറക്കും എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. നിരീശ്വരവാദിയായതുകൊണ്ട് അടച്ചിട്ട ആ മുറി തുറക്കുന്നതിന് അദ്ദേഹത്തിന് വലിയ ധൈര്യമായിരുന്നു. ആ മുറി വളരെ ചെറിയ തുരുമ്പെടുത്ത ഒരു താഴിട്ട് പൂട്ടിയ നിലയിലാണുള്ളത്. ആ മാന്യൻ ആളുകളെ വിളിച്ചുകൂട്ടി മുറി തുറക്കാൻ താഴിൽ പിടിച്ചപ്പോൾ എന്തോ ഒന്ന് കയ്യിൽ ഊതിയതുപോലെ അദ്ദേഹത്തിന് തോന്നിയത്രെ. അദ്ദേഹം പെട്ടെന്ന് കൈ പിൻവലിച്ചു എന്നിട്ട് ഒരു പ്രഖ്യാപനം നടത്തി. ‘ആർക്കും വേണ്ടെങ്കിൽ പിന്നെ എനിക്കെന്താ’. എന്നിട്ട് തിരിച്ചു പോയി. ശ്രീനിവാസൻ സിനിമയിലെ കുമാരപിള്ള സാർ പറയാൻ സാധ്യതയുള്ള ഒരു ഡയലോഗ്.

ആ രീതിയിൽ പ്രശസ്തമായ ക്ഷേത്രത്തിന്റെ പരിസരത്ത് ഞാൻ പോയി നിൽക്കാറുണ്ട്. എന്റെ സ്വഭാവം വെച്ച് ക്ഷേത്രത്തിന് അകത്തുകയറുന്ന ശീലം എനിക്കില്ല. വെറുതെ എന്തിനാ അകത്തുകയറി ദേവന് ബുദ്ധിമുട്ടുണ്ടാക്കുന്നത്. അങ്ങനെ ഒരു സായാഹ്നം ചെലവഴിക്കാനാണ് ഞാൻ അന്ന് അവിടെ എത്തിയത്. ആ സമയത്താണ് യാദൃശ്ചികമായിട്ട് സുന്ദറിനെ കാണുന്നത്. ഞങ്ങൾ ഒരേ പ്രായക്കാരാണ്. സുന്ദർ തികഞ്ഞ ഒരു സസ്യഭുക്കാണ്. സുമുഖൻ, സുന്ദരൻ, സൽസ്വഭാവി. ആ ക്ഷേത്രത്തിന്റെ സമീപം താമസിക്കുന്നു. ബുദ്ധിമാൻ ആണ്. പത്താം ക്ലാസിൽ നല്ല മാർക്ക് വാങ്ങി പാസായ വ്യക്തി. സുന്ദർ ഒരു വിശാലമനസ്കൻ കൂടിയായിരുന്നു. അവന്റെ സമീപത്ത് ഇരുന്ന് അവന്റെ പേപ്പർ കോപ്പിയടിച്ച് എഴുതിയവനും കിട്ടി ക്ലാസ്.

അങ്ങനെയുള്ള ബുദ്ധിമാനായ സുന്ദർ പത്താം ക്ലാസ് കഴിഞ്ഞ് ടൈപ്പും ഷോർട്ട് ഹാൻഡും പഠിച്ച് ആദ്യത്തെ ടെസ്റ്റിൽ തന്നെ പാസായി റവന്യൂ വകുപ്പിൽ സ്റ്റെനോയായി കയറി. ചിലരുടെ ജീവിതത്തിൽ ദുരന്തം ഭാഗ്യമായി തുടങ്ങും പിന്നെ ദുരന്തമായി അവസാനിക്കും. ചിലരുടെ ജീവിതത്തിൽ ഭാഗ്യം ദുരന്തമായി തുടങ്ങും പിന്നെ ഭാഗ്യമായി അവസാനിക്കും. സുന്ദറിന്റെ ജീവിതത്തിൽ ദുരന്തം ഭാഗ്യമായി തുടങ്ങി ദുരന്തമായി അവസാനിച്ചു എന്ന് വേണേൽ പറയാം. കാരണം ചെറിയ പ്രായത്തിൽ നല്ല ശമ്പളത്തിൽ കയറിയ സുന്ദറിന് അവിടെ വെച്ച് വിദ്യാഭ്യാസം നിലച്ചു. പിന്നീട് ഒരു അക്കാദമി‌ പുരോഗതി ഉണ്ടായില്ല. അതിൽ അവൻ എന്നും ദുഃഖിച്ചിരുന്നു.

ഒരാൾ കോൺസ്റ്റബിൾ ആയി കയറിയാൽ സിഐ വരെ ആകാം. ക്ലർക്കായി കയറിയാൽ ഏറ്റവും കുറഞ്ഞത് സെക്‌ഷൻ ഓഫിസർ എങ്കിലും ആവാം. പക്ഷേ സ്റ്റെനോയായി കയറിയാൽ സ്റ്റെനോയായിത്തന്നെ റിട്ടയേഡ് ആവണം. അതിനൊരു പുരോഗതിയില്ല. അത് വൈകിയാണ് സുന്ദറിന് മനസ്സിലായത്. അപ്പോഴേക്കും സുന്ദറിന് പലതും നഷ്ടപ്പെട്ടു. സുന്ദർ കേവലം ഒരു പ്രീഡിഗ്രിക്കാരൻ മാത്രമായി ഒതുങ്ങി. സുന്ദറിന്റെ അത്ര ബുദ്ധിയില്ലാത്ത ഞാനും മറ്റു പലരും ഡിഗ്രിയും പിജിയും ഒക്കെ കഴിഞ്ഞ് മുന്നോട്ടു പോയപ്പോൾ അതിബുദ്ധിമാനായ സുന്ദർ ആദ്യമേ കൈവന്ന സൗഭാഗ്യത്തിൽ കൈകൊടുത്ത് അതിൽ തന്നെ ഒതുങ്ങിപ്പോയി. അതിന്റെ ഖിന്നത സുന്ദർ മറച്ചുവച്ചില്ല. അതുകൊണ്ട് ഞാൻ ക്ഷേത്രത്തിൽ ചെല്ലുമ്പോൾ സുന്ദർ എന്നോട് പറയും

“നീ ഭാഗ്യവാനാണ്. നിനക്ക് പിജി ഉണ്ടല്ലോ. എന്റെ കാര്യം നോക്കൂ. ഞാൻ ഉദ്യോഗസ്ഥനാണ്. ശമ്പളം വാങ്ങുന്നുണ്ട്. പെൻഷൻ കിട്ടും. പക്ഷേ എന്റെ വിദ്യാഭ്യാസം, കേവലം പ്രീഡിഗ്രി മാത്രം.” ഞാൻ അവനോട് പറയും. “നിനക്ക് ഇനിയും പഠിക്കാമല്ലോ.” “ആഗ്രഹിക്കാമെന്നല്ലാതെ എന്നെക്കൊണ്ട് ഇനിയും അത് പറ്റില്ല.” അവൻ പറയും. “ജോലിയും മറ്റു കാര്യങ്ങളുമൊക്കെ ആയിട്ട് ഇനിയൊരു പഠനം, അത് സാധ്യമല്ല.”

വിദ്യ നഷ്ടപ്പെട്ട സുന്ദറിനോട് എനിക്ക് അനുകമ്പ തോന്നിയിരുന്നു. പ്രാരംഭത്തിൽ അവനോട് എനിക്ക് അസൂയ ആയിരുന്നു. ചെറിയ പ്രായത്തിൽ ജോലി കിട്ടിയ സർക്കാർ ഉദ്യോഗസ്ഥൻ. ശ്രീപത്മനാഭന്റെ പത്തുചക്രം വാങ്ങുന്ന ഒരു ഉദ്യോഗസ്ഥൻ. പക്ഷേ ഇപ്പോൾ എനിക്ക് അവനോട് അനുകമ്പയാണ്. ആ സുന്ദറാണ് എന്നോട് ചോദിക്കുന്നത് “നിനക്ക് നമ്മുടെ ചിത്രയെ ഓർമയില്ലേ” എന്ന്.

എനിക്ക് എങ്ങനെ ഓർക്കാതിരിക്കാൻ പറ്റും. എന്റെ ആദ്യത്തെ പ്രണയിനിയല്ലേ ചിത്ര. അഞ്ചാമത്തെ വയസ്സിൽ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ ഒരു കാമുകനായിട്ടുണ്ടെങ്കിൽ അതിന്റെ കാരണം സുന്ദരിയായ ചിത്രയായിരുന്നു. ചിത്ര ബ്രാഹ്മിൻ ആയിരുന്നു. അവൾ എന്റെ ക്ലാസിലായിരുന്നു. ഇപ്പോഴത്തെ ഭാഷയിൽ പറഞ്ഞാൽ എന്റെ ക്ലാസ്‌മേറ്റ്. ഒരു സർക്കാർ സ്കൂളിൽ.

അന്ന് പോഷ് സ്വകാര്യ സ്കൂളുകൾ ഇല്ലാത്തതുകൊണ്ട് ആ പ്രദേശത്തെ എല്ലാവരും സർക്കാർ സ്കൂളിൽ വന്നു ചേരുമായിരുന്നു. ബുദ്ധിയുള്ളവരും ബുദ്ധിയില്ലാത്തവരും ധനികനും ദരിദ്രനും എല്ലാം. അങ്ങനെ മുപ്പത്തിമൂന്ന് പേർ അടങ്ങുന്ന ഒരു ക്ലാസിൽ മൂന്നോ നാലോ ഏറിയാൽ അഞ്ചോ പഠിക്കുന്ന കുട്ടികൾ ഉണ്ടാകും. ബാക്കിയെല്ലാം പിന്നോക്ക വിഭാഗമാണ് വിദ്യാഭ്യാസത്തിൽ. ഞാനും അതിൽ ഒരു അംഗമായി. പിന്നോക്കവിഭാഗക്കാരൻ. എന്നാൽ ചിത്ര അങ്ങനെ ആയിരുന്നില്ല. മുന്നോക്ക വിഭാഗമായിരുന്നു. നന്നായി പഠിക്കുമായിരുന്നു. ക്ലാസിലെ ഒന്നാംനിരക്കാരി. സുന്ദരി, സൽസ്വഭാവി. അതുകൊണ്ടുതന്നെ അവളായിരുന്നു ക്ലാസിലെ മോണിറ്റർ.

അക്കാലത്ത് മിക്കവാറും പൊട്ടിയ സ്ലേറ്റാണ് ഞങ്ങൾക്കുള്ളത്. അധ്യയന വർഷത്തിന്റെ പ്രാരംഭത്തിൽ ആദ്യത്തെ രണ്ടാഴ്ച അല്ലെങ്കിൽ മൂന്നാഴ്ച ഏറിയാൽ ഒരുമാസം എന്റെ സ്ലേറ്റ് പൂർണ രൂപത്തിൽ എന്റെ കൂടെക്കാണും. പിന്നെ അത് പൊട്ടും. പിന്നെ സ്ലേറ്റിന്റെ ഫ്രെയിമിന്റെ കോണിൽ ഒരു ചെറിയ ത്രികോണം പോലെ ഒരുകഷണം സ്ലേറ്റുമായിട്ടായിരിക്കും ഞാൻ ക്ലാസിൽ എത്തുന്നത്.

എന്നും തൂപ്പുകാരി പ്രസന്ന സ്കൂളിൽ എത്തുന്നതിനുമുൻപ് ഞങ്ങൾ അതായത് ഞാനും എന്നെപ്പോലെ കുറേ വാനരക്കൂട്ടവും സ്കൂളിൽ എത്തും. പഠിക്കാനുള്ള ആക്രാന്തം കൊണ്ടല്ല. മറിച്ച് അവർ തൂക്കാൻ ക്ലാസ് തുറക്കുന്ന സമയത്ത് ഞങ്ങൾ ക്ലാസിൽ ഇടിച്ചുകയറും. പിന്നെ ക്ലാസിലെ ബെഞ്ചിൽക്കൂടി ചാടിമറിയും. എനിക്ക് നന്നായി ഓട്ടം അറിയാം. പിന്നെ സുരേഷ്, ഷാജഹാൻ അങ്ങനെ കുറേപ്പേർ.

ഞങ്ങളുടെ കൂട്ടത്തിൽ ആരും തന്നെ പഠിക്കുന്നവർ ഉണ്ടായിരുന്നില്ല. അതാണ് മറ്റൊരു സത്യം. ഞങ്ങൾ ചാടിമറിയുന്നതിന്റെ കൂട്ടത്തിൽ പറ്റുന്നതാണ് ഈ സ്ലേറ്റുകളുടെ പൊട്ടൽ. അതിൽ ആർക്കും പരാതി ഉണ്ടാകാറില്ല. പരാതി പറഞ്ഞാൽ, പറഞ്ഞവന് കിട്ടും ആദ്യത്തെ തല്ല്. അതുകൊണ്ട് ക്ലാസിലെ മിക്കവരുടെയും സ്ലേറ്റ് പൊട്ടിയത് തന്നെയായിരിക്കും. പ്രത്യേകിച്ചും ആൺകുട്ടികളുടെ. പെൺകുട്ടികളുടെ സ്ലേറ്റ് പൊട്ടാറില്ല. കാരണം ആ ഭാഗത്ത് ചാടിമറിയാതിരിക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിക്കും. എന്നാൽ പെൺകുട്ടികൾ ഓടിക്കളിക്കുമ്പോൾ ആൺകുട്ടികളുടെ സ്ലേറ്റ് ചവിട്ടിപ്പൊട്ടിക്കാറുണ്ട്. പക്ഷേ ഞങ്ങൾ പരാതി പറയാറില്ല. തല്ലുപേടിച്ച്.

അങ്ങനെയിരിക്കെ ഒരു ദിവസം ചിത്ര ക്ലാസിൽ ചാടിമറിയുന്ന കൂട്ടത്തിൽ എന്റെ സ്ലേറ്റിൽ ചവിട്ടി. അത് പൊട്ടി. എനിക്കതിൽ പരാതിയുണ്ടായില്ല. പക്ഷേ ചിത്ര എന്നെ ഒരുപാട് അവധി പറഞ്ഞ് സമാധാനിപ്പിച്ചു. ചിത്രയെ എന്റെ വീട്ടുകാർക്ക് നല്ല പരിചയമാണ്. സ്കൂൾ കുട്ടികൾ കളികഴിഞ്ഞ് വെള്ളംകുടിക്കാൻ വന്നിരുന്നത് എന്റെ വീട്ടിലായിരുന്നു. എന്റെ വീട് സ്കൂളിനോട് വളരെ അടുത്ത ഒന്നായിരുന്നു.

സ്കൂളിന് ചുറ്റുമതിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ട് വൈകീട്ട് അഞ്ചുമണിക്ക് ശേഷം സ്കൂൾ ഞങ്ങടെ സാമ്രാജ്യമാണ്. വലിയ ടീംസ് വോളിബോൾ കളിക്കുന്നുണ്ടാവും. അവരായിട്ട് ആ സ്കൂളിന്റെ നല്ല ശതമാനം ഓടും തല്ലിപ്പൊട്ടിച്ചിട്ടുണ്ട്. പിന്നെ മാമ്പഴം നിറഞ്ഞ ആറു മാവുകളുണ്ട്. സ്കൂൾ ഗ്രൗണ്ടിൽ. അതിന്റെ സാന്നിധ്യം കൊണ്ട് ബാക്കിവരുന്ന ഓടുകൾ ഞങ്ങളും എറിഞ്ഞുപൊട്ടിക്കും. ഇതൊക്കെകഴിഞ്ഞ് ബാക്കിവരുന്ന ഓടിന്റെ കീഴിൽ സൂര്യപ്രകാശവും കൊണ്ടിരുന്ന് ഞങ്ങൾ പഠിക്കും.

സ്കൂളിൽ നല്ല ഒന്നാന്തരം ഒരു കിണറുണ്ട്. എന്നാൽ ആ കിണറ്റിൽ ചെരിപ്പും കുപ്പിച്ചില്ലും ഫ്യൂസായ ബൾബും ഒക്കെ ഇട്ട് ഞങ്ങൾ വൃത്തിഹീനമാക്കിയിരുന്നു. അതിനകത്ത് ഒന്നുരണ്ട് തവളകളുണ്ട്. അതിനെ എറിയാൻവേണ്ടി ഞങ്ങൾ എന്നും വൈകീട്ട് അരമണിക്കൂർ മെനക്കെടും. മത്സരിച്ച് ആ തവളകളെ എറിയും. ആ വകയിൽ ഒരുപാട് കല്ലുകളും ആ കിണറ്റിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ സ്കൂളിലെ വെള്ളംകുടിക്കാൻ ആരും താൽപര്യപ്പെടാറില്ല. ടീച്ചേഴ്സ് വീട്ടിൽനിന്ന്‌ വെള്ളം കൊണ്ടുവരും. കുട്ടികൾ സമീപത്തുള്ള വീടുകളിൽ പോകും.

അങ്ങനെ ചിത്ര സ്ഥിരമായി വെള്ളംകുടിക്കാൻ എന്റെ വീട്ടിൽ വരും. പക്ഷേ ഞാൻ ഒരിക്കലും ചിത്രയുടെ മുഖത്ത് നോക്കി ചിരിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. നാണം, ഭയം അങ്ങനെ എന്തൊക്കെയോ കാരണങ്ങൾ. വിദ്യാഭ്യാസത്തിൽ ഞാൻ ഒരു മണ്ടനായിരുന്നു. ചിത്രയോ ഒരു ബുദ്ധിമതിയും. ഒരു മണ്ടന് ബുദ്ധിമതിയോട് തോന്നിയ ആരാധനയാണ് എന്റെ മനസ്സിലെ ചിത്രയോടുള്ള മനോഭാവം. അല്ലെങ്കിൽ എന്റെ മനസ്സിൽ ചിത്രയെന്ന കാമുകി രൂപപ്പെട്ടത് ആ ആരാധനയിൽ നിന്നാണ്. അതെനിക്ക് മാത്രം അറിയുന്ന ഒരു രഹസ്യമാണ്. അങ്ങനെ എന്റെ ആദ്യ കാമുകിയായി ഞാൻ ചിത്രയെ അവരോധിച്ചു.

ചിത്ര എന്റെ മനസ്സിൽ അന്നും ഇന്നും മിഴിവോടെ നിൽക്കുന്നു. കാരണം അവളാണ് എന്റെ ആദ്യ പ്രണയിനി. പക്ഷേ അത് സുന്ദറിന് അറിയില്ല. അതുകൊണ്ടാണ് സുന്ദർ എനിക്ക് ചിത്രയെ ഓർമയുണ്ടോ എന്നു ചോദിച്ചത്. ചിത്രയെ മറന്നെങ്കിൽ അല്ലേ ഓർമിക്കേണ്ട കാര്യമുള്ളൂ. സുന്ദറിന്റെ ചോദ്യത്തിന് പിന്നാലെ പോയപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി. അവന്റെ മനസ്സിലും ചിത്ര നിറഞ്ഞു നിൽക്കുന്നു. രണ്ടു മൂകകാമുകന്മാർ. ഞാൻ മൗനത്തോടെ അവനെ നോക്കി. അവന് അവളെപ്പറ്റി കുറേ കാര്യങ്ങൾ പറയാനുണ്ടെന്ന് എനിക്കറിയാമായിരുന്നു. കാരണം അവന്റെ മനസ്സിലും എവിടെയോ ഒരു നനുത്ത സ്പർശനമായിട്ട് ഇപ്പോഴും ചിത്ര ഉണ്ടാവണം. ഇല്ലെങ്കിൽ നാടുവിട്ടുപോയി പതിറ്റാണ്ടുകൾ കഴിഞ്ഞ് തിരിച്ചുവന്ന ഒരു സ്ത്രീയെപ്പറ്റി അവന് അത്ര വേവലാതിപ്പെടേണ്ട കാര്യമില്ലല്ലോ.

ചിത്രയുടെ വിവാഹം കഴിഞ്ഞിരുന്നു. തമിഴ്നാട്ടിൽ വെച്ച്. അത് ഞാനും അറിഞ്ഞതാണ്. ചിത്ര തമിഴ് ബ്രാഹ്മിൻ ആണ്. തമിഴ്‌നാട്ടിലെവിടെയോ ആണ് അവളുടെ തായ്‌വേര്. അവൾ ഞങ്ങൾക്കൊപ്പം നാലാം ക്ലാസുവരെ ഉണ്ടായിരുന്നുള്ളൂ. ചിത്ര നാലാം ക്ലാസിനുശേഷം തമിഴ്‌നാട്ടിലേക്ക് പോയി. അവളുടെ അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട്. എന്നാൽ അവളുടെ മുത്തശ്ശി ഇവിടെ ഒറ്റയ്ക്ക് താമസിക്കാൻ താൽപര്യപ്പെട്ടു. അവർ തമിഴ്‌നാട്ടിലേക്ക് പോകാൻ തയ്യാറായില്ല. അവരെ പിന്നീട് പല പ്രാവശ്യം ഞാൻ ഈ ക്ഷേത്രത്തിൽ വെച്ച് കണ്ടിട്ടുണ്ട്. അൽപം കൂനുള്ള പ്രായമായ ഐശ്വര്യമുള്ള ഒരു സ്ത്രീ.

അവർക്ക് ക്ഷേത്രത്തിന് സമീപം ഒരു മുപ്പതു സെന്റ് സ്ഥലം ഉണ്ടായിരുന്നു. അത് നിറയെ വൃക്ഷങ്ങൾ ആയിരുന്നു. ഒരു കാവുപോലെ. അതിന്റെ മധ്യത്തിൽ പഴയ ഒരു വീട്. അകത്തളത്തോടു കൂടിയ ഒരു ചതുർശാല. മുന്നിൽ വിശാലമായ മുറ്റം. അതായിരുന്നു ചിത്രയുടെ വീട്. അത് റോഡിൽനിന്ന്‌ ഒരു ഇരുപത് അടിയോളം ഉയർന്നാണ് നിന്നിരുന്നത്. ഒരുപാട് ഒതുക്കുകല്ലുകൾ കയറിവേണം മുകളിൽ എത്താൻ. ഞാൻ ഇടയ്ക്കൊക്കെ ക്ഷേത്രത്തിൽ പോകുമ്പോൾ ആ വീടിന്റെ മുന്നിലുള്ള വഴിയിൽക്കൂടിയാണ് പോകാറ്. ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴി അതല്ലെങ്കിലും. നാലാം ക്ലാസ് കഴിഞ്ഞ് ചിത്ര സ്കൂളിൽനിന്ന്‌ ടിസി വാങ്ങിപ്പോയി. പിന്നീട് അവളെപ്പറ്റി ഒരു വിവരവുമുണ്ടായിരുന്നില്ല. ആരോട് ചോദിക്കാൻ. ചോദിച്ചാൽ പിടിവീഴും. എന്റെ കള്ളി വെളിച്ചത്താവും. പക്ഷേ എന്റെ മനസ്സിൽ മറക്കാത്ത രൂപമായി അവളുണ്ടായിരുന്നു. എന്നും.

ഇപ്പോൾ ഞാൻ ചിത്രയെപ്പറ്റി വീണ്ടും കേൾക്കുകയാണ്. എന്റെ മനസ്സിലെ ചിത്രത്തിന്റെ പൊടിതട്ടിത്തെറിപ്പിച്ചുകൊണ്ട് സുന്ദർ മുന്നിൽ നിൽക്കുന്നു. അവനറിയില്ല എന്റെ മനോനില. അവൻ ചോദിക്കുന്നു ‘നിനക്ക് ചിത്രയെ ഓർമയില്ലേ’. ഞാൻ അവനെ ആകാംക്ഷയോടെ നോക്കി. അവൻ പറഞ്ഞു. “അവളുടെ വിവാഹമൊക്കെ കഴിഞ്ഞു. രണ്ടു കുട്ടികളുണ്ട്. അവൾ അങ്ങ് വണ്ണംവെച്ച് ഒരുമാതിരി തള്ളച്ചിയായിരിക്കുന്നു. പ്രസവാനന്തരം സ്ത്രീകൾ എന്തുകൊണ്ടാണ് ഇങ്ങനെ വണ്ണംവെക്കുന്നത്?”

ഒരു ഗൈനക്കോളജിസ്റ്റിനോട് ചോദിക്കേണ്ട ചോദ്യം. ഞാൻ ഒരു ബയോളജിസ്റ്റ് ആയതുകൊണ്ടാവാം അവൻ അത് എന്നോട് ചോദിച്ചത്. സ്ത്രീകൾ പ്രസവാനന്തരം പെട്ടെന്ന് വണ്ണംവെക്കുന്നതിന്റെ കാരണം ഒന്ന് പ്രസവശുശ്രൂഷ. പിന്നെ മനോസുഖം. അതിലുപരി പ്രസവസമയത്ത് സ്രവിക്കുന്ന ഓക്സിറ്റോസിൻ പോലുള്ള ചില ഹോർമോണുകളുടെ സ്വാധീനവും ഉണ്ടാകാം. അത്തരം ഹോർമോണുകൾ ഒരു ആൽക്കലോയിഡ് എഫക്ട് ശരീരത്തിൽ ഉണ്ടാക്കുന്നുണ്ടാകാം. അതുകൊണ്ടാകാം ശരീരം പെട്ടെന്ന് ചീർത്തു വീർക്കുന്നത്. എന്റെ മനസ്സിലെ ചിത്ര സ്ലിം ബ്യൂട്ടിയാണ്. ഞാൻ സങ്കൽപ്പിച്ചുണ്ടാക്കിയ രൂപം. പക്ഷേ ഇപ്പോൾ അവൾ വല്ലാതെ വണ്ണംവെച്ച് ചീർത്തിരിക്കുന്നു എന്നാണ് സുന്ദർ പറഞ്ഞത്. ശരിയാവണം. അവന്റെ അയൽക്കാരിയാണല്ലോ അവൾ. പ്രസവാനന്തരം സ്ത്രീകൾ വണ്ണംവെക്കണം എന്ന് നിർബന്ധമില്ല.

വർഷങ്ങൾക്കുശേഷം ഞാനൊരു അധ്യാപകനായി പ്രവർത്തിക്കുന്ന സ്കൂളിലെ പി.ടി. ടീച്ചർ സിമി അലക്സ് സ്ലിം ബ്യൂട്ടി ആയി നിലനിന്നു. വിവാഹത്തിന് മുൻപും വിവാഹശേഷം പ്രസവാനന്തരവും. അവർക്ക് വണ്ണം അൽപം പോലും കൂടിയില്ല. ഞാനൊരു ദിവസം അതിന്റെ രഹസ്യം എന്തെന്ന് അവരോട് ചോദിച്ചു.

സ്കൂളിൽ, സഹപ്രവർത്തകരിൽ സ്ത്രീകളാണ് കൂടുതൽ. എങ്കിലും ഞാൻ അവരോട് അധികം ഇടപെടുമായിരുന്നില്ല. കാരണം നമ്മുടെ ഒരു നിലവാരം അനുസരിച്ച് പെരുമാറാൻ അവർക്ക് കഴിയാറില്ല. നമ്മുടെ നിലവാരം എന്ന് പറഞ്ഞാൽ സംസാരത്തിന്റെ ഇടയ്ക്ക് നോൺവെജ് തമാശ പറയുക എന്നുള്ളതാണ്. നമ്മുടെ നോൺവെജ് തമാശ ഉൾക്കൊള്ളാൻ പലപ്പോഴും പല സ്ത്രീകൾക്കും കഴിയാറില്ല. അതിനൊരു അപവാദമായിരുന്നു സിമി. സിമി നോൺവെജ് തമാശകൾ ആസ്വദിക്കുക മാത്രമല്ല എന്നെപ്പോലും അമ്പരപ്പിച്ചുകൊണ്ട് ചില നോൺവെജ് തമാശകൾ സന്ദർഭത്തിനനുസരിച്ച് പറയുകയും ചെയ്യും. നോൺവെജ് തമാശകളുടെ ഒരു കലവറയായിരുന്നു സിമി. അതെനിക്കൊരു ധൈര്യമായിരുന്നു. പരിവേഷങ്ങൾ ഇല്ലാതെ മറകളില്ലാതെ ഇടപെടാൻ പറ്റുന്ന ഒരു നല്ല സുഹൃത്തായി സിമി. അതുകൊണ്ടുതന്നെ സിമിയോട് ധൈര്യപ്പെട്ട് ചോദിക്കാം.

“ഈ സ്ട്രക്ചറിന്റെ രഹസ്യം എന്ത്?”

“കെട്ടിയോന്റെ ഭീഷണി” സിമി എന്നോട് പറഞ്ഞു. “ഭീഷണി?”

“ങ്ഹാ. പ്രസവത്തിന് എന്റെ വീട്ടിലേക്ക് പോകുമ്പോൾ കെട്ടിയോൻ എന്നോട് പറഞ്ഞത് ‘തിരിച്ചുവരുമ്പോൾ ഉപ്പുമാങ്ങാഭരണിപോലെയാണെങ്കിൽ ഞാൻ വേറൊന്നിനെ നോക്കും’ എന്നാണ്. അപ്പോൾ പിന്നെ സ്ട്രക്ചർ നിലനിർത്തിയല്ലേ പറ്റൂ. നിലനിൽപ്പിന്റെ പ്രശ്നമല്ലേ ബ്രോ.?”

“എന്റെ കെട്ടിയോൻ നല്ല ഒന്നാംതരം ലക്ഷണമൊത്ത ഒരു കാട്ടുകോഴിയാണ്. ഞാൻ ഉപ്പുമാങ്ങാഭരണിപോലെയാണ് വരുന്നത് എങ്കിൽ ആ കാട്ടുകോഴി അതിന്റെ തനത് സ്വയം പുറത്തുകാണിക്കും. പിന്നെ അതൊരു തലവേദനയാവും. കൂടെകിടക്കാനും അഭിമാനപ്രശ്നമുണ്ടാകും. അത് വേണ്ടല്ലോ എന്ന് കരുതി. കുറേക്കാലം കൂടി കൂടെകിടക്കേണ്ടതല്ലേ. എന്നാൽ പിന്നെ അത് അങ്ങനെ തന്നെ ആവട്ടെ എന്ന് ഞാൻ കരുതി.” സിമി നയം വ്യക്തമാക്കി. എന്നിട്ട് സിമി നടന്നുപോയി. പോകുന്നതിനു മുൻപ് സിമി എനിക്കിട്ടൊരു താങ്ങും താങ്ങി. ഒരു പൊതുപ്രസ്താവന എന്ന നിലയിൽ. “എല്ലാ ആണുങ്ങളിലും ഉണ്ട് ഒരു കാട്ടുകോഴി”

പിന്നെ ഒരു ആക്കിയ ചിരി ചിരിച്ചിട്ട് സിമി നടന്നുപോയി. അവരുടെ മുൻപിൽ ഞാൻ അൽപം വിവസ്ത്രനായപോലെ എനിക്ക് തോന്നി. അത് ശരിയാണെന്ന് കാലം പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ഒരിക്കൽ അതിസുന്ദരനായ എന്റെ സുഹൃത്ത് പ്രസന്നൻ ഒരു സുന്ദരിയെ വളച്ചുകൊണ്ട് നടന്നു. അവന്റെ ഒരു ക്ലാസ്‌മേറ്റ്. അവന് ഒരു ടൈംപാസ്. അത്രയേ ഉദ്ദേശ്യമുള്ളൂ. പക്ഷേ സുന്ദരി വല്ലാതെ കണക്കുകൂട്ടൽ നടത്തി. ഒരു ദിവസം അവൾ അവളുടെ അമ്മയെ ക്യാംപസിൽ കൊണ്ടുവന്നു. നമ്മുടെ സുന്ദരനെ പരിചയപ്പെടുത്താൻ. ഭാവിയിലെ മരുമകൻ ആകേണ്ട വ്യക്തിയല്ലേ. അവർ ഒന്നിച്ച് ചായകുടിച്ചു. പിന്നെ പിരിഞ്ഞു. കേവലം പത്തുമിനിറ്റ്. അവർ പോകുന്നതിനു മുൻപ് മകളെ വിളിച്ച് എന്തോ പറഞ്ഞു. എന്നിട്ട് പോയി. അപ്പോൾ എന്റെ സുഹൃത്ത് അവളോട് ചോദിച്ചു.

“അമ്മ എന്താണ് പറഞ്ഞത്?” സുന്ദരി മറയില്ലാതെ പറഞ്ഞു. “അമ്മ പറഞ്ഞത് അവനെ സൂക്ഷിക്കണം. ആള് ശരിയല്ല എന്നാണ്” നീ കൂടുതൽ മോഹിച്ചുകൂട്ടേണ്ട എന്നർഥം. എന്നിട്ടവൻ എന്നോട് പറഞ്ഞു. “ആ പൊട്ടിക്ക് ഇത്ര നാളായിട്ടും എന്നെ മനസ്സിലായില്ല. പക്ഷേ പത്തുമിനിറ്റുകൊണ്ട് അവളുടെ തള്ളയ്ക്ക് എന്നെ മനസ്സിലായി. ഞാൻ നന്നായി അഭിനയിച്ചു, എന്നിട്ടും. അതെങ്ങനെ?” അവൻ എന്നെ ചോദ്യരൂപേണ നോക്കി. “കൊക്ക് എത്ര കുളം കണ്ടതാ.” ഞാൻ ഒരു പൊതുപ്രസ്താവന അവനെ ഓർമിപ്പിച്ചു. “എത്ര നന്നായി അഭിനയിച്ചാലും നമ്മുടെ തനത് സ്വഭാവം ചില സ്ത്രീകൾ തിരിച്ചറിയും. സ്ത്രീകളുടെ ഒരു ഉൾക്കാഴ്ചയെ.” അവനതിശയം. ശരിയാണ് പ്രകൃതി കുശുമ്പ് മാത്രമല്ല അൽപം ഉൾക്കാഴ്ചയും കൊടുത്തിട്ടാണ് സ്ത്രീകളെ സൃഷ്ടിച്ചത്.

സിമി പറഞ്ഞത് ശരിയാണ്. വഴിതെറ്റാനുള്ള സാഹചര്യം മാറ്റുക. അതാണ് നല്ലത്. വർഷങ്ങൾക്കുശേഷം വിദേശത്ത് ഒരു കലാലയത്തിൽ ഞാൻ പഠിപ്പിക്കുമ്പോൾ അവരുടെ സിലബസിൽ ക്രിമിനൽ വാസന എങ്ങനെ നിയന്ത്രിക്കാം എന്ന് പ്രതിപാദിച്ചിരുന്നു. അത് പഠിപ്പിക്കാനുള്ളതാണ്. സാഹചര്യം മാറ്റി ക്രിമിനലുകളെ നിയന്ത്രിക്കുക. അതാണ് മാർഗം. അതായത് മോങ്ങാനിരിക്കുന്ന നായുടെ തലയിൽ തേങ്ങ വീഴരുത്. വീണാൽ നായ മോങ്ങും. ഇല്ലെങ്കിൽ നായ അടങ്ങിയിരിക്കും. അതുപോലെയാണ് ക്രിമിനൽ വാസന. അതില്ലാതാക്കാൻ കഴിയില്ല. സാഹചര്യം ഒത്തുവന്നാൽ അത് തലപൊക്കും. ഇല്ലെങ്കിൽ അടങ്ങിയിരിക്കും. സാഹചര്യം കുറ്റകൃത്യത്തെ നിയന്ത്രിക്കുന്നു.

അപ്പോൾ കുറ്റകൃത്യത്തിനുള്ള സാഹചര്യം ഒഴിവാക്കുക. അതാണ് മാർഗം. ആ തത്ത്വം സിമിക്കറിയാമായിരുന്നു. ദാമ്പത്യത്തിൽ സ്ലിംബ്യൂട്ടിയായിരിക്കേണ്ടതിന്റെ ആവശ്യകത സിമിക്കറിയാമായിരുന്നു. സിമിയുടെ ആ കാഴ്ചപ്പാട് ചിത്രയ്ക്ക് ഉണ്ടായില്ല. അതിന്റെ ഫലമാണ് സുന്ദറിന്റെ വാക്കുകളിൽ മുഴച്ചുനിന്നത്. ‘അവളിപ്പോൾ ഒരു തള്ളച്ചിയെപ്പോലെയായി എന്ന പ്രസ്താവന’. അവന്റെ മനസ്സിലും എവിടെയോ നനഞ്ഞ മഴയായി അവൾ ഉണ്ടാവണം. “അവളുടെ വിവാഹജീവിതം ഒരു ദുരന്തമായിരുന്നു.” സുന്ദർ പറഞ്ഞു.

“വിവാഹം തമിഴ്നാട്ടിൽ വെച്ചായിരുന്നു. ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആയിരുന്നു രാംനാഥ്. അവളുടെ അച്ഛന്റെ താൽപര്യമായിരുന്നു. രാംനാഥ് അവളുടെ അച്ഛന്റെ സുഹൃത്തിന്റെ മകൻ ആയിരുന്നു. ചിത്ര ഡിഗ്രി ഇംഗ്ലീഷ് ആണ്. പിന്നെ ബി.എഡും എടുത്തിട്ടുണ്ട്.” “അധ്യാപികയായിരുന്നു?” ഞാൻ ചോദിച്ചു. “അല്ല. അവൾ പഠിപ്പിക്കാൻ പോയിട്ടില്ല. രാംനാഥ് ഒരു മൂരാച്ചിയൊന്നും ആയിരുന്നില്ല. അവൾക്ക് താൽപര്യമുണ്ടായിരുന്നില്ല. ഇവിടെ അവളുടെ ഇപ്പോഴത്തെ അടുത്ത കമ്പനി എന്റെ കസിൻ ദിവ്യയാണ്. അവർ ഇവിടെയൊരു ട്യൂഷൻ സെന്റർ തുടങ്ങാനുള്ള പ്ലാനുണ്ട്. എന്നോടൊരു ലോൺ സംഘടിപ്പിച്ചു തരാമോ എന്ന് ചോദിച്ചിരുന്നു” സുന്ദർ പറഞ്ഞു.

“രാംനാഥ്..?”

“മരിച്ചു. പാവം. ഹാർട്ട് അറ്റാക്ക് ആയിരുന്നു. ശുദ്ധ വെജിറ്റേറിയൻ. എന്നെപ്പോലെയല്ല. ഞാൻ ഇടയ്ക്ക് മുട്ട കഴിക്കും”. സുന്ദർ പറഞ്ഞു.

“രൂപ്മേ ശർമ്മയെപ്പോലെ.” “അതാര്?” അവൻ ചോദിച്ചു. “അത് എന്റെ ഒരു ബംഗാളി സുഹൃത്തായിരുന്നു. പിജിക്ക്. യു.പിയിൽ. ബംഗാളി ബ്രാഹ്മിൻസ് മുട്ടയും മീനും കഴിക്കും. അത് അവർക്ക് നിഷിദ്ധമല്ല. വെജിറ്റേറിയന്റെ ഭാഗമാണ്. രൂപ്മേ സ്ഥിരമായി മുട്ടക്കറി ഉണ്ടാക്കിക്കഴിക്കുമായിരുന്നു. ഒരിക്കൽ എനിക്കും അവൻ മുട്ടക്കറി ഉണ്ടാക്കിത്തന്നു സൽക്കരിച്ചിട്ടുണ്ട്.” ഞാൻ പറഞ്ഞു. “മരിക്കുമ്പോൾ രാംനാഥിന് ഇരുപത്തിയൊൻപത് വയസ്സേ ഉണ്ടായിരുന്നുള്ളൂ. അവൾക്ക് ഇരുപത്തിയാറും. അഞ്ചു വർഷത്തെ ദാമ്പത്യം.” സുന്ദർ പറഞ്ഞു.

“ഞാൻ രാംനാഥിനെ കണ്ടിട്ടുണ്ട്. അവൾക്ക് ചേർന്ന പയ്യൻ. സുന്ദരൻ. അവരുടെ വിവാഹം കഴിഞ്ഞ് ഒരിക്കൽ അവരിവിടെ വന്നിട്ടുണ്ട്. അവളുടെ മുത്തശ്ശിയെ കാണാൻ. ഒരാഴ്ച താമസിച്ചിട്ട് തിരിച്ചു പോയി. പിന്നെ വന്നിട്ടില്ല. ഇപ്പോൾ അവൾ ഇങ്ങനെ..” സുന്ദർ പറഞ്ഞു. “നോൺ കൂടുതൽ കഴിക്കുന്നവർക്കല്ലേ ഹൃദയം കൂടുതൽ പണി കൊടുക്കുന്നത്.?” സുന്ദർ ചോദിക്കുന്നു. ഒരു ബയോളജിസ്റ്റിന്റെ വിദഗ്ധാഭിപ്രായമാണ് അവൻ തേടുന്നത്. ചായയും കാപ്പിയും പോലും കഴിക്കാത്ത ദുശ്ശീലങ്ങൾ ഒന്നുമില്ലാത്ത തികച്ചും സസ്യഭുക്കായ എന്റെ സുഹൃത്ത് ഹരിമാഷ് അദ്ദേഹത്തിന്റെ മുപ്പത്തിമൂന്നാമത്തെ വയസ്സിൽ ആദ്യ ഹൃദയസ്തംഭനത്തിൽ വിടപറഞ്ഞപ്പോൾ എന്റെ ചില സുഹൃത്തുക്കൾ എന്നോട് ചോദിച്ച അതേ ചോദ്യം.

“രാംനാഥിന് ചെറിയ ഒരു നെഞ്ചിന് വേദന ആയിരുന്നു എന്നാണ് വിദ്യയോട് ചിത്ര പറഞ്ഞത്. ഗ്യാസ്ട്രബിൾ പോലെ ഒന്ന്. വേദന വന്ന് അരമണിക്കൂറിനുള്ളിൽ രാംനാഥ് ഹോസ്പിറ്റലിൽ എത്തി. രാംനാഥ് സ്വയം വണ്ടി ഓടിച്ചാണത്രെ ഹോസ്പിറ്റലിൽ എത്തിയത്. കൂടെ ചിത്രയുമുണ്ടായിരുന്നു. ഡോക്ടർ പരിചയക്കാരനായിരുന്നു. അദ്ദേഹത്തോട് ലോഹ്യം പറഞ്ഞുകൊണ്ടിരിക്കവേ രാംനാഥ് മുന്നോട്ട് കുനിഞ്ഞുവീണു. തിരിച്ചു കിടത്തുമ്പോൾ മൂക്കിൽനിന്ന്‌ രക്തം ചാലുവെച്ചിരുന്നു. ഒന്നും ചെയ്യാൻ പറ്റിയില്ല. അവളുടെ വിധി. സൗന്ദര്യം തിളച്ചുമറിയുന്ന നല്ല പ്രായത്തിൽ അവൾ വിധവയായി.” സുന്ദർ പതുക്കെപ്പറഞ്ഞു.

“രാംനാഥ് മരിക്കുമ്പോൾ അവൾ പ്രഗ്നന്റ് ആയിരുന്നു. പ്രസവം കഴിഞ്ഞ് ഏതാനും നാൾ കഴിഞ്ഞപ്പോൾ അവൾ ഇങ്ങോട്ട് പോന്നു. ചിത്ര ജനിച്ചതും ബാല്യം കഴിഞ്ഞതും ഇവിടല്ലേ. അവളുടെ നാട് ഇതല്ലേ. അവളുടെ അമ്മ മരിച്ചിരുന്നു. അച്ഛൻ അവൾക്കൊപ്പം ഇവിടെ ഉണ്ട്. രണ്ടു കുട്ടികളാണവൾക്കുള്ളത്. രണ്ടാൺകുട്ടികൾ. ഇളയവൻ പിച്ച വെക്കുന്ന പരുവമാണ്. അവൾ ഇടയ്ക്ക് ഈ ക്ഷേത്രത്തിൽ വരാറുണ്ട്. മിക്കവാറും ഞായറാഴ്ചകളിൽ അവൾ ഇവിടെ വരും.” ഒന്ന് നിർത്തിയിട്ട് സുന്ദർ പറഞ്ഞു. “നീ അടുത്ത ഞായറാഴ്ച ഇവിടെ വന്നാൽ അവളെക്കാണാം. ഒന്നിച്ച് പഠിച്ചതല്ലേ”. ഞാൻ ഒന്നും മിണ്ടിയില്ല. നിശ്ശബ്ദം കേട്ടുനിന്നു. എന്റെ മനസ്സിൽ അപ്പോൾ ഒൻപത് വയസ്സുള്ള ഒരു പാവാടക്കാരി ഓടിക്കളിക്കുകയായിരുന്നു.

“നീ അടുത്ത ഞായറാഴ്ച വരുമോ?” സുന്ദർ എടുത്തു ചോദിച്ചു. “ഇല്ല”. പിന്നെ സുന്ദറിനോട് തലകുനിച്ചു യാത്ര പറഞ്ഞ് ഞാൻ തിരിഞ്ഞു നടന്നു. ‘അടുത്ത ഞായർ എന്നല്ല ഇനി ഒരിക്കലും ഞാൻ ഈ ക്ഷേത്രത്തിലേക്ക് വരില്ല സുന്ദർ. വന്നാൽ... എപ്പോഴെങ്കിലും അവളെ കണ്ടാൽ...എന്റെ മനസ്സിൽ പ്രസരിപ്പോടെ നിറഞ്ഞുനിൽക്കുന്ന ഒരു പാവാടക്കാരിയുണ്ട് സുന്ദർ. അവളെ കൊല്ലാൻ ഞാൻ തയ്യാറല്ല’.

English Summary:

Chithra: Short story written by Sreekumar Bhaskaran.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com