ADVERTISEMENT

അറുനൂറു കിലോമീറ്ററോളം തീരദേശവും തീരത്തെ ആശ്രയിച്ചു കഴിയുന്ന ജനസമൂഹവുമുള്ള കേരളത്തിൽ നമ്മുടെ മത്സ്യത്തെ‍ാഴിലാളികളുടെ കാറ്റും കോളും നിറഞ്ഞ ജീവിതം അതിന്റെ എല്ലാ ഗൗരവത്തോടെയും അധികാരികൾ കാണാത്തത് എന്തുകെ‍ാണ്ടാണ്? കാലവർഷത്തിൽ രൂക്ഷമായ കടൽക്കലിമുതൽ കപ്പലപകടത്തെത്തുടർന്നുള്ള പ്രശ്നങ്ങൾവരെയുള്ള വിവിധ പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ് ഇപ്പോഴവർ.  

നമ്മുടെ തീരദേശ മേഖലയാകെ ഏതാണ്ട് വറുതിയുടെ പിടിയിലായിക്കഴിഞ്ഞു. ഇക്കുറി നേരത്തേതന്നെ തിമർത്തുതുടങ്ങിയ കാലവർഷവും കനത്തകാറ്റും കടൽ പ്രക്ഷുബ്ധമാക്കിയതോടെ മത്സ്യബന്ധനം അസാധ്യമായ നാളുകളാണ് മത്സ്യത്തൊഴിലാളികൾ നേരിട്ടത്. പരമ്പരാഗതയാനങ്ങൾക്കടക്കം കടലിൽനിന്നു വിട്ടുനിൽക്കേണ്ടിവന്നു. സംസ്ഥാനത്ത് ഈ മാസം 9 മുതൽ 52 ദിവസം ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നതിനുമുൻപേതന്നെ പല മേഖലകളിലും കടലിൽ ഇറങ്ങാനാവാതെപോയ മത്സ്യത്തെ‍ാഴിലാളികൾ കുറച്ചെ‍ാന്നുമല്ല. ആലപ്പുഴ തീരത്തുനിന്ന് അകലെയല്ലാതെ കപ്പൽ മുങ്ങിയതിനെത്തുടർന്നുള്ള ആശങ്കകൾ സാഹചര്യം കുടുതൽ കഠിനമാക്കുകയും ചെയ്തു.

ഇടവ മുതൽ അഴീക്കൽ വരെ നീളുന്ന കൊല്ലം തീരമേഖലയ്ക്കാണ് ഇതിന്റെ പ്രത്യാഘാതം കൂടുതലായും അനുഭവിക്കേണ്ടിവന്നത്. കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളിൽ കൂടുതലും തീരത്തടിഞ്ഞത് കൊല്ലത്താണ്. കപ്പൽ മുങ്ങിയതും കണ്ടെയ്നറുകൾ തീരത്തടിഞ്ഞതും സൃഷ്ടിച്ച ഭയാശങ്കകൾ മൂലം ആഴ്ചകളോളം മത്സ്യബന്ധനം നിലച്ചു. പരമ്പരാഗത യാനങ്ങളോ യന്ത്രവത്കൃത യാനങ്ങളോ കടലിൽ പോയില്ല. ഇതോടെ തീരദേശത്തെ വീടുകളിൽ അടുപ്പുകൾ കെട്ടു. കടൽമത്സ്യം ഇപ്പോൾ കഴിക്കുന്നത് അപകടകരമാണെന്ന പ്രചാരണം കൂടിയായതോടെ സ്ഥിതി ഗുരുതരമായി. ഇക്കഴിഞ്ഞ ദിവസം മുതലാണ് ബോട്ടുകൾ കടലിൽ പോയിത്തുടങ്ങിയത്. കടൽമത്സ്യം സുരക്ഷിതമാണെന്ന നാടുണർത്തൽ നടക്കുന്നുമുണ്ട്.  

കപ്പലപകടത്തെത്തുടർന്നു മത്സ്യബന്ധനം സാധിക്കാതെവന്നതും മത്സ്യലഭ്യത ഇല്ലാതായതും മൂലം മത്സ്യമേഖലയ്ക്കു കനത്ത നഷ്ടമുണ്ടായിട്ടുണ്ട്. പ്രശ്നബാധിത മേഖലയിൽ എത്ര പേർക്കു തൊഴിൽ നഷ്ടപ്പെട്ടു, എത്ര വരുമാന നഷ്ടമുണ്ടായി എന്നെല്ലാം കണക്ക് തിട്ടപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്കും സംഘടനകൾക്കും നഷ്ടപരിഹാരം ആവശ്യപ്പെടാൻ കഴിയുമെന്നാണു സൂചന. കപ്പൽ മുങ്ങിയത് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേന്ദ്രസഹായവും നഷ്ടപരിഹാരവും ഉറപ്പാക്കുന്നതിനായുള്ള നിയമനടപടികളുമായി ഇനിയും സർക്കാർ മുന്നോട്ടുനീങ്ങാത്തതു പ്രയോജനം വൈകിച്ചേക്കും.  

ട്രോളിങ് നിരോധനംകൂടി ആരംഭിക്കുന്നതോടെ ആയിരക്കണക്കിനു യാനങ്ങളാകും കരയ്ക്കിരിക്കുക. മത്സ്യബന്ധന തുറമുഖങ്ങളും അനുബന്ധ വാണിജ്യ– വ്യവസായ സ്ഥാപനങ്ങളും നിശ്ചലമാകും. ആയിരക്കണക്കിനു മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലേക്കു നീങ്ങുകയും ചെയ്യും. കപ്പൽ മുങ്ങിയതിനെത്തുടർന്ന്, പ്രശ്നബാധിത മേഖലകളിൽ ആശ്വാസമെന്നോണം സർക്കാർ പ്രഖ്യാപിച്ച 1000 രൂപയും 6 കിലോഗ്രാം അരിയും മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കു വിശപ്പടക്കാൻ ഒട്ടും പര്യാപ്തമാകില്ല. വർധിപ്പിച്ച ആനുകൂല്യങ്ങളും ഭക്ഷ്യവസ്തുക്കളും ട്രോളിങ് നിരോധനകാലത്തുടനീളം തീരത്തെ വീടുകളിൽ എത്തുന്നുവെന്ന് സർക്കാർ ഉറപ്പാക്കണം. ആത്മാർഥമായ ആശ്വാസവും നിറഞ്ഞ കരുതലുമാണ് പഞ്ഞമാസങ്ങളിൽ മത്സ്യത്തൊഴിലാളി സമൂഹം സർക്കാരിൽനിന്നു പ്രതീക്ഷിക്കുന്നത്.

വീണ്ടുമൊരു കാലവർഷം കനക്കുമ്പോൾ കടലേറ്റം അടക്കമുള്ള തീരദേശദുരിതങ്ങളെ നേരിടാൻ നാമെത്ര സജ്ജമാണെന്ന ചോദ്യം വീണ്ടും ഉയരുകയുമാണ്. പദ്ധതികൾ പലതുണ്ടെങ്കിലും തിരകൾ കരകവരുന്നതിന് അറുതിയില്ലെന്നതാണു കേരളത്തിലെ തീരദേശത്തിന്റെ ദുരന്തം. കടലാക്രമണം ചെറുക്കുന്നതിന് അധികൃതർ സ്വീകരിച്ച നടപടികൾ മിക്കതും പൂർണവിജയമല്ല. കടൽക്ഷോഭത്തിന്റെയും തീരശോഷണത്തിന്റെയും ഭാഗമായി വീടു നഷ്ടപ്പെടുന്ന എത്രയോ കുടുംബങ്ങൾ ഗോഡൗണുകളിലും വാടകവീടുകളിലും ബന്ധുവീടുകളിലുമായി കഴിയുന്നത് ഓരോ വർഷവും നാം കണ്ടുകെ‍ാണ്ടിരിക്കുന്നു. വിദഗ്ധ ഏജൻസികളുടെ പഠനവും റിപ്പോർട്ട് സമർപ്പണവും മുറയ്ക്കു നടക്കുമ്പോഴും സംസ്ഥാനത്തിന്റെ തീരമേഖലയിൽ കടലാക്രമണവും കഷ്ടനഷ്ടങ്ങളും മാറ്റമില്ലാതെ തുടരുകയാണ്.

തീരമേഖല ഇപ്പോൾ നേരിടുന്ന ബഹുമുഖ പ്രതിസന്ധി നേരിടാൻ ആവശ്യമായ സർക്കാർകൈത്താങ്ങ് എത്രയുംവേഗം ഉണ്ടായേതീരൂ. തങ്ങൾക്കു തുണയായി ആരുമില്ലെന്ന നിസ്സഹായത ഇനിയും അവർ അനുഭവിച്ചുകൂടാ.

English Summary:

Kerala fishing crisis: The Kerala fishing community is facing immense hardship due to coastal erosion, the recent ship accident, and the upcoming trawling ban. The government's response has been insufficient, leaving thousands of families facing starvation and uncertainty.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com