വീണ്ടുമൊരു ആശങ്കക്കപ്പൽ

Mail This Article
അറബിക്കടലിൽ കേരളതീരത്തോടടുത്ത് മൂന്നാഴ്ചയ്ക്കുള്ളിലുണ്ടായ രണ്ടാമത്തെ ചരക്കുകപ്പൽ അപകടം അടുത്ത ആശങ്കയാണ് ഉയർത്തുന്നത്. പെട്ടെന്നു കത്തുന്നതടക്കമുള്ള അപകടകരമായ വസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകൾ ഇന്നലെ തീപിടിച്ച കപ്പലിലുണ്ടായിരുന്നതായാണു വിവരം. കഴിഞ്ഞ 24ന് കൊച്ചി പുറങ്കടലിൽ ചെരിയുകയും പിറ്റേന്നു പൂർണമായി മുങ്ങുകയും ചെയ്ത എംഎസ്‍സി എൽസ–3 എന്ന ചരക്കുകപ്പൽ വലിയ തോതിലുള്ള നാശനഷ്ടങ്ങൾക്കു കാരണമായിട്ടും നിയമനടപടികൾക്കു പോകാതെ സർക്കാർ മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ആരോപണം ഉയരുമ്പോഴാണ് അടുത്ത അപകടം.
കേരളതീരത്തിന് അധികം ദൂരെയല്ലാതെ, ആലപ്പുഴയ്ക്കു സമീപമായിരുന്നു (തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് 14.6 നോട്ടിക്കൽ മൈൽ– ഏകദേശം 27 കിലോമീറ്റർ) അന്നു കപ്പൽ മുങ്ങിയതെങ്കിൽ കണ്ണൂർ അഴീക്കൽ തീരത്തുനിന്ന് 44 നോട്ടിക്കൽ മൈൽ (ഏകദേശം 81.4 കിലോമീറ്റർ) അകലെയാണ് ഇന്നലെ വാൻഹയി 503 എന്ന ചരക്കുകപ്പലിൽ തീപിടിത്തമുണ്ടായത്.
ഈ കപ്പലിൽനിന്നു ചില കണ്ടെയ്നറുകൾ കടലിൽ വീണിട്ടുണ്ടെന്നാണു സൂചന. കപ്പലിലെ പല കണ്ടെയ്നറുകളിലും ഗുരുതര പരിസ്ഥിതിമലിനീകരണ ഭീഷണിയുയർത്തുന്ന രാസവസ്തുക്കളും കീടനാശിനികളുമുണ്ടെന്നും ഇവ എത്രത്തോളം കത്തിത്തീരുമെന്നതിനെ ആശ്രയിച്ചിരിക്കും കടലിലെ മലിനീകരണമെന്നും പറയുന്നു.
എംഎസ്‍സി എൽസ–3 മുങ്ങിയതിനെത്തുടർന്നുള്ള മലിനീകരണഭീഷണി ഇപ്പോഴും നിലനിൽക്കുമ്പോഴാണ് പുതിയ ആശങ്കയുടെ തിരയടി. അന്നത്തെ കപ്പലപകടത്തെത്തുടർന്നു കേരളത്തിന്റെ സമുദ്രപരിസ്ഥിതിക്കും മീൻപിടിത്ത സമൂഹത്തിനുമുണ്ടായ ആഘാതം തിട്ടപ്പെടുത്തിയാൽ വലിയ നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകാമെങ്കിലും ഇതിൻമേലുള്ള നടപടികൾ പുരോഗമിക്കുന്നില്ല.
മുൻപ് ലോകത്തു പലയിടത്തും നടന്ന അപകടങ്ങളിൽ കപ്പൽക്കമ്പനികൾത്തന്നെ നഷ്ടപരിഹാരം നൽകുകയായിരുന്നു. എന്നാൽ, കമ്പനിയെ ക്രിമിനൽ കേസിലേക്കു വലിച്ചിഴയ്ക്കാതെ, ഇൻഷുറൻസ് കമ്പനിയിൽനിന്നുള്ള ക്ലെയിം വഴി മാത്രം പരിഹാരം കണ്ടെത്താനാണു സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നു വ്യക്തമായിരിക്കുകയാണ്.
എംഎസ്‍സി (കപ്പൽക്കമ്പനി) വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാനപ്പെട്ട ഇടപാടുകാരാണെന്നു പറയുന്ന സർക്കാർ കുറിപ്പ് പുറത്തുവന്നിട്ടുണ്ട്. കപ്പൽക്കമ്പനിക്കെതിരെ കേസെടുക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ എന്തുകൊണ്ടു വൈകുന്നുവെന്ന് പ്രതിപക്ഷത്തിന്റേതടക്കമുള്ള ചോദ്യങ്ങൾക്കിടെയാണ് വിഴിഞ്ഞം തുറമുഖവുമായുള്ള കമ്പനിയുടെ അടുപ്പമുൾപ്പെടെ ചൂണ്ടിക്കാട്ടിയുള്ള സർക്കാർ കുറിപ്പ്.
ഭാരതീയ ന്യായ സംഹിതയും അപകടകരമായ നാവിഗേഷൻ, ജീവനു ഭീഷണി, പരിസ്ഥിതിസംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകളും രാജ്യാന്തര ഉടമ്പടികളും അനുസരിച്ച് കപ്പലുടമയ്ക്കെതിരെ കേസെടുക്കാനും നഷ്ടപരിഹാരം ഈടാക്കൽ ഉൾപ്പെടെ തുടർനടപടികളെടുക്കാനും കഴിയുമെന്നു നിയമവിദഗ്ധർ പറയുന്നു.
സർക്കാരിനും പൊതുജനങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും സംഭവിച്ച നഷ്ടങ്ങൾക്കുള്ള പരിഹാരം കപ്പലുടമയിൽനിന്ന് ഈടാക്കാൻ വ്യവസ്ഥയുള്ള സ്ഥിതിക്ക് എത്രയുംവേഗം നിയമനടപടികൾക്കു തുടക്കമിടുകയാണു വേണ്ടതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞം തുറമുഖത്തെത്തിയത് ഇന്നലെയാണ്. ഈ കപ്പലെത്തുന്ന രാജ്യത്തെ ആദ്യ തുറമുഖമാണ് വിഴിഞ്ഞം. ഈ തുറമുഖം സജ്ജമായതോടെ കേരളത്തിന്റെ തുറമുഖ മേഖല കൂടുതൽ സജീവമാകുകയും കേരളതീരത്തോടു ചേർന്നുള്ള രാജ്യാന്തര കപ്പൽപാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകളുടെ എണ്ണം വർധിച്ചുവരികയുമാണ്. നിർണായകപ്രാധാന്യമുള്ള ഈ പാത സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
സംസ്ഥാനത്ത് 52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിങ് നിരോധനത്തിനു തുടക്കമായിക്കഴിഞ്ഞു. മത്സ്യബന്ധനം നടത്താനാകാതെ വറുതിയിലേക്കു നീങ്ങുന്ന തീരദേശക്കാർക്ക് തുടർച്ചയായ കപ്പലപകടങ്ങൾകൂടി നൽകുന്ന ആശങ്ക തിരിച്ചറിഞ്ഞുള്ള ആശ്വാസനടപടികൾ സർക്കാർഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്. എംഎസ്‍സി എൽസ–3 മുങ്ങിയതിനെത്തുടർന്നുള്ള നഷ്ടപരിഹാര നടപടികളിൽ അമാന്തമുണ്ടാകാനും പാടില്ല.