കേരള ബ്ലാസ്റ്റേഴ്സിന് ലൈസൻസ് നിഷേധിച്ചു, അപേക്ഷ തള്ളിയത് എഐഎഫ്എഫ്; പ്രശ്നം പരിഹരിക്കുമെന്ന് ക്ലബ്ബ്

Mail This Article
കൊച്ചി∙ ഹോം ഗ്രൗണ്ടായ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ സുരക്ഷാപ്രശ്നങ്ങളുടെ പേരിൽ കേരള ബ്ലാസ്റ്റേഴ്സിന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്രിമിയർ വൺ ലൈസൻസ് നിഷേധിച്ചു. രാജ്യത്തെ മുൻനിര ക്ലബ്ബുകൾക്കു ദേശീയ മത്സരങ്ങളിലും ഏഷ്യൻ മത്സരങ്ങളിലും പങ്കെടുക്കാൻ പ്രിമിയർ വൺ ലൈസൻസ് നിർബന്ധമാണ്. അപേക്ഷിച്ച 15 ടീമുകളിൽ ഉപാധികളൊന്നുമില്ലാതെ പ്രിമിയർ വൺ ലൈസൻസ് ലഭിച്ചതു പഞ്ചാബ് എഫ്സിക്കു മാത്രമാണ്.
മുംബൈ സിറ്റി എഫ്സി, കൊൽക്കത്ത മോഹൻ ബഗാൻ, ബെംഗളൂരു എഫ്സി, ജംഷഡ്പുർ, എഫ്സി ഗോവ, ചെന്നൈയിൻ, ഈസ്റ്റ് ബംഗാൾ ടീമുകൾക്കും ലൈസൻസ് അനുവദിച്ചു. ബ്ലാസ്റ്റേഴ്സിനു പുറമേ, ഒഡീഷ എഫ്സി, ഹൈദരാബാദ് എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, മുഹമ്മദൻ സ്പോർട്ടിങ്, ചർച്ചിൽ ബ്രദേഴ്സ്, ഇന്റർ കാശി ക്ലബ്ബുകളുടെ അപേക്ഷയാണ് വ്യത്യസ്ത കാരണങ്ങളാൽ നിഷേധിച്ചത്. ലൈസൻസ് നിഷേധിക്കപ്പെട്ട ക്ലബ്ബുകൾ അപ്പീൽ നൽകാനോ ഇളവിനായി അപേക്ഷിക്കാനോ എഐഎഫ്എഫ് അനുവദിച്ചിട്ടുണ്ട്. അപ്പീൽ നൽകുന്നതിനു പകരം, ഇളവിനായി അപേക്ഷിക്കാനാണു ബ്ലാസ്റ്റേഴ്സ് തീരുമാനമെന്നാണു സൂചന. ഫെഡറേഷൻ ഇളവ് അനുവദിച്ചാൽ ക്ലബ്ബിന് ഐഎസ്എലിൽ തുടരാം.
കലൂർ സ്റ്റേഡിയത്തിനു ചുറ്റും റസ്റ്ററന്റുകളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതു സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുവെന്നാണ് എഐഎഫ്എഫ് വിലയിരുത്തൽ. പക്ഷേ, വിശാല കൊച്ചി വികസന അതോറിറ്റിയുടെ (ജിസിഡിഎ) ഉടമസ്ഥതയിലുള്ള വിവിധോദ്ദേശ്യ സ്റ്റേഡിയം ആയതിനാൽ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം തടയാൻ ബ്ലാസ്റ്റേഴ്സിനു കഴിയില്ല. ടർഫിന്റെയും ഗാലറികളുടെയും അനുബന്ധ സൗകര്യങ്ങളുടെയും പരിപാലനം മാത്രമാണു ബ്ലാസ്റ്റേഴ്സിന്റെ നിയന്ത്രണത്തിലുള്ളത്. ഇതേ കാരണത്താൽ മുൻ സീസണുകളിലും ബ്ലാസ്റ്റേഴ്സിനു പ്രിമിയർ വൺ ലൈസൻസ് ലഭിച്ചിരുന്നില്ല.