നിയമന ശുപാർശ കിട്ടിയിട്ട് 8 മാസം; കാംകോയിൽ നിയമനം കിട്ടാതെ 87 പേർ

Mail This Article
പൊതുമേഖലാ സ്ഥാപനമായ കേരള അഗ്രോ മെഷിനറി കോർപറേഷനിലേക്ക് (കാംകോ) പിഎസ്‌സി നിയമന ശുപാർശ നൽകിയവർക്ക് 8 മാസം കഴിഞ്ഞിട്ടും നിയമനം അനിശ്ചിതാവസ്ഥയിൽ. വർക്ക് അസിസ്റ്റന്റ് തസ്തികയിൽ നിയമന ശുപാർശ ലഭിച്ച 87 പേർക്കാണു നിയമനം അനന്തമായി നീളുന്നത്.
2024 ജൂലൈ 11നാണ് ഇത്രയും പേർക്കു നിയമന ശുപാർശ നൽകിയത്. ഉദ്യോഗാർഥികൾ പിഎസ്‌സിക്കും കൃഷി മന്ത്രിക്കും പരാതി നൽകിയിട്ടും നിയമനം വൈകുകയാണ്. പിഎസ്‌സി നിയമന ശുപാർശ നൽകിയവർക്കു 3 മാസത്തിനകം ബന്ധപ്പെട്ട വകുപ്പ്/സ്ഥാപനം നിയമനം നൽകണമെന്നാണു ചട്ടം.
നിയമനം നീട്ടി; കൂടുതൽ അവസരം നഷ്ടമായി
2021 ജൂലൈ 14നായിരുന്നു കാംകോ വർക്ക് അസിസ്റ്റന്റ് തസ്തികയിലേക്കു പിഎസ്‌സി വിജ്ഞാപനം വന്നത്. വിജ്ഞാപന സമയത്ത് 83 ഒഴിവ് റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് 4 ഒഴിവുകൂടി വന്നു. പ്രിലിമിനറി, മെയിൻ പരീക്ഷകൾക്കു ശേഷം 2024 ജൂൺ 3നു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 542, സപ്ലിമെന്ററി ലിസ്റ്റിൽ 440 എന്നിങ്ങനെ 982 പേരെ ലിസ്റ്റിൽ ഉൾപ്പെടുത്തി.
റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് ഒരു മാസം കഴിഞ്ഞപ്പോൾ 87 ഒഴിവിലും നിയമന ശുപാർശ നൽകി. ഈ ലിസ്റ്റിൽ ഉൾപ്പെട്ടവർ മറ്റു പിഎസ്‌സി റാങ്ക് ലിസ്റ്റുകളിലും ഉൾപ്പെട്ടിരിക്കുന്നതിനാൽ, നേരത്തേ നിയമനം നൽകിയിരുന്നെങ്കിൽ എൻജെഡി ഒഴിവുകൾ വരുമായിരുന്നെന്നും താഴ്ന്ന റാങ്കുകളിൽ ഉണ്ടായിരുന്ന കൂടുതൽ പേർക്കു നിയമനം ലഭിച്ചേനേ എന്നുമാണ് ഉദ്യോഗാർഥികളുടെ വിലയിരുത്തൽ.
വർക്ക് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിലെ നിയമന ശുപാർശാനില: ഓപ്പൺ മെറിറ്റ്–60, ഈഴവ–72, എസ്‌സി–154, എസ്ടി–സപ്ലിമെന്ററി 2, മുസ്‌ലിം–96, എൽസി/എഐ–210, ഒബിസി–69, വിശ്വകർമ–149, എസ്ഐയുസി നാടാർ–135, ഹിന്ദു നാടാർ–38, എസ്‌സിസിസി–സപ്ലിമെന്ററി 1, ധീവര–197, ഇഡബ്ല്യുഎസ്–75.
റാങ്ക് ലിസ്റ്റ് മറികടന്ന് കരാർനിയമനം
നിയമന ശുപാർശ ലഭിച്ചവർക്കു നിയമനം നൽകാതിരിക്കുമ്പോഴും കരാർ അടിസ്ഥാനത്തിൽ 68 പേരാണ് കാംകോയിൽ വർക്ക് അസിസ്റ്റന്റായി ജോലി ചെയ്യുന്നത്. ഉദ്യോഗാർഥികൾക്കു ലഭിച്ച വിവരാവകാശ നിയമ പ്രകാരമുള്ള മറുപടിയിലാണ് ഈ വിവരം. പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോൾ താൽക്കാലിക നിയമനം പാടില്ലെന്ന വ്യവസ്ഥയുടെ ലംഘനമാണിത്.
നിയമനം വൈകാൻ കാരണം വർക്ക് സ്റ്റഡി: കാംകോ
സംസ്ഥാന സർക്കാർ നിർദേശ പ്രകാരം കാംകോയിൽ വർക്ക് സ്റ്റഡി നടക്കുന്നതാണ് നിയമനം വൈകാൻ കാരണമെന്നു കാംകോ അധികൃതർ വ്യക്തമാക്കി. ‘ഒപ്റ്റിമൈസേഷൻ ഓഫ് എംപ്ലോയീസ്’ എന്ന പേരിൽ നടക്കുന്ന വർക്ക് സ്റ്റഡി പൂർത്തിയാക്കിയ ശേഷമേ നിയമനക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ കഴിയൂ. വർഷങ്ങൾക്കു മുൻപുള്ള ഒഴിവുകളാണു പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിരുന്നത്. ഇപ്പോൾ സാഹചര്യങ്ങൾ മാറി. ചില മേഖലകളിൽ ഒഴിവുണ്ടെങ്കിലും മറ്റു ചിലയിടത്ത് ഒഴിവില്ല. വർക്ക് സ്റ്റഡിയുടെ അടിസ്ഥാനത്തിൽ അന്തിമതീരുമാനമെടുക്കുന്ന മുറയ്ക്ക് റാങ്ക് ലിസ്റ്റിൽനിന്നുള്ള നിയമനക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് കാംകോ അധികൃതർ അറിയിച്ചു.