ബംപറടിച്ചു! പലിശയും സിആർആറും വെട്ടിക്കുറച്ച് റിസർവ് ബാങ്ക്; ഇനി പണമൊഴുകും, എത്ര കുറയും നിങ്ങളുടെ ഇഎംഐ?

Mail This Article
നിലവിൽ വായ്പയുള്ളവർക്കും പുതുതായി വായ്പ എടുക്കാൻ ശ്രമിക്കുന്നവർക്കും വൻ ആശ്വാസം സമ്മാനിച്ച് റിസർവ് ബാങ്ക് റീപ്പോനിരക്ക് അര ശതമാനം (0.50%) വെട്ടിക്കുറച്ചു. പൊതുവേ കാൽ ശതമാനം (0.25%) ഇളവ് വരുത്തുമെന്നാണ് ഏവരും കരുതിയിരുന്നത്. ചില ഗവേഷകർ മാത്രം അര ശതമാനം ഇളവിന് സാധ്യതയുണ്ടെന്നും അഭിപ്രായപ്പെട്ടിരുന്നു. അര ശതമാനം ഇളവു തന്നെയാകാമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര അധ്യക്ഷനായ ആറംഗ ധനനയ നിർണയ സമിതി (എംപിസി) തീരുമാനിക്കുകയായിരുന്നു.
ബാങ്ക് വായ്പകളുടെ പലിശനിർണയത്തിന്റെ അടിസ്ഥാന മാനദണ്ഡമായ റീപ്പോനിരക്ക് നിലവിലെ 6 ശതമാനത്തിൽ നിന്ന് 5.5 ശതമാനത്തിലേക്കാണ് കുറച്ചത്. ഇളവ് പ്രാബല്യത്തിൽ വന്നുവെന്ന് ഗവർണർ വ്യക്തമാക്കിയിരിക്കേ, എല്ലാവരുടെയും വായ്പാ പലിശയിൽ ഇത് പ്രതിഫലിക്കും. റീപ്പോനിരക്ക് അധിഷ്ഠിതമായ ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ, വിദ്യാഭ്യാസ വായ്പ, കാർഷിക വായ്പ, സ്വർണപ്പണയ വായ്പ എന്നിവയുടെയെല്ലാം പലിശനിരക്ക് കുറയും. അതായത്, പ്രതിമാസ തിരിച്ചടവ് തുകയിലും (ഇഎംഐ) മൊത്തം പലിശ തിരിച്ചടവിലും വൻ കുറവുണ്ടാകും.
എത്ര കുറയും നിങ്ങളുടെ ഇഎംഐ?
ഒരു ഉദാഹരണം നോക്കാം. നിങ്ങൾക്ക് നിലവിൽ 50 ലക്ഷം രൂപയുടെ ഭവന വായ്പയുണ്ടെന്ന് കരുതുക.
∙ വായ്പാത്തുക : 50 ലക്ഷം രൂപ
∙ തിരിച്ചടവ് കാലാവധി : 20 വർഷം
∙ പലിശനിരക്ക് : 8.50%
∙ ഇഎംഐ : 43,391 രൂപ
∙ മൊത്തം പലിശ ബാധ്യത : 54,13,879 രൂപ
∙ ആകെ തിരിച്ചടയ്ക്കേണ്ടത് : 1,04,13,879 രൂപ
∙ പുതുക്കിയ പലിശ : 8%
∙ പുതുക്കിയ ഇഎംഐ : 41,822 രൂപ
∙ പലിശബാധ്യത : 50,37,281 രൂപ
∙ ആകെ തിരിച്ചടയ്ക്കേണ്ടത് : 1,00,37,281
അതായത്, ഇഎംഐയിൽ (പ്രതിമാസ തിരിച്ചടവ് തുക) 1,569 രൂപയുടെ കുറവുണ്ടാകും. മൊത്തം പലിശബാധ്യതയും ആകെ തിരിച്ചടവും 3.76 ലക്ഷം രൂപ കുറയും. ഇക്കഴിഞ്ഞ ഫെബ്രുവരിയിലും ഏപ്രിലിലും റീപ്പോനിരക്ക് അരശതമാനം കുറഞ്ഞിരുന്നു എന്നതുകൂടി പരിഗണിക്കുമ്പോൾ മൊത്തം ഒരു ശതമാനം ഇളവാണ് പലിശനിരക്കിൽ ഫെബ്രുവരി മുതൽ ഉണ്ടായത്.

മേൽപ്പറഞ്ഞ ഉദാഹരണം പരിഗണിച്ചാൽ ഇഎംഐയിൽ 3,000 രൂപയ്ക്കടുത്തും മൊത്തം പലിശ തിരിച്ചടവിൽ 7 ലക്ഷം രൂപയ്ക്കടുത്തും ആശ്വാസം ഇടപാടുകാരനു ലഭിക്കും. ഓരോ മാസവും ഇഎംഐയിൽ കുറയുന്ന തുക മറ്റ് സാമ്പത്തികാവശ്യങ്ങൾക്ക് ഉപയോഗിക്കാം. വാഹന വായ്പ, വിദ്യാഭ്യാസ വായ്പ, മറ്റ് വ്യക്തിഗത വായ്പകൾ തുടങ്ങിയവയിലും ഇളവുണ്ടാകുമെന്നതും ആശ്വാസമാണ്.
എന്തുകൊണ്ട് പലിശനിരക്ക് കുറച്ചു?
റീട്ടെയ്ൽ പണപ്പെരുപ്പം അടിസ്ഥാനമാക്കിയാണ് റിസർവ് ബാങ്ക് പ്രധാനമായും റീപ്പോനിരക്ക് പരിഷ്കരിക്കുന്നത്. ഇത് ശരാശരി 4 ശതമാനമായി നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. പണപ്പെരുപ്പം രണ്ടു ശതമാനം വരെ താഴ്ന്നാലോ 6 ശതമാനം വരെ ഉയർന്നാലോ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് തിരിച്ചടിയല്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിലിൽ പണപ്പെരുപ്പം 6-വർഷത്തെ താഴ്ചയായ 3.16 ശതമാനത്തിലെത്തിയതും ഇന്ത്യയുടെ ജിഡിപി വളർച്ചനിരക്ക് കഴിഞ്ഞ സാമ്പത്തിക വർഷം 4-വർഷത്തെ താഴ്ചയായ 6.5 ശതമാനത്തിലെത്തിയതും പലിശനിരക്ക് കുറയ്ക്കാൻ എംപിസിയെ പ്രേരിപ്പിച്ചു.
റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര, ഡെപ്യൂട്ടി ഗവർണർ ഡോ. പൂനം ഗുപ്ത, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. രാജീവ് രഞ്ജൻ, കേന്ദ്ര സർക്കാർ നോമിനേറ്റ് ചെയ്ത സ്വതന്ത്ര അംഗങ്ങളായ ഡോ. നാഗേഷ് കുമാർ, സൗഗത ഭട്ടാചാര്യ, പ്രൊഫ. രാം സിങ് എന്നിവരാണ് ആറംഗ എംപിസിയിലുള്ളത്. ഇതിൽ സൗഗത ഭട്ടാചാര്യ ഒഴികെയുള്ളവർ റീപ്പോനിരക്ക് 0.50% വെട്ടിക്കുറയ്ക്കാൻ വോട്ട് ചെയ്തു. 0.25% ഇളവ് മതിയെന്നായിരുന്നു സൗഗതയുടെ വോട്ട്.
നിലപാടിൽ മാറ്റം, ജാഗ്രത തുടരും
പലിശനിരക്ക് വെട്ടിക്കുറച്ചെങ്കിലും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് പിന്തുണ നൽകാനുള്ള അനുകൂലഘടകങ്ങൾ ‘പരിമിതമാണെന്ന്’ ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കി. ആഗോള സാമ്പത്തികരംഗം അസ്ഥിരതയിലാണ്. താരിഫ് പ്രതിസന്ധി കെട്ടടങ്ങിയത് താൽകാലികം മാത്രം.
വികസ്വര രാജ്യങ്ങളിലെ പണനയ സമിതികളെല്ലാം സ്വന്തം സമ്പദ്‍വ്യവസ്ഥയെ സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാണ്. എങ്കിലും, ഈ സാഹചര്യത്തിലും ഇന്ത്യ സ്ഥിരതയായ വളർച്ചയിലാണ്. ആഭ്യന്തര സമ്പദ്സ്ഥിതി, വിലനിലവാരം, ധനകാര്യമേഖല, രാഷ്ട്രീയരംഗം എന്നിവ സ്ഥിരത പുലർത്തുന്നു. ഇന്ത്യ നിക്ഷേപകർക്ക് ഏറെ ആകർഷകമായ രാജ്യവുമായി നിലനിൽക്കുന്നു. ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥയുമാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു.
എന്നിരുന്നാലും ജാഗ്രത നിലനിർത്തിയാണ് റീപ്പോനിരക്ക് കുറയ്ക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. റിസർവ് പണനയ സമിതിയുടെ നിലപാട് (stance) അക്കോമഡേറ്റീവ് എന്നതിൽ നിന്ന് തിരികെ ന്യൂട്രലാക്കാനും തീരുമാനിച്ചിട്ടുണ്ട്. സമ്പദ് വളർച്ചയ്ക്ക് പിന്തുണയേകാനായി പലിശനിരക്ക് കുറയ്ക്കാമെന്ന നയമാണ് അക്കോമഡേറ്റീവ്. ഇതിൽ നിന്ന് സാഹചര്യത്തിന് അനുസരിച്ച് പലിശ കുറയ്ക്കാനോ കൂട്ടാനോ തീരുമാനിക്കാമെന്ന നയമാണ് ന്യൂട്രൽ. അക്കോമഡേറ്റീവ് എന്നതിൽ നിന്ന് ന്യൂട്രലിലേക്ക് എംപിസി നിലപാട് മാറ്റിയതോടെ, അടുത്ത പണനയ യോഗത്തിൽ പലിശ കുറയാനുള്ള സാധ്യത മങ്ങിയിട്ടുണ്ട്.
സിആർആർ വെട്ടിക്കുറച്ചു, വിപണിയിലേക്ക് 2.5 ലക്ഷം കോടി
സെപ്റ്റംബർ മുതൽ നവംബർ വരെ 4 തവണകളിലായി എല്ലാ ബാങ്കുകളുടെയും കരുതൽ ധന അനുപാതം (സിആർആർ) 4 ശതമാനത്തിൽ നിന്ന് 3 ശതമാനത്തിലേക്ക് വെട്ടിക്കുറയ്ക്കാനും റിസർവ് ബാങ്ക് തീരുമാനിച്ചു. ഇതുവഴി 2.5 ലക്ഷം കോടി രൂപയാണ് അധികമായി ബാങ്കുകൾക്ക് ലഭിക്കുക.
ഓരോ 100 രൂപ വായ്പ നൽകുമ്പോഴും അതിൽ നിന്ന് നിലവിൽ 4 രൂപ ബാങ്ക് റിസർവ് ബാങ്കിൽ കരുതൽ ധനമായി നിക്ഷേപിക്കണമായിരുന്നു. നവംബറോടെ ഇതു 3 ശതമാനമാക്കുന്നതോടെ 3 രൂപ നിക്ഷേപിച്ചാൽ മതി. അതായത്, വായ്പ വിതരണത്തിന് ബാങ്കുകൾക്ക് കൂടുതൽ തുക നീക്കിവയ്ക്കാനാകും. ഇത് വായ്പാ വിതരണം ഊർജിതമാകാനും ഇടപാടുകാർക്ക് പലിശനിരക്കിൽ ആശ്വാസം ലഭിക്കാനും വഴിയൊരുക്കുമെന്ന് റിസർവ് ബാങ്ക് കരുതുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business