ബാങ്ക് വായ്പാ പലിശയിൽ ബംപർ ഇളവോ? റിസർവ് ബാങ്കിന്റെ പണനയ പ്രഖ്യാപനം ഈയാഴ്ച, എത്ര കുറയും നിങ്ങളുടെ ഇഎംഐ?

Mail This Article
ബാങ്ക് വായ്പാ (Bank loan) ഇടപാടുകാരെ കാത്തിരിക്കുന്നത് പലിശനിരക്കിൽ (Loan Interest Rates) കൂടുതൽ ആശ്വാസമോ? റിസർവ് ബാങ്ക് (RBI) ഗവർണർ സഞ്ജയ് മൽഹോത്ര (Sanjay Malhotra) അധ്യക്ഷനായ ആറംഗ പണനയ നിർണയ സമിതിയുടെ (MPC) നടപ്പു സാമ്പത്തിക വർഷത്തെ (2025-26) രണ്ടാമത്തെ ദ്വൈമാസ പണനയം (Monetary Policy Meeting) ഈയാഴ്ച പ്രഖ്യാപിക്കാനിരിക്കേ, അടിസ്ഥാന പലിശനിരക്കുകൾ വെട്ടിക്കുറയ്ക്കുന്നമെന്ന പ്രതീക്ഷകൾ ശക്തം. പ്രതീക്ഷകൾ യാഥാർഥ്യമാകാനുള്ള അനുകൂലഘടകങ്ങൾ നിരവധി. നിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്ക് തയാറായാൽ വായ്പകളുടെ പലിശനിരക്ക് കുറയ്ക്കാൻ ബാങ്കുകളും തയാറാകും.
അനുകൂല ഘടകങ്ങൾ
1) പണപ്പെരുപ്പം: റീട്ടെയ്ൽ പണപ്പെരുപ്പം (Retail Inflation) വിലയിരുത്തിയാണ് റിസർവ് ബാങ്ക് പ്രധാനമായും അടിസ്ഥാന പലിശനിരക്ക് പരിഷ്കരിക്കാറുള്ളത്. ഇത് 4 ശതമാനമായി നിയന്ത്രിക്കുകയാണ് എംപിസിയുടെ ലക്ഷ്യം. അതേസമയം, 2 ശതമാനം വരെ താഴ്ന്നാലോ 6 ശതമാനം വരെ ഉയർന്നാലോ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് ഭീഷണിയല്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഏതാനും മാസങ്ങളായി പണപ്പെരുപ്പം താഴുന്നതാണ് ട്രെൻഡ്. ഏപ്രിലിലാകട്ടെ കഴിഞ്ഞ 6 വർഷത്തെ താഴ്ചയായ 3.16 ശതമാനം മാത്രവുമാണ്. ഗ്രാമങ്ങളിൽ 2.92 ശതമാനവും (Rural Inflation) നഗരങ്ങളിൽ (Urban Inflation) 3.36 ശതമാനവും. റിസർവ് ബാങ്കിനെ ഏറ്റവുമധികം ആശങ്കപ്പെടുത്തുന്ന ഭക്ഷ്യവിലപ്പെരുപ്പം (Food Inflation) ഏപ്രിലിൽ 2021 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും താഴ്ചയായ 1.78 ശതമാനവുമാണ്. കഴിഞ്ഞ ഒക്ടോബറിൽ ഇത് 10.87 ശതമാനമായിരുന്നു. ഫലത്തിൽ, പണപ്പെരുപ്പം റിസർവ് ബാങ്കിന്റെ ‘ലക്ഷ്മണരേഖ’യ്ക്ക് ഉള്ളിലാണെന്നത് പലിശനിരക്ക് കുറയ്ക്കാനുള്ള പ്രധാന അനുകൂലഘടകമാണ്.
2) ജിഡിപി വളർച്ച: കഴിഞ്ഞവർഷം (2024-25) ഇന്ത്യയുടെ ജിഡിപി (India GDP Growth) വളർച്ചനിരക്ക് 4 വർഷത്തെ താഴ്ചയായ 6.5 ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു. ആദ്യ രണ്ടുപാദങ്ങളെ അപേക്ഷിച്ച് അവസാന രണ്ടുപാദങ്ങളിൽ വളർച്ചനിരക്ക് പ്രതീക്ഷിച്ചതിലേറെ മെച്ചപ്പെട്ടങ്കിലും വെല്ലുവിളി വിട്ടൊഴിഞ്ഞിട്ടില്ലെന്ന വിലയിരുത്തലുണ്ട്. ഉപഭോക്തൃച്ചെലവ് (Consumer Spending) ഇനിയും കാര്യക്ഷമമായി ഉയരാത്തത് റിയൽ എസ്റ്റേറ്റ്, മാനുഫാക്ചറിങ് അടക്കം പലമേഖലകളുടെയും ഉണർവിന്റെ വേഗം കുറച്ചിട്ടുണ്ട്. ജിഡിപി വളർച്ചയ്ക്ക് പിന്തുണയേകാനായി പലിശനിരക്ക് ഇനിയും കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറായേക്കും.
3) മുഖ്യ വ്യവസായ മേഖല: ഇന്ത്യയുടെ മുഖ്യ വ്യവസായ മേഖല (core sector) ഇക്കഴിഞ്ഞ ഏപ്രിലിൽ രേഖപ്പെടുത്തിയത് 0.5% മാത്രം വളർച്ചയാണ്; കഴിഞ്ഞ 8 മാസത്തെ ഏറ്റവും മോശം വളർച്ചനിരക്ക്. വളം, സിമന്റ്, വൈദ്യുതി, സ്റ്റീൽ, ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, കൽക്കരി, റിഫൈനറി ഉൽപന്നങ്ങൾ എന്നീ 8 സുപ്രധാന വിഭാഗങ്ങളാണ് മുഖ്യ വ്യവസായ മേഖലയിലുള്ളത്. ഇന്ത്യയുടെ വ്യാവസായിക ഉൽപദാന സൂചികയിൽ (IIP) 40.27% പങ്കുവഹിക്കുന്ന മേഖലയാണിത്. പലിശനിരക്ക് കുറച്ച്, ഉപഭോക്തൃച്ചെലവ് കൂട്ടാനുള്ള വഴിയൊരുക്കി മുഖ്യ വ്യവസായ മേഖലയ്ക്കും കരുത്തുപകരാൻ റിസർവ് ബാങ്ക് തയാറാകുമെന്നാണ് പ്രതീക്ഷകൾ.
പ്രതികൂല ഘടകങ്ങൾ
1) യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടങ്ങിവച്ച താരിഫ് പ്രതിസന്ധി ആഗോളതലത്തിൽ ഉൽപന്ന/സേവന വിതരണശൃംഖലയുടെ താളംതെറ്റിക്കുമെന്നും പണപ്പെരുപ്പം കൂടാനിടയാക്കുമെന്നുമുള്ള വിലയിരുത്തലുകൾ ശക്തം.

2) ഇക്കഴിഞ്ഞ ഫെബ്രുവരിയിലും ഏപ്രിലിലും റിസർവ് ബാങ്ക് റീപ്പോനിരക്ക് കാൽ ശതമാനം വീതം കുറച്ചിരുന്നു. ഇതുവഴി കേന്ദ്ര സർക്കാരിന്റെ കടപ്പത്ര ആദായനിരക്ക് (domestic bond yields) സമീപവർഷങ്ങളിലെ ഏറ്റവും താഴ്ചയിലാണുള്ളത്. ഈ 2 ഘടകങ്ങൾ വെല്ലുവിളിയാണെങ്കിലും റിസർവ് ബാങ്ക് തൽകാലം ഗൗനിച്ചേക്കില്ലെന്നും പലിശനിരക്ക് കുറയ്ക്കാൻ തന്നെയാണ് സാധ്യതയെന്നും നിരീക്ഷകർ കരുതുന്നു.
എത്ര കുറയും പലിശഭാരം?
ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് റിസർവ് ബാങ്ക് റീപ്പോനിരക്ക് കുറച്ചത്. 6.50 ശതമാനമായിരുന്ന റീപ്പോനിരക്ക് 0.25% കുറച്ച് 6.25 ശതമാനമാക്കി. തുടർന്ന് ഏപ്രിലിലും കാൽ ശതമാനം കുറച്ചതോടെ നിരക്ക് 6 ശതമാനമായി.

റിസർവ് ബാങ്ക് ഗവർണറായി ചുമതലയേറ്റ ശേഷമുള്ള സഞ്ജയ് മൽഹോത്രയുടെ ആദ്യ എംപിസി യോഗമായിരുന്നു ഫെബ്രുവരിയിലേത്. റിസർവ് ബാങ്ക് ഡപ്യൂട്ടി ഗവർണർ പൂനം ഗുപ്ത, എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. രാജീവ് രഞ്ജൻ, കേന്ദ്രസർക്കാർ നാമനിർദേശം ചെയ്ത സ്വതന്ത്ര അംഗങ്ങളായ ഡോ. നാഗേഷ് കുമാർ, സൗഗത ഭട്ടാചാര്യ, പ്രൊഫ. രാം സിങ് എന്നിവരുമാണ് എംപിസിയിലുള്ളത്. പൂനം ഗുപ്തയുടെ ആദ്യ യോഗമാണ് ഈയാഴ്ചത്തേത്.
ജൂൺ 4 മുതൽ 6 വരെയാണ് എംപിസി യോഗം. 6ന് രാവിലെ ഗവർണർ പണനയം പ്രഖ്യാപിക്കും. ഇക്കുറിയും കാൽ ശതമാനം കുറവ് വരുത്തുമെന്ന വിലയിരുത്തലുകളാണ് കൂടുതൽ ശക്തം. ചില നിരീക്ഷകർ റിസർവ് ബാങ്ക് 0.50% വരെ കുറച്ചേക്കാമെന്നും കരുതുന്നുണ്ട്. അരശതമാനമാണ് കുറയ്ക്കുന്നതെങ്കിൽ വായ്പാ ഇടപാടുകാർക്ക് അത് ബംപർ ആശ്വാസമായിരിക്കും.
നിലവിലെ നിരക്കുകൾ
∙ റീപ്പോനിരക്ക്: 6.00%
∙ എസ്ഡിഎഫ്: 5.75%
∙ എംഎസ്എഫ്: 6.25%
∙ ഫിക്സഡ് റിവേഴ്സ് റീപ്പോ: 3.35%
∙ സിആർആർ: 4.00%
∙ എസ്എൽആർ: 18.00
എത്ര കുറയും ഇഎംഐ?
നിങ്ങളുടെ നിലവിലെ വായ്പാത്തുക 20 ലക്ഷം രൂപയാണെന്ന് കരുതുക. ഈയാഴ്ച റിസർവ് ബാങ്ക് റീപ്പോനിരക്ക് കാൽ ശതമാനം കുറച്ചാൽ എത്രയായിരിക്കും പുതുക്കിയ ഇഎംഐ? ഒരു ഉദാഹരണം നോക്കാം.
∙ നിങ്ങളുടെ വായ്പാത്തുക: 20 ലക്ഷം രൂപ
∙ നിലവിലെ പലിശനിരക്ക് : 9.00%
∙ തിരിച്ചടവ് കാലാവധി : 20 വർഷം
∙ നിലവിലെ ഇഎംഐ : 17,995 രൂപ
∙ ആകെ തിരിച്ചടവ് : ₹50,35,178
∙ പുതുക്കിയ പലിശനിരക്ക് : 8.75%*
∙ പുതുക്കിയ ഇഎംഐ : 17,674 രൂപ.
∙ ഇഎംഐയിൽ കുറയുന്നത് : 321 രൂപ
∙ ആകെ തിരിച്ചടവ് : ₹49,32,862
∙ ലാഭം : 1,02,316 രൂപ.
(*റിസർവ് ബാങ്ക് ഈയാഴ്ച 0.25% ഇളവ് പ്രഖ്യാപിച്ചാലുള്ള കണക്ക്)
ആർക്കാണ് നേട്ടം?
റിസർവ് ബാങ്ക് റീപ്പോനിരക്ക് കുറച്ചാൽ ആനുപാതികമായി ബാങ്കുകളും വായ്പകളുടെ പലിശനിരക്ക് കുറയ്ക്കും. കഴിഞ്ഞ രണ്ടു തവണയായി റിസർവ് ബാങ്ക് 0.50% ഇളവ് നൽകിയപ്പോൾ ഒട്ടുമിക്ക ബാങ്കുകളും വായ്പാ പലിശനിർണയ മാനദണ്ഡനിരക്കുകളായ എക്സ്റ്റേണൽ ബെഞ്ച്മാർക്ക് ലെൻഡിങ് റേറ്റ് (EBLR), റിപ്പോ ലിങ്ക്ഡ് ലെൻഡിങ് റേറ്റ് (RLLR), മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റ് (MCLR) എന്നിവ കുറച്ചിരുന്നു.

ഇവ കുറഞ്ഞാൽ ഭവന, വാഹന, വ്യക്തിഗത, കാർഷിക, വിദ്യാഭ്യാസ, സ്വർണപ്പണയ വായ്പകളുടെയെല്ലാം പലിശനിരക്ക് കുറയാൻ വഴിയൊരുങ്ങും. പലിശനിരക്ക് കുറയുന്നത് വായ്പകളെ ആകർഷകമാക്കും. തിരിച്ചടവ് ഭാരം (EMI) കുറയും. ഉപഭോക്തൃച്ചെലവ് മെച്ചപ്പെടുന്നത് റിയൽ എസ്റ്റേറ്റ് അടക്കം നിരവധി മേഖലകൾക്കും ഗുണം ചെയ്യും.
എല്ലാവർക്കും കിട്ടില്ല നേട്ടം
വായ്പ എടുത്ത എല്ലാവർക്കും പക്ഷേ, റീപ്പോ ഇളവിന്റെ ആനുകൂല്യം കിട്ടില്ല. ഫ്ലോട്ടിങ് പലിശനിരക്കുള്ള വായ്പകൾ എടുത്തവർക്കും പുതുതായി വായ്പ എടുക്കുന്നവർക്കുമാണ് പ്രയോജനം. റിസർവ് ബാങ്ക് റീപ്പോനിരക്ക് പരിഷ്കരിക്കുന്നതിന് അനുസരിച്ച് പലിശനിരക്ക് മാറുന്ന വായ്പകളാണ് ഫ്ലോട്ടിങ് വായ്പകൾ. റീപ്പോ കുറയുമ്പോൾ ഇവയുടെ പലിശ കുറയും; റീപ്പോ കൂടിയാൽ ഇവയുടെ പലിശ കൂടുകയും ചെയ്യും.
മറിച്ച് നിങ്ങളുടെ വായ്പ സ്ഥിരപലിശ നിരക്കിലാണെങ്കിൽ (Fixed rate) റീപ്പോ കുറഞ്ഞതിന്റെ പ്രയോജനം കിട്ടില്ല. കാരണം, അത്തരം വായ്പകൾക്ക്, തിരിച്ചടവ് കാലത്തുടനീളം ഒരേ പലിശയായിരിക്കും. പുതുതായി വായ്പ എടുക്കുന്നവർക്ക് കുറഞ്ഞ പലിശനിരക്കിന്റെ പ്രയോജനം കിട്ടും. അതേസമയം, റീപ്പോകുറയുന്നത് സ്ഥിരനിക്ഷേപങ്ങളുടെ (FD Rate) പലിശയും കുറയാനിടയാക്കും. ഇതു കൂടുതൽ തിരിച്ചടിയാവുക മുതിർന്ന പൗരന്മാർക്കാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business