ദേശീയപാതയിൽ കാന നിർമാണം പ്രതിസന്ധിയിൽ

Mail This Article
അരൂർ∙ മഴ തുടങ്ങിയതോടെ ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ മുതൽ തുറവൂർ വരെയുള്ള ദേശീയപാതയിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള കാന നിർമാണം പ്രതിസന്ധിയിലേക്ക്. കുത്തിയതോട് മുതൽ അരൂർ വരെയുള്ള ഭാഗങ്ങളിൽ കാന നിർമിക്കുന്നതിനായി കുഴിയെടുത്ത ഭാഗത്ത് വെള്ളം കെട്ടി നിൽക്കുന്നത് കോൺക്രീറ്റിങ് അടക്കമുള്ള ജോലികളെ ബാധിക്കുന്നുണ്ട്. എന്നാൽ കോടംതുരുത്ത് പഞ്ചായത്ത് പരിധിയിൽ കാനയുമായി ഇട തോടുകളെ ബന്ധിപ്പിക്കുന്ന പൈപ്പുകൾ സ്ഥാപിക്കുന്ന വിഷയം കമ്പനി അധികൃതരും പഞ്ചായത്തുമായി ചർച്ച ചെയ്തു പരിഹരിക്കാനായിട്ടില്ല.
കാനയിൽ നിന്നു കിലോ മീറ്ററുകളോളം പൈപ്പ് ലൈൻ സ്ഥാപിച്ച് കായലിലേക്ക് ഒഴുക്കിവിടണമെന്നാണു പഞ്ചായത്തിന്റെ നിർദേശം. ഈ തീരുമാനം കമ്പനി അധികൃതർ അംഗീകരിച്ചിട്ടില്ല. ഇത്രയും ദൂരെ പൈപ്പ് ലൈൻ സ്ഥാപിക്കുമ്പോൾ പെയ്ത്തു വെള്ളത്തോടൊപ്പം ഒഴുകിയെത്തുന്ന മാലിന്യം പൈപ്പിലടിഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടും. പരമാവധി100 മീറ്റർ വരെ പൈപ്പ് സ്ഥാപിച്ച് ഇട തോടുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കണമെന്നാണ് ദേശീയപാത വിഭാഗം പറയുന്നത്.
കഴിഞ്ഞ ദിവസം പെയ്ത മഴയിൽ അരൂർ, ചന്തിരൂർ, എരമല്ലൂർ, കോടംതുരുത്ത് എന്നിവിടങ്ങളിൽ പാതയോരം വെള്ളക്കെട്ടിലായി. പാതയോരത്ത് പെയ്ത്തുവെള്ളം കെട്ടിക്കിടക്കുന്നതു മൂലം ഇരുചക്രവാഹന യാത്രികർ അപകടത്തിൽപ്പെടുകയാണ്. ഗതാഗതക്കുരുക്കൊഴിവാക്കുന്നതിനായി തുറവൂരിൽ നിന്നു വാഹനങ്ങൾ തൈക്കാട്ടുശേരി വഴി കടത്തിവിടുകയാണ്. ഇതോടെ അരൂക്കുറ്റി വഴി കൊച്ചിയിലേക്ക് പോകുന്ന വാഹനങ്ങൾ അരൂർ ക്ഷേത്രം കവലയിൽ നിന്നു തെക്കോട്ട് സഞ്ചരിച്ച് യുടേൺ തിരിയേണ്ടി വരുന്നതിനാൽ അരൂർ ബൈപാസ് കവലയ്ക്കും ചന്തിരൂരിനും ഇടയ്ക്ക് വൻ ഗതാഗതക്കുരുക്കാണ് നേരിട്ടത്.