ADVERTISEMENT

തിരൂരങ്ങാടി∙ കൂരിയാട്ട് സർവീസ് റോഡ് രണ്ടു ദിവസത്തിനകം തുറന്നുകൊടുക്കാൻ തീരുമാനമായി. കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡാണ് തുറന്നുകൊടുക്കുക. മണ്ണിട്ട് ഉയർത്തിയ ആറുവരിപ്പാതയുടെ കുറേ ഭാഗം പൊളിച്ചുനീക്കിക്കഴിഞ്ഞു. ഇനി അടിപ്പാതയുടെ സമീപത്തെ 15 മീറ്ററോളം ഭാഗത്തെ മണ്ണുകൂടി നീക്കം ചെയ്യാനുണ്ട്. ഇന്നു തുറന്നുകൊടുക്കാനായിരുന്നു നേരത്തേ തീരുമാനം. എന്നാൽ മഴ കാരണം ബാക്കി മണ്ണ് നീക്കം ചെയ്യാൻ സാധിക്കാത്തതിനാൽ നീട്ടുകയായിരുന്നു. രണ്ടു ദിവസത്തിനകം മണ്ണ് നീക്കം ചെയ്തു തുറന്നുകൊടുക്കാനാകുമെന്നാണു പ്രതീക്ഷയെന്ന് കെഎൻആർസി അധികൃതർ പറഞ്ഞു. 

കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡ് തുറന്നുകൊടുത്തു കഴിഞ്ഞാൽ, നേരത്തേ തകർന്ന തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിന്റെ പ്രവൃത്തി തുടങ്ങും. സർവീസ് റോഡ് ഉയർത്തുകയും ആവശ്യമായ സ്ഥലങ്ങളിൽ വെള്ളം ഒഴുകിപ്പോകാൻ കലുങ്കുകൾ നിർമിക്കുകയും ചെയ്യും. ഇവിടെ പണി പൂർത്തിയാക്കിയ ശേഷം കോഴിക്കോട് ഭാഗത്തെ സർവീസ് റോഡും ഇതു പോലെ ഉയർത്തി കലുങ്കുകൾ സ്ഥാപിക്കും.

വയഡക്ട് നിർമിക്കുന്നതിനു മുന്നോടിയായി ടെസ്റ്റ് പൈലിങ് നടന്നുകൊണ്ടിരിക്കുകയാണ്. 30–40 മീറ്റർ ഇടവിട്ടാണു പൈലിങ് നടത്തുന്നത്. മണ്ണിന്റെ സ്വഭാവം പരിശോധിച്ച ശേഷം ദേശീയപാതാ അധികൃതർക്കു റിപ്പോർട്ട് നൽകും. തുടർന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പൈലിങ് നടത്തും. ഇതിനുള്ള യന്ത്രങ്ങളെല്ലാം എത്തിച്ചിട്ടുണ്ട്. നിലവിൽ 380 മീറ്റർ നീളത്തിലാണു വയഡക്ട് നിർമിക്കാൻ നിർദേശം ലഭിച്ചിട്ടുള്ളത്. ദേശീയപാതാ അധികൃതരിൽ നിന്നു ലഭിക്കുന്ന നിർദേശപ്രകാരം മാറ്റമുണ്ടാകാനും സാധ്യതയുണ്ട്.

കഴിഞ്ഞ മാസം 19നാണ് ആറുവരിപ്പാതയും സർവീസ് റോഡും തകർന്നത്. ഗതാഗതം നിർത്തിവച്ചിട്ട് ഒരു മാസമായി. കക്കാട്, പനമ്പുഴ, തിരൂരങ്ങാടി, കൊളപ്പുറം, മമ്പുറം വികെ പടി, ചെമ്മാട് വഴികളിലൂടെയാണ് ഇപ്പോൾ വാഹനങ്ങൾ പോകുന്നത്. ചരക്കുവാഹനങ്ങൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ പോകുന്നതിനാൽ ഇവിടങ്ങളിലെല്ലാം ഗതാഗതക്കുരുക്കാണ്.

English Summary:

Kooriyad service road opening is imminent. The road to Kozhikode is scheduled to open within 48 hours, providing much-needed relief to travelers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com