തിരുവനന്തപുരം–ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന് ശുപാർശ

Mail This Article
തിരുവനന്തപുരം∙ തിരുവനന്തപുരം– ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ശുപാർശ ചെയ്തതായി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ തിരുവനന്തപുരം ഡിവിഷനിലെ എംപിമാരുടെ യോഗത്തിൽ അറിയിച്ചു. നെടുമ്പാശേരി റെയിൽവേ സ്റ്റേഷൻ നിർമാണത്തിനു നടപടി സ്വീകരിക്കുമെന്നും എറണാകുളം മാർഷലിങ് യാഡിൽ റെയിൽവേ ടെർമിനൽ പരിഗണനയിലാണെന്നും അധികൃതർ ഹാരിസ് ബീരാനെയും ഹൈബി ഈഡനെയും അറിയിച്ചു. അങ്കമാലി–എരുമേലി ശബരി പാതയ്ക്കു സംസ്ഥാന സർക്കാർ പകുതി തുക പങ്കിടാൻ തയാറാണെങ്കിൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ തയാറാണെന്ന് ആന്റോ ആന്റണിയെ അറിയിച്ചു.
രാജ്യറാണി എക്സ്പ്രസിന് തിരുവല്ലയിൽ സ്റ്റോപ് അനുവദിക്കുന്നതു പരിഗണിക്കും. വേളാങ്കണ്ണി ട്രെയിൻ പ്രതിദിനമാക്കണമെന്നും കോവിഡിനു മുൻപുണ്ടായിരുന്ന എല്ലാ സ്റ്റോപ്പുകളും പുനഃസ്ഥാപിക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു. നേമം ടെർമിനൽ പദ്ധതി പൂർണ തോതിൽ നടപ്പാക്കണമെന്നു ജോൺ ബ്രിട്ടാസും അടൂർ പ്രകാശും ആവശ്യപ്പെട്ടു. തുറവൂർ–അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കാനുള്ള എസ്റ്റിമേറ്റിന് അനുമതി ലഭിച്ചിട്ടില്ലെന്നു കെ.സി.വേണുഗോപാൽ കുറ്റപ്പെടുത്തി. ട്രെയിനുകൾ നീട്ടുന്നതു ചോദിച്ചാൽ പാത ഇരട്ടിപ്പിക്കൽ തീരട്ടെയെന്നും പാത ഇരട്ടിപ്പിക്കൽ എപ്പോൾ തീരുമെന്നു ചോദിച്ചാൽ എസ്റ്റിമേറ്റിന് അനുമതിയില്ലെന്നുമുള്ള ഉത്തരം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ റൂട്ടിലെ ട്രെയിനുകളിൽ കോച്ചുകൾ കൂട്ടണമെന്നും ആവശ്യപ്പെട്ടു.
റെയിൽവേ 100% ചെലവിൽ മേൽപാലങ്ങൾ നിർമിക്കാൻ തീരുമാനിച്ചപ്പോൾ എംപിമാരുടെ നിർദേശങ്ങൾ പരിഗണിച്ചിട്ടില്ലെന്ന് എൻ.കെ.പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി. തിരുവനന്തപുരം– ചെന്നൈ വന്ദേഭാരത്, കോട്ടയം– കോയമ്പത്തൂർ പുതിയ ട്രെയിൻ എന്നിവ അനുവദിക്കണമെന്നും കൊല്ലം മെമു ഷെഡ് വികസനം, സ്റ്റേഷൻ നവീകരണം എന്നിവ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടു. റെയിൽവേ നിർമാണ വിഭാഗം ഓഫിസിൽ ഒഴിവുള്ള തസ്തികകൾ നികത്താൻ ഉടൻ നടപടി വേണമെന്ന് എംപിമാർ ആവശ്യപ്പെട്ടു. അമൃത് ഭാരത് സ്റ്റേഷൻ വികസന പദ്ധതികൾ ഇഴയുകയാണെന്നും കുറ്റപ്പെടുത്തി.
ട്രെയിനുകൾക്ക് ഓട്ടമാറ്റിക് വാതിലുകൾ ഏർപ്പെടുത്തണമെന്നും തിരൂരിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്നും ഹാരിസ് ബീരാൻ ആവശ്യപ്പെട്ടു. വിഴിഞ്ഞത്തേക്കുള്ള പാതയുടെ നിർമാണം വേഗത്തിലാക്കണമെന്ന് ശശി തരൂരും ജോൺ ബ്രിട്ടാസും ആവശ്യപ്പെട്ടു. കൊല്ലം– എറണാകുളം മെമു ട്രെയിനുകളിൽ കോച്ചുകൾ കൂട്ടണമെന്നും കൊല്ലം–കോയമ്പത്തൂർ സർവീസ് അനുവദിക്കണമെന്നും നിലമ്പൂർ–കോട്ടയം ട്രെയിൻ കൊല്ലത്തേക്ക് നീട്ടണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. കോട്ടയത്തേക്കു കൂടുതൽ ട്രെയിനുകൾ നീട്ടണമെന്നു ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.
എമർജൻസി ക്വോട്ട; രൂക്ഷവിമർശനം
എംപിമാരുടെ എമർജൻസി ക്വോട്ട അപേക്ഷകൾക്ക് മറുപടി നൽകാത്ത പാലക്കാട് ഡിആർഎം, സീനിയർ ഡിവിഷനൽ കൊമേഴ്സ്യൽ മാനേജർ എന്നിവർക്കെതിരെ രൂക്ഷമായ വിമർശനമാണു യോഗത്തിൽ ഉയർന്നത്. കന്യാകുമാരി എംപി വിജയ് വസന്ത്, തിരുനെൽവേലി എംപി റോബർട്ട് ബ്രൂസ്, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ്, പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻസ് മാനേജർ ടി.ശിവകുമാർ, ചീഫ് കൊമേഴ്സ്യൽ മാനേജർ ബെജി ജോർജ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ കെ.സി.വേണുഗോപാൽ ഒൺലൈനായാണു പങ്കെടുത്തത്.