ADVERTISEMENT

കൽപറ്റ ∙ കോഴിയിറച്ചി, ബീഫ്, മീൻ വിലയ്ക്കൊപ്പം പച്ചക്കറിയുടെ വില കൂടി കൂടാൻ തുടങ്ങിയതോടെ അടുക്കളയിലെ 'മെനു' വെട്ടിക്കുറയ്ക്കേണ്ട അവസ്ഥയിൽ പൊതുജനം. പച്ചക്കറി, കോഴിയിറച്ചി, ബീഫ്, മീൻ തുടങ്ങിയ എല്ലാ അവശ്യസാധനങ്ങൾക്കും കഴിഞ്ഞ ഒരുമാസത്തിനിടെ ഇരട്ടിയിലധികം വില വർധിച്ചു. 20 മുതൽ 50 രൂപയുടെ വരെ ഇടയിൽ നിന്നിരുന്ന പച്ചക്കറികളിൽ പലതിന്റെയും വില വർധിച്ചു. അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത തേങ്ങയുടെ വില 76ൽ നിന്നു 83 രൂപയായി. രണ്ടാഴ്ച മുൻപ് വരെ കിലോഗ്രാമിന് 20 മുതൽ 25 രൂപ വരെ വിലയുണ്ടായിരുന്ന തക്കാളിയുടെ വില 30 രൂപയായി. വെണ്ടയ്ക്ക, വഴുതനങ്ങ, കാരറ്റ്, ബീൻസ്, പച്ചമുളക് എന്നിവയ്ക്കും മുൻപുണ്ടായിരുന്നതിനെക്കാൾ വില വർധിച്ചിട്ടുണ്ട്. കോഴിയിറച്ചി വില 200 നു മുകളിൽ

പിടിവിട്ട് ബീഫ് വില
ആഴ്ചകളായിട്ട് കോഴിയിറച്ചി വില കിലോഗ്രാമിന് 200 നു മുകളിലാണ്. 240 രൂപയാണു ഇന്നലെ കൽപറ്റയിലെ വില. ജില്ലയിലെ മറ്റു ഭാഗങ്ങളിൽ 210 മുതൽ 240 വരെയാണ് വില. വില കൂടിയതോടെ വിൽപന കുറഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള കോഴിവരവ് കുറഞ്ഞതും കാലാവസ്ഥാ വ്യതിയാനവുമാണ് വിലവർധനയ്ക്കുള്ള കാരണമെന്ന് വ്യാപാരികൾ പറയുന്നു. ബീഫിനും വില മുൻപത്തെക്കാളും വർധിച്ചു. മാസങ്ങൾക്കു മുൻപ് 280 മുതൽ 320 രൂപ വിലയുണ്ടായിരുന്ന ഒരു കിലോഗ്രാമിന് ബീഫിന് ഇപ്പോൾ 370 മുതൽ 400 രൂപ വരെയാണു വ്യാപാരം നടക്കുന്നത്.

മീൻ വില കയറി 
ബീഫിനും കോഴിയിറച്ചിക്കുമൊപ്പം മീൻ വില കേട്ടാലും ഞെട്ടും. ആളുകൾ കൂടുതലായി വാങ്ങുന്ന അയലയ്ക്കും മത്തിക്കും 200 രൂപയ്ക്കു മുകളിലാണ് വില. ഒരു കിലോഗ്രാം മത്തിക്ക് ഇന്നലെ 200 രൂപയാണ് വില. അയലയ്ക്കു കിലോഗ്രാമിന് 260  രൂപ. ആവോലി, അയക്കൂറ, കേദൾ തുടങ്ങിയവയുടെ വിലയിലും 50 മുതൽ 80 രൂപ വരെ വില വർധനയുണ്ടായി. ആഴ്ചകൾക്കു മുൻപ് മത്തി വില 300 രൂപ കടന്നിരുന്നു. 

ഹോട്ടലുകളിലും വിലവർധന
കോഴിയിറച്ചിക്കും ബീഫിനും മീനിനും വില കൂടിയതോടെ ചില ഹോട്ടലുകൾ ഇവ ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവങ്ങൾക്കും വില വർധിപ്പിച്ചിട്ടുണ്ട്. മത്തി വില 200 കടന്നതോടെ, പൊരിച്ച മത്തി ഒന്നിനു 30 രൂപയാണ് ചില ഹോട്ടലുകൾ ഇൗടാക്കുന്നത്. നേരത്തെ 20 രൂപയായിരുന്നു ഭൂരിഭാഗം ഹോട്ടലുകളിലും ഇൗടാക്കിയിരുന്നത്. ‌കോഴിയിറച്ചി, ബീഫ് എന്നിവയ്ക്ക് വില കുറയുമ്പോൾ ഭക്ഷണ വിഭവങ്ങളുടെ കൂട്ടിയ വില കുറയ്ക്കുന്നില്ലെന്ന ആക്ഷേപവുമുയരുന്നുണ്ട്. ‌

English Summary:

Chicken price hike in Kalpetta, Kerala impacts household budgets as costs of essential commodities skyrocket. The surge affects not only grocery shopping but also restaurant meals, further burdening consumers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com