റോക്കറ്റ് പോലെ ഉയർന്നു നിൽക്കുന്ന ജീവി! സസ്യമോ കുമിളോ അല്ലെന്നു പഠനം

Mail This Article
ഭൂമിയിലെ കരഭാഗത്തുള്ള ആദ്യ ഭീമൻ ജീവിയെന്നു കണക്കാക്കപ്പെടുന്ന ആദിമജൈവ സംവിധാനം ഇന്ന് അറിയപ്പെടുന്ന ജീവിവിഭാഗങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നാണെന്നു പുതിയ പഠനം. 42 കോടി മുതൽ 37.5 കോടി വർഷം വരെ മുൻപുള്ളൊരു കാലത്താണ് പ്രോട്ടോ ടാക്‌സൈറ്റ്‌സ് എന്നറിയപ്പെടുന്ന ജീവിവർഗം ഭൂമിയിൽ നിലനിന്നിരുന്നത്. 8 മീറ്റർ ഉയരവും 3 മീറ്റർ വ്യാസവുമുള്ളതായിരുന്നു ഈ ജീവിവർഗം.
ഇന്ന് ഈ വർഗം ഭൂമിയിൽ ഇല്ല. എന്നാൽ ഇതിന്‌റെ ഫോസിൽ ശേഷിപ്പുകൾ 1843ൽ കണ്ടെത്തിയിരുന്നു. ഇവയെ കണ്ടെത്തിയ കാലത്ത് ഇവ സസ്യങ്ങളാണോ ഫംഗസാണോ അതോ ഏതെങ്കിലും ആൽഗെയാണോ എന്ന് ശാസ്ത്രജ്ഞർക്ക് അറിയില്ലായിരുന്നു. എന്നാൽ 2007ൽ ഈ ഫോസിലുകളിൽ കെമിക്കൽ പരിശോധനകൾ നടത്തുകയും ഇവ ആദിമകാലത്തെ ഒരു കൂറ്റൻ ഫംഗസ് ആണെന്നു തെളിയുകയും ചെയ്തു.

ഈ ധാരണ തെറ്റാണെന്നാണ് ഇപ്പോൾ പുറത്തിറങ്ങിയ ഒരു പുതിയ പഠനം പറയുന്നത്. പ്രോട്ടോടാക്‌സൈറ്റുകൾ ഫംഗസുകളേ അല്ലെന്നാണ് ഈ പഠനം നടത്തിയ ഗവേഷകർ പറയുന്നത്. ഇവ മുൻപ് അറിയപ്പെടാത്ത ഒരു ജീവിവർഗം ആയിരിക്കാമെന്നു ഗവേഷകർ പറയുന്നു. ബാക്ടീരിയ, ആർക്കിയ, യൂക്കാരിയ എന്നിങ്ങനെ കോശഘടനയുടെ അടിസ്ഥാനത്തിൽ ഭൂമിയിലെ എല്ലാ ജീവവർഗങ്ങളെയും പട്ടികതിരിച്ചിരിക്കുന്നു. യൂക്കാരിയയിലാണ് ബഹുകോശജീവികൾ വരുന്നത്. ഇവയിൽ സസ്യങ്ങളും ഫംഗസുകളും മൃഗങ്ങളും പ്രോട്ടിസ്റ്റുകളും ഉൾപ്പെടും. യൂക്കാരിയയിൽ പെട്ട ഇന്നില്ലാത്ത ഒരു വിഭാഗത്തിലാണ് പ്രോട്ടോടാക്‌സൈറ്റുകൾ ഉൾപ്പെടുന്നതെന്നാണു ഗവേഷകർ പറയുന്നത്.
സ്‌കോട്‌ലൻഡിലെ റൈനി ഷെർട് എന്ന മേഖലയിൽ നിന്നു കണ്ടെത്തിയ പ്രോട്ടോടാക്‌സൈറ്റ് ഫോസിൽ പഠിച്ചാണ് ഈ നിഗമനത്തിലേക്കു ഗവേഷകർ എത്തിയത്. ഫംഗസുകൾക്കുള്ളിൽ ഉള്ളതുപോലെ ആന്തരിക ട്യൂബുകൾ പ്രോട്ടോടാക്‌സൈറ്റുകൾക്കുമുണ്ട്. എന്നാൽ ഫംഗസുകൾക്കുള്ളിൽ ഉള്ളതുപോലെയല്ല ഇവയുടെ ഘടന, വ്യത്യസ്തമാണ്. ഫംഗസ് കുടുംബത്തിന്റെ പ്രധാന സവിശേഷതയായ, അവയുടെ കോശസ്തരങ്ങളുടെ പ്രധാന ഘടകമായ കൈറ്റിൻ എന്ന ജൈവവസ്തുവും പ്രോട്ടോ ടാക്‌സൈറ്റിൽ ഇല്ല. മറ്റു ചില ജൈവവസ്തുക്കളാണ് ഇതിൽ പകരമുള്ളത്.