56 രാജ്യങ്ങളിൽ പേവിഷബാധയില്ല! നെതർലൻഡ്സിലില്ല തെരുവുനായ

Mail This Article
പേവിഷബാധയില്ലാത്ത ‘റേബീസ് ഫ്രീ’ രാജ്യങ്ങളായി പരിഗണിക്കപ്പെടുന്നത് ലോകത്തെ 56 രാജ്യങ്ങളെയാണ്. വേൾഡ് പോപ്പുലേഷൻ റിവ്യൂവിന്റേതാണ് ഈ കണക്ക്. പശ്ചിമയൂറോപ്യൻ, സ്കാൻഡിനേവിയൻ രാജ്യങ്ങളാണ് ഇവയിലധികവും. ഓസ്ട്രേലിയയും ന്യൂസീലൻഡും ജപ്പാനും റേബീസ് ഫ്രീ വിഭാഗത്തിൽപ്പെടുന്ന രാജ്യങ്ങളാണ്.
നായ നിയന്ത്രണത്തിന് ചില രാജ്യങ്ങൾ എത്രത്തോളം പ്രാധാന്യം
ലോകമെമ്പാടും 20 കോടിയിലധികം തെരുവുനായകളുണ്ടെന്നാണു ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇന്ത്യയുൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിലാണ് ഇവയുടെ എണ്ണം കൂടുതൽ. തെരുവുനായ നിയന്ത്രണം എല്ലാ ലോകരാജ്യങ്ങളിലെയും ഒരു പ്രധാന പ്രശ്നമാണ്. ഇക്കാര്യത്തിൽ പൂർണ വിജയം കൈവരിച്ച ആദ്യ രാജ്യമാണ് നെതർലൻഡ്സ്.
വളർത്തുമൃഗങ്ങൾക്കും ഓമന മൃഗങ്ങൾക്കും ഒരുപാട് പരിഗണന കൊടുക്കുന്ന രാജ്യമാണ് നെതർലൻഡ്സ്. ഡച്ച് നഗരങ്ങളിൽ ഓമനമൃഗങ്ങളെ ബാസ്ക്കറ്റുകളിലും സ്ട്രോളറുകളിലുമായി നടക്കുന്നവർ സാധാരണ കാഴ്ചയാണ്. മിക്ക ഹോട്ടലുകളും റസ്റ്ററന്റുകളും ഓമനമൃഗങ്ങളെ അനുവദിക്കുന്നവയാണ്. ചെറിയ മൃഗങ്ങൾക്ക് പൊതു ഗതാഗത സംവിധാനങ്ങളിൽ ചെറിയ ഫീസിൽ ഉടമകളോടൊപ്പം യാത്ര ചെയ്യുകയും ചെയ്യാം.

പണ്ടും അരുമമൃഗങ്ങൾക്ക് പ്രത്യേകിച്ച് നായ്ക്കൾക്ക് ഡച്ച് സമൂഹത്തിൽ സ്ഥാനമുണ്ടായിരുന്നു. എന്നാൽ ഇടയ്ക്ക് രാജ്യത്ത് പേവിഷബാധ പൊട്ടിപ്പുറപ്പെട്ടു. അതോടെ നായ്ക്കളെ ഉടമസ്ഥർ ഉപേക്ഷിക്കാൻ തുടങ്ങി. ഇതിനിടെ നായ്ക്കളെ വളർത്തുന്നവർക്ക് സർക്കാർ പ്രത്യേക നികുതിയും ഏർപ്പെടുത്തി. ഇത് വിപരീത ഫലമാണ് ഉളവാക്കിയത്. സാമ്പത്തിക ബാധ്യത കുറയ്ക്കാനായി ആളുകൾ കൂട്ടത്തോടെ നായ്ക്കളെ ഉപേക്ഷിക്കാൻ തുടങ്ങി. തെരുവുനായ്ക്കളുടെ എണ്ണം ഇതോടെ അധികരിച്ചു. പിൽക്കാലത്ത് പല രാജ്യങ്ങളിലുമെന്ന പോലെ തെരുവുനായകൾ ധാരാളമായി നെതർലൻഡ്സിലുമുണ്ടായിരുന്നു. എന്നാൽ ഇവയുടെ എണ്ണം കുറയ്ക്കാനായി സമീപകാല സർക്കാരുകൾ ഊർജിതമായ പ്രവർത്തനങ്ങൾ നടത്തി. കൊന്നൊടുക്കിയല്ല, മറിച്ച് ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെ അനാഥ നായ്ക്കളുടെ എണ്ണം കുറയ്ക്കലായിരുന്നു സർക്കാരിന്റെ പദ്ധതി.
തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് വാക്സീൻ നൽകുകയായിരുന്നു ദേശവ്യാപകമായി സർക്കാർ ചെയ്തത്. ഇവയെ ഡോഗ് ഷെൽട്ടറുകളിലേക്കു മാറ്റി. ഡോഗ് ഷെൽട്ടറുകളിൽ നിന്ന് അനാഥ നായ്ക്കളെ ഏറ്റെടുക്കാൻ ജനങ്ങളോട് ആഹ്വാനവും നൽകി. ഇങ്ങനെ ഏറ്റെടുക്കുന്നവർക്ക് നികുതിയിളവ് നൽകാൻ പോലും പല ഡച്ച് നഗരസഭകളും തയാറായി. അലഞ്ഞുതിരിയുന്ന നായ്ക്കളെയും മറ്റും കണ്ടെത്താനും അവയെ ഏറ്റെടുത്തു സംരക്ഷിക്കാനും അനിമൽ പൊലീസ് ഫോഴ്സിനും സർക്കാർ രൂപം നൽകി.നിലവിൽ ഡച്ച് ജനസംഖ്യയിൽ അഞ്ചിലൊരാളും ഇത്തരത്തിൽ അനാഥ നായ്ക്കളെ ദത്തെടുത്തിട്ടുള്ളവരാണെന്ന് കണക്കുകൾ പറയുന്നു.