സ്വാധീനം ഉറപ്പിക്കാൻ: ട്രംപ് ഇന്ന് റിയാദിൽ; ഖത്തർ, യുഎഇ രാജ്യങ്ങളും സന്ദർശിക്കും

Mail This Article
റിയാദ്/ ദോഹ/അബുദാബി ∙ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഡോണൾഡ് ട്രംപിന്റെ ആദ്യ നയതന്ത്ര യാത്ര ഇന്നു സൗദിയിൽ ആരംഭിക്കും. പ്രസിഡന്റ് പദവിയിൽ രണ്ടാമൂഴത്തിൽ എത്തിയപ്പോഴും വിദേശ പര്യടനത്തിനു ട്രംപ് ആദ്യം തിരഞ്ഞെടുത്തതു ഗൾഫ് രാജ്യങ്ങൾ തന്നെ. ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾക്കായി റോമിൽ പോയത് ഒഴിച്ചാൽ, ട്രംപിന്റെ ആദ്യ നയതന്ത്ര വിദേശ പര്യടനമാണിത്.
പെട്രോളിന്റെ വില വർധിക്കരുതെന്നു ശഠിക്കുമ്പോൾ തന്നെ, ഉൽപാദക രാഷ്ട്രങ്ങളുടെ സാമ്പത്തിക പിന്തുണ കൂടിയേ തീരു എന്നതും നയതന്ത്ര ഇടപെടലിൽ ട്രംപ് എങ്ങനെ കൈകാര്യം ചെയ്യുമെന്നാണു ലോകം ഉറ്റുനോക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ ചൈന സ്വാധീനം വർധിപ്പിക്കുന്നതു അമേരിക്ക ഉത്കണ്ഠയോടെയാണു കാണുന്നത്. ഗൾഫ് രാജ്യങ്ങളിൽ യുഎസിനുള്ള സ്വാധീനം ചൈന കുറയ്ക്കുമോ എന്ന ആശങ്ക ട്രംപ് ഭരണകൂടത്തിനുണ്ട്.
അത്തരം സാധ്യതകൾ തടയാനും ഈ സന്ദർശനത്തിൽ യുഎസ് പ്രസിഡന്റ് താൽപര്യപ്പെടുന്നു. ശാസ്ത്ര, സാങ്കേതിക മേഖലയിലും നിർമാണ രംഗത്തും മാത്രമല്ല, അനുരഞ്ജന ചർച്ചകളിൽ പോലും ചൈന മുൻകൈ എടുക്കുന്നത് യുഎസിനെ അലോസരപ്പെടുത്തുന്ന വിഷയങ്ങളാണ്. ബൈഡൻ ഭരണകാലത്തു ഗൾഫ് രാജ്യങ്ങൾക്കു മേൽ നഷ്ടമായ സ്വാധീനം തിരികെ കൊണ്ടുവരികയാണു സന്ദർശനത്തിന്റെ ആത്യന്തിക ലക്ഷ്യം.
ഇസ്രയേൽ – പലസ്തീൻ യുദ്ധം, ഇറാനുമായി തുടരുന്ന ആണവ ചർച്ച, ഗൾഫ് രാജ്യങ്ങളിലെ റിയൽ എസ്റ്റേറ്റ് രംഗത്തെ ട്രംപിന്റെ താൽപര്യം, സൈനിക സഹകരണം, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപം എന്നിവയാണു പ്രസിഡന്റിന്റെ സന്ദർശനത്തിൽ ചർച്ചയാകുന്ന പ്രധാന വിഷയങ്ങൾ. ഇന്നു രാവിലെ റിയാദിൽ എത്തുന്ന ട്രംപ് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമായും മറ്റു ഉന്നത സംഘവുമായി കൂടിക്കാഴ്ച നടത്തും.
സുരക്ഷ, പ്രതിരോധ സഹകരണം, സാങ്കേതിക വിദ്യ, പുനരുപയോഗ ഊർജം, നിക്ഷേപം തുടങ്ങി തന്ത്രപ്രധാന കരാറുകളിൽ ഒപ്പിടുമെന്നാണു പ്രതീക്ഷിക്കുന്നത്. ഗാസ, ലബനൻ, യെമൻ, സുഡാൻ, ലിബിയ, ഇറാഖ്, ഇറാൻ, യുക്രെയ്ൻ രാജ്യങ്ങളിലെ പ്രശ്നങ്ങളും ചർച്ച ചെയ്യുമെന്നാണ് സൂചന. സന്ദർശനത്തോടനുബന്ധിച്ചു നടക്കുന്ന ജിസിസി–അമേരിക്ക ഉച്ചകോടിയിലും പങ്കെടുക്കും. ഉച്ചകോടിക്കു ജിസിസി ഭരണാധികാരികളെ സൗദി ഭരണാധികാരി സൽമാൻ രാജാവ് ക്ഷണിക്കുകയും ചെയ്തിരുന്നു.
ഖത്തർ സന്ദർശിച്ച ശേഷമാണു യുഎഇയിൽ എത്തുക. ഗൾഫ് രാജ്യങ്ങളുമായി നിക്ഷേപ കരാറിൽ ഒപ്പുവയ്ക്കുകയാണു ജിസിസി സന്ദർശനത്തിലെ പ്രധാന പദ്ധതിയെന്ന് ട്രംപ് നേരത്തേ സൂചിപ്പിച്ചിരുന്നു. സൈനിക ഉപകരണങ്ങൾ വാങ്ങുന്നത് ഉൾപ്പെടെ അമേരിക്കയിൽ ഒരു ട്രില്യൺ ഡോളർ നിക്ഷേപിക്കുന്നതിനു സൗദിയുമായി കരാർ ഒപ്പുവയ്ക്കും. യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളുമായും സമാന കരാറുകൾ ഒപ്പുവയ്ക്കാനുള്ള സാധ്യതയുമുണ്ട്.
മധ്യപൂർവ മേഖലയിലേക്കു വരുമ്പോഴും സഖ്യ രാജ്യമായ ഇസ്രയേൽ സന്ദർശിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഗൾഫ് രാജ്യങ്ങൾക്കു പ്രയാസമുണ്ടാക്കേണ്ടെന്ന നിലപാടിലാണ് ഈ യാത്രയിൽ ഇസ്രയേൽ സന്ദർശനം ഉൾപ്പെടുത്താതിരുന്നത്. യെമനിലെ ഹൂതികളുമായി നേരിട്ടു ചർച്ച ചെയ്ത യുഎസ്, ഇസ്രയേലിനെ കൂട്ടാതെ ഏകപക്ഷീയമായി വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. മേഖലയിൽ സൗദിയുടെ പ്രാധാന്യത്തെ അംഗീകരിക്കുന്നതു കൂടിയാണു ട്രംപിന്റെ സന്ദർശനം.
സൗദിക്കു സൈനിക സഹായം നൽകുന്നതിനൊപ്പം ആയുധ കച്ചവടത്തിൽ വൻ തുക സൗദിയിൽ നിന്നു പ്രതീക്ഷിക്കുന്നുമുണ്ട്. പ്രകൃതി വാതകങ്ങളാൽ സമ്പന്നമായ മൂന്നു രാജ്യങ്ങളുമായും നിക്ഷേപ കരാറുകൾ തന്നെയാണു യുഎസ് ലക്ഷ്യമിടുന്നത്.