ADVERTISEMENT

ദോഹ/കുവൈത്ത്/ബഹ്റൈൻ ∙ ഗൾഫ് രാജ്യങ്ങളിൽ റേഡിയേഷൻ അളവ് സാധാരണ പരിധിക്കുള്ളിൽ തന്നെയെന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ജനറൽ സെക്രട്ടേറിയേറ്റ് വ്യക്തമാക്കി. എല്ലാ ജിസിസി രാജ്യങ്ങളിലെയും പരിസ്ഥിതി,  റേഡിയേഷൻ സൂചകങ്ങൾ സുരക്ഷിതവും അനുവദനീയമായ സാങ്കേതിക അളവിലുമാണ് നിലവിലുള്ളതെന്നും അധികൃതർ. 

മുൻകരുതലെന്നോണം ജിസിസി ജനറൽ സെക്രട്ടേറിയേറ്റിലെ എമർജൻസി മാനേജ്മെന്റ് സെന്റർ ഭാഗികമായി പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ മേഖലയുടെ അംഗീകൃത തയാറെടുപ്പ്, പ്രതികരണ പദ്ധതികളുടെ ഭാഗവും  ജിസിസി അംഗരാജ്യങ്ങൾക്കിടയിൽ കൂട്ടായ ഏകോപനം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണെന്നും അധികൃതർ വ്യക്തമാക്കി. എല്ലാ ജിസിസി രാജ്യങ്ങളിലെയും നിരീക്ഷണ, മുൻകൂട്ടിയുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും, എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടായാൽ ഉടനടി റിപ്പോർട്ട് ചെയ്യാൻ അംഗരാജ്യങ്ങളിലെ ബന്ധപ്പെട്ട അതോറിറ്റികളുമായി ഏകോപിപ്പിച്ചാണ് പ്രവർത്തനമെന്നും ജിസിസി സെക്രട്ടേറിയേറ്റ് കൂട്ടിച്ചേർത്തു. 

ഇറാൻ-ഇസ്രയേൽ യുദ്ധം തീവ്രമായിരിക്കുന്ന സാഹചര്യത്തിൽ  മേഖലയിലുടനീളം ആണവ സുരക്ഷയിലെ അപകടസാധ്യതകൾ സംബന്ധിച്ച ആശങ്കകൾ ഉയർന്നതോടെയാണ് ഗൾഫ് രാജ്യങ്ങളിലെ റേഡിയേഷൻ തോത് ജാഗ്രതയോടെ അധികൃതർ നിരീക്ഷിക്കുന്നത്. 

ജിസിസി രാജ്യങ്ങളിലെ ജനങ്ങൾ ശാന്തതയോടെ നിലകൊള്ളണമെന്നും ഔദ്യോഗിക നിർദേശങ്ങൾ പാലിക്കണമെന്നും കിംവദന്തികളും അംഗീകൃതമല്ലാത്ത സ്രോതസ്സുകളിൽ നിന്നുമുള്ള വിവരങ്ങളും പങ്കുവയ്ക്കരുതെന്നും എല്ലാ ഗൾഫ് രാജ്യങ്ങളും നിർദേശിച്ചിട്ടുണ്ട്. 

∙റേഡിയേഷൻ തോത്
സാധാരണപരിധിയിൽ: ഖത്തർ
കര, സമുദ്ര റേഡിയേഷൻ നിരീക്ഷണ ശൃംഖലകൾ മുഖേന 24 മണിക്കൂറും റേഡിയേഷൻ തോത് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്ന് ഖത്തർ അധികൃതർ വ്യക്തമാക്കി. പ്രാദേശിക പരിസ്ഥിതിയിലെ റേഡിയേഷൻ നിലയിലെ സ്ഥിരത ഉറപ്പാക്കുന്നതാണ് സംവിധാനങ്ങൾ നൽകുന്ന ഡേറ്റകൾ. 

അടുത്തിടെയാണ് അത്യാധുനിക ദേശീയ നിരീക്ഷണ സംവിധാനം സ്ഥാപിച്ചത്. 24 മണിക്കൂറും രാജ്യത്തിന്റെ എല്ലാ മേഖലകളും ഒരുപോലെ നിരീക്ഷിക്കാൻ ശേഷിയുള്ളതാണ് സംവിധാനം. സാധാരണ പരിധിക്ക് അപ്പുറത്തേക്ക് റേഡിയേഷൻ തോത് ഉയർന്നാൽ അക്കാര്യം നേരത്തെ തിരിച്ചറിയാൻ കഴിയുന്നതും മേഖലയിലെ ഏറ്റവും ഉയർന്ന തോതിലുള്ള റേഡിയേഷൻ, ന്യൂക്ലിയർ സുരക്ഷ ഉറപ്പാക്കുന്നതുമാണ് സംവിധാനം. 

∙ആരോഗ്യ, ജലവിതരണ സുരക്ഷയ്ക്ക് 
പൂർണസജ്ജം: കുവൈത്ത്
റേഡിയേഷൻ അളവ് സാധാരണ പരിധിക്കുള്ളിൽ തന്നെയാണെന്ന് കുവൈത്തും വ്യക്തമാക്കി. പൊതുജനങ്ങളുടെ ആരോഗ്യവും ജലവിതരണ സംവിധാനങ്ങളും സംരക്ഷിക്കുന്നതിന് രാജ്യം പൂർണസജ്ജമാണെന്ന് കുവൈത്തും അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ആശുപത്രികൾ, ക്ലിനിക്കുകൾ, ഉപ്പുവെള്ളം നീക്കുന്നതിനുള്ള സംവിധാനങ്ങൾ, വൈദ്യുത പ്ലാന്റുകൾ എന്നിവയെല്ലാം സാധാരണ പോലെയാണ് പ്രവർത്തിക്കുന്നത്. അടിയന്തര പ്രോട്ടോക്കോൾ നടപ്പാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ സന്നദ്ധമാണെന്ന് കുവൈത്ത് വൈദ്യുത, ജല, പുനരുപയോഗ ഊർജ മന്ത്രാലയം വ്യക്തമാക്കി. പൊതുജനങ്ങൾക്ക് ആവശ്യമായ മരുന്നുകളും മെഡിക്കൽ വിതരണവും എല്ലാം സുലഭമാണെന്ന് ആരോഗ്യ മന്ത്രാലയവും ഉറപ്പാക്കിയിട്ടുണ്ട്. 

∙റേഡിയേഷൻ തോതിൽ 
അസാധാരണത്വമില്ല: ബഹ്റൈൻ

റേഡിയേഷൻ ചോർച്ച സംബന്ധിച്ച് ഒരു ലക്ഷണങ്ങളും ഇതുവരെയില്ലെന്ന് ബഹ്റൈൻ സുപ്രീം കൗൺസിൽ ഫോർ എൺവയൺമെന്റ് അധികൃതരും വ്യക്തമാക്കി. അസാധാരണമായ അളവിൽ അല്ല രാജ്യത്തിലെ റേഡിയേഷൻ തോത് എന്നും സാധാരണ പരിധിയിൽ തന്നെയാണെന്നും അധികൃതർ പറഞ്ഞു. 

English Summary:

GCC confirms normal radiation levels in Gulf countries; No need for concern about radiation exposure in the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com