ഐകമത്യം മഹാബലം; കര, വ്യോമ, നാവിക സേനകളുടെ സംയുക്തദൗത്യത്തിന്റെ വിവിധ ഘട്ടങ്ങൾ

Mail This Article
∙ ആദ്യഘട്ടമായി ശത്രുമേഖലയെ സംബന്ധിച്ച ഇന്റലിജൻസ് വിവരശേഖരണം. പാക്കിസ്ഥാനിലെ ഭീകരക്യാംപുകൾ, അതിർത്തിക്കടുത്തുള്ള താവളങ്ങൾ എന്നിവയുടെ വിവരങ്ങൾ സേനയുടെ പക്കലുണ്ടെങ്കിലും നിലവിലെ സ്ഥിതി സംബന്ധിച്ച വിവരങ്ങളാണു ശേഖരിക്കുക. മിലിറ്ററി ഇന്റലിജൻസ്, രഹസ്യാന്വേഷണ ഏജൻസിയായ റോ, ഇന്റലിജൻസ് ബ്യൂറോ എന്നിവയുടെ നേതൃത്വത്തിലാണു വിവരശേഖരണം.
∙ രണ്ടാംഘട്ടത്തിൽ ആക്രമണത്തിന്റെ ആസൂത്രണം. പ്രത്യാക്രമണത്തിനുള്ള സ്ഥലങ്ങൾ തീരുമാനിക്കുന്നു. ശേഷം ആക്രമണത്തിനുള്ള നിർദേശങ്ങൾ പരിശോധിക്കുന്നു. അതിർത്തി കടക്കണോ എന്നതടക്കം ആക്രമണം ഏതു രീതിയിൽ വേണമെന്നതിന്റെ വിശദാംശങ്ങളാണിത്. ഭരണനേതൃത്വത്തിന്റെ നിർദേശങ്ങളും ഇതിൽ നിർണായകം. അതിർത്തി കടക്കാതെ, ഇന്ത്യൻ ഭൂമിയിൽനിന്ന് ആക്രമിക്കുന്നതാണ് സ്റ്റാൻഡ് ഓഫ് സ്ട്രൈക്ക്. തിരഞ്ഞെടുത്തത് ഈ രീതി.
∙ ആക്രമണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങൾ ഏതൊക്കെയെന്നു തീരുമാനിക്കുന്നതാണ് അടുത്ത ഘട്ടം. ജോയിന്റ് ഓപ്പറേഷൻസ് റൂമിൽ 3 സേനകളുടെയും ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ യോഗം ചേർന്ന് ആക്രമണത്തിന്റെ അന്തിമപദ്ധതി തയാറാക്കുന്നു.
∙ ആക്രമണത്തിനു മുന്നോടിയായി പ്രധാനമന്ത്രി ഉൾപ്പെടെ ഉന്നത ഭരണനേതൃത്വത്തെ വിവരമറിയിക്കുന്നു.
∙ ശത്രുസേനയുടെ തിരിച്ചടി നേരിടാനുള്ള തയാറെടുപ്പുകൂടി നടത്തിയ ശേഷം ആക്രമണം. അതിർത്തി മേഖലകളിലുടനീളം മിസൈൽ കവചം ഉൾപ്പെടെയുള്ള സന്നാഹങ്ങൾ സജ്ജമാക്കുന്നു. അതിർത്തിമേഖലയിലെ വിമാനത്താവളങ്ങൾ അടയ്ക്കുകയും വ്യോമതാവളങ്ങളിൽ യുദ്ധവിമാനങ്ങൾ ആക്രമണസജ്ജമായി നിലയുറപ്പിക്കും ചെയ്യുന്നു. തന്ത്രപ്രധാനമായ സുരക്ഷാകേന്ദ്രങ്ങളിലെല്ലാം അതീവ ജാഗ്രതാനിർദേശം നൽകുന്നു.
യുദ്ധവിമാനങ്ങൾ പറന്നുയരുന്ന താവളങ്ങളിൽനിന്നു വ്യോമാക്രമണം നിരീക്ഷിക്കുന്നു. മേൽനോട്ടം വ്യോമതാവളത്തിലെ ചീഫ് ഓപ്പറേറ്റിങ് ഓഫിസർക്ക്. വിമാനങ്ങൾക്കു വഴിതെളിക്കുന്നത് താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ സ്റ്റേഷൻ. ആക്രമണത്തിന്റെ തത്സമയവിവരങ്ങൾ താവളങ്ങളിൽനിന്നു ഡൽഹിയിലെ ജോയിന്റ് ഓപ്പറേഷൻസ് റൂമിലേക്ക്.
ഇൻപുട്സ്: മിഥുൻ എം.കുര്യാക്കോസ്