‘സാധനങ്ങളുടെ വിലയും പണപ്പെരുപ്പവും കുറയുന്നു; വാഗ്ദാനങ്ങൾ പാലിക്കാൻ സാധിച്ചു’: താരിഫ് വർധനയെ ന്യായീകരിച്ച് ട്രംപ്

Mail This Article
വാഷിങ്ടൻ∙ യുഎസിന്റെ പുതിയ താരിഫ് നയത്തെ ന്യായീകരിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. താരിഫ് പ്രഖ്യാപനം അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമായെന്നാണു ട്രംപ് അവകാശപ്പെട്ടത്. ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെയായിരുന്നു ട്രംപ് വിമർശകർക്കു മറുപടി പറഞ്ഞത്. ‘‘പണപ്പെരുപ്പം കുറഞ്ഞു. നൽകിയ വാഗ്ദാനങ്ങൾ പാലിച്ചു. യുഎസ് താരിഫ് പ്രഖ്യാപനത്തിനു പിന്നാലെ വിപണിയിലുണ്ടായ പ്രതിസന്ധിയും ആശങ്കകളും മറികടന്നു. പുതിയ താരിഫുകൾ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുന്നുണ്ട്. പെട്രോൾ, പലചരക്ക് സാധനങ്ങൾ, തുടങ്ങി എല്ലാത്തിന്റെയും വില കുറഞ്ഞു. പണപ്പെരുപ്പം കുറഞ്ഞിരിക്കുന്നു’’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
താരിഫ് യുദ്ധം തുടരുന്നതിനിടെ ട്രംപിന് മറുപടിയുമായി ചൈന രംഗത്തെത്തി. യുഎസ് രാജ്യാന്തര വ്യാപാര നിയമങ്ങൾ ലംഘിക്കുകയും സാമ്പത്തിക അസ്ഥിരത സൃഷ്ടിക്കുന്നുവെന്നുമാണു ചൈനയുടെ ആരോപണം. ‘‘ട്രംപിന്റെ നടപടികൾ ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) തത്വങ്ങളെ ലംഘിക്കുന്നതാണ്. നടപടി രാജ്യാന്തര സാമ്പത്തിക ക്രമത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. എന്നാൽ, ചൈനയുടെ സമ്പദ്‌വ്യവസ്ഥ ദീർഘകാലാടിസ്ഥാനത്തിൽ വളരും. ആഭ്യന്തര ഉപഭോഗത്തിന്റെയും വ്യാവസായിക ഉൽപാദനത്തിന്റെയും ശക്തി ചൈനയ്ക്കുണ്ട്. സാമ്പത്തിക വളർച്ച സ്ഥിരപ്പെടുത്തുന്നതിന് പുതിയ നടപടികളുമായി ചൈന മുന്നോട്ട് പോകും’’ – ചൈനീസ് വക്താവ് പറഞ്ഞു.
യുഎസുമായുള്ള താരിഫ് സംഘർഷങ്ങൾക്കിടയിൽ ചൈന പുതിയ രാജ്യാന്തര വ്യാപാര തന്ത്രജ്ഞനെ നിയമിച്ചു. ലോക വ്യാപാര സംഘടനയിലെ സ്ഥിരം പ്രതിനിധിയായിരുന്ന ലി ചെങ്‌ഗാങ്ങിനെയാണ് ചൈന നിയമിച്ചത്. 2022 മുതൽ രാജ്യാന്തര വ്യാപാര ചർച്ച പ്രതിനിധി സ്ഥാനം വഹിച്ചിരുന്ന ഉപവാണിജ്യ മന്ത്രി വാങ് ഷോവെനിൽ നിന്നാണ് ലി ചെങ്ഗാങ് ചുമതലയേറ്റെടുത്തത്. അതിനിടെ യുഎസുമായുള്ള താരിഫ് ചർച്ചകൾ ആരംഭിക്കുന്നതിനായി ജപ്പാൻ പ്രതിനിധി സംഘം ഉടൻ വാഷിങ്ടനിലേക്ക് തിരിക്കും.
ജാപ്പനീസ് മന്ത്രി റയോസി അകസാവയാണ് വ്യാപാര ചർച്ചകൾക്കായി യുഎസിലേക്ക് പോകുക. ജാപ്പനീസ് ഉൽപ്പന്നങ്ങളുടെ ഉയർന്ന തീരുവ ലഘൂകരിക്കാൻ ട്രംപ് ഭരണകൂടവുമായി നടത്തുന്ന ചർച്ചയിൽ ജാപ്പനീസ് പ്രതിനിധി സംഘം ആവശ്യപ്പെടും. വ്യാപാര യുദ്ധത്തിനു പിന്നാലെ യുഎസിലേക്കുള്ള കയറ്റുമതി ഹോങ്കോങ് ഭാഗികമായി നിർത്തിവച്ചിട്ടുണ്ട്. യുഎസിലേക്ക് ചെറിയ പാഴ്സലുകൾ അയയ്ക്കുന്നത് നിർത്തുമെന്നാണ് ഹോങ്കോങ് പ്രഖ്യാപിച്ചിരിക്കുന്നത്.