മുഖ്യമന്ത്രിയുടെ ഓഫിസിലും ക്ലിഫ് ഹൗസിലും ബോംബ് ഭീഷണി; തലസ്ഥാനത്ത് ജാഗ്രത, ഉറവിടം കണ്ടെത്താനാകാതെ പൊലീസ്

Mail This Article
തിരുവനന്തപുരം ∙ തിരുവനന്തപുരം നഗരത്തിൽ വീണ്ടും ബോംബ് ഭീഷണി. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസ്, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്, രാജ്ഭവൻ, ഗതാഗത കമ്മിഷണറുടെ ഓഫിസ്, നെടുമ്പാശ്ശേരി വിമാനത്താവളം എന്നിവിടങ്ങളിലാണു ബോംബ് ഭീഷണി. ഇന്ന് ഉച്ചയ്ക്കു രണ്ടരയ്ക്കകം ബോംബ് പൊട്ടുമെന്നാണു സന്ദേശത്തിൽ പറയുന്നത്. ലഹരിക്കെതിരായ നടപടിയിൽ നിന്നും മുഖ്യമന്ത്രി പിന്തിരിയണമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. ഇമെയിൽ വഴിയാണു ഭീഷണി സന്ദേശം എത്തിയത്. ഇമെയിലിന്റെ ഉറവിടം പൊലീസ് കണ്ടെത്തിയിട്ടില്ല. പൊലീസും ബോംബ് സ്ക്വാഡും പരിശോധന തുടരുകയാണ്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലും തുടർച്ചയായി തിരുവനന്തപുരത്തു ബോംബ് ഭീഷണിയുണ്ടായിരുന്നു. ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലും ആയിരുന്നു വ്യാജ സന്ദേശം എത്തിയത്. മേയ് 2ന് വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മിഷനിങ്ങിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് എത്തുന്നുണ്ട്. അടിയ്ക്കടി റിപ്പോർട്ട് ചെയ്യുന്ന വ്യാജ ബോംബ് ഭീഷണികളെ അതീവ ഗൗരവത്തോടെയാണ് അധികൃതർ നോക്കിക്കാണുന്നത്.