‘നടപടി പുനപരിശോധിക്കണം’; സിന്ധു നദീജലകരാർ വിഷയത്തിൽ ഇന്ത്യയ്ക്ക് കത്തുകള് അയച്ച് പാക്കിസ്ഥാൻ, ജലക്ഷാമമെന്ന് സൂചന

Mail This Article
ന്യൂഡൽഹി∙ പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധുനദീജല കരാർ റദ്ദാക്കിയ ഇന്ത്യയുടെ നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ. ഇതുസംബന്ധിച്ച് ഇന്ത്യക്ക് 4 കത്തുകൾ പാക്കിസ്ഥാൻ അയച്ചുവെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒന്നിനുപുറകെ ഒന്നായാണ് കത്തുകൾ ഇന്ത്യക്ക് നൽകിയതെന്നാണ് റിപ്പോർട്ട്. നദീജല കരാർ റദ്ദാക്കിയതിനു പിന്നാലെ പാക്കിസ്ഥാൻ കടുത്ത ജലക്ഷാമത്തിലൂടെ കടന്നുപോകുകയാണെന്നാണ് നിഗമനം. ഇതിനുപിന്നാലെയാണ് ഇന്ത്യയ്ക്ക് കത്തയക്കാൻ പാക്കിസ്ഥാൻ നിർബന്ധിതരായത്. ഭീകരതയും വ്യാപാരബന്ധവും ഒരുമിച്ച് പോകില്ലെന്നും രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
പാക്കിസ്ഥാൻ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുർതാസയാണ് ഇന്ത്യയുടെ ജലശക്തി മന്ത്രാലയത്തിന് കത്തയച്ചെന്നാണ് റിപ്പോർട്ട്. പിന്നാലെ വിദേശകാര്യ മന്ത്രാലയത്തിനും ഇതുസംബന്ധിച്ച കത്തുകൾ അയക്കുകയായിരുന്നു. അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ പാക്കിസ്ഥാൻ അവസാനിപ്പിക്കുന്നതുവരെ കരാർ നിർത്തിവയ്ക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്. ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിനു തൊട്ടുപിന്നാലെ, തന്ത്രപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന ഇന്ത്യയുടെ കാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റി (സിസിഎസ്) ആണ് സിന്ധുനദീജല കരാർ റദ്ദാക്കുന്ന തീരുമാനത്തിന് അംഗീകാരം നൽകിയത്.
പാക്കിസ്ഥാനിലെ പത്തിൽ ഒമ്പത് പേരും ഉപജീവനത്തിനായി സിന്ധു നദിയെയാണ് ആശ്രയിക്കുന്നതെന്നാണ് നിഗമനം. വിളകളുടെ 90 ശതമാനവും ആശ്രയിക്കുന്നത് സിന്ധുനദിയിലെ വെള്ളത്തെയാണ്. സിന്ധു, ഝലം, ചെനാബ്, രവി, ബിയാസ്, സത്‌ലജ് എന്നീ ആറ് നദികളിലെ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ടാണ് 1960ൽ സിന്ധുനദീജല കരാർ ലോകബാങ്കിന്റെ മധ്യസ്ഥതയിൽ ഇന്ത്യയും പാക്കിസ്ഥാനും ചേർന്ന് ഒപ്പിട്ടത്.