പാക്കിസ്ഥാനെ ‘അടിച്ചൊതുക്കിയ’ ആയുധങ്ങൾക്ക് ക്യൂ നിന്ന് ലോകരാജ്യങ്ങൾ; ഇന്ത്യയിലേക്ക് ഒഴുകും ശതകോടികൾ; അഭിമാനമായി ‘ആത്മനിർഭർ ഭാരത്’

Mail This Article
2025 മേയ് 9, 10 രാത്രികൾ പാക്കിസ്ഥാൻ സേന ഒരിക്കലും മറക്കില്ല. അതിർത്തി കടന്നെത്തിയ ഇന്ത്യൻ മിസൈലുകളും ബോംബുകളും തന്ത്രപ്രധാന നഗരങ്ങളിലെ വ്യോമ താവളങ്ങള്‍ തകർക്കുമ്പോൾ പാക്ക് സൈനികർ ഉറങ്ങുകയായിരുന്നു. ആരെയും ഉണര്‍ത്താതെ കൃത്യം നിർവഹിച്ചതിനു ശേഷമാണ് പാക്ക് മേധാവികൾ പോലും സംഭവം അറിയുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ അത്യാധുനിക പ്രതിരോധ സാങ്കേതിക സംവിധാനങ്ങളുടെ വലിയ വിജയം കൂടിയായിരുന്നു അത്. ഈ വിജയത്തോടെ ഇന്ത്യയുടെ ആയുധങ്ങളും ടെക്നോളജിയും രാജ്യാന്തര പ്രതിരോധ വിപണിയിൽ വീണ്ടും വലിയ ചർച്ചയായി. അതെ, പത്ത് വർഷങ്ങൾക്ക് മുൻപ് ഇന്ത്യ ലോക രാജ്യങ്ങള്‍ക്കിടയിൽ ഒരു പ്രതിരോധ കയറ്റുമതി ശക്തിയായി മാറുമെന്ന് സ്വപ്നം പോലും കണ്ടിരുന്നില്ല. ഒരുകാലത്ത് പ്രതിരോധ ഉൽപന്നങ്ങളുടെ ഇറക്കുമതിക്കാരിൽ മുൻനിരയിലുണ്ടായിരുന്ന ഇന്ത്യ ഇന്ന് ആഗോള വിപണിയിലെ കയറ്റുമതി ശക്തികളിലൊന്നായി മാറിയിരിക്കുന്നു. വിദേശത്തു നിന്ന് പ്രതിരോധ ഉൽപന്നങ്ങൾ വാങ്ങുന്നത് വെട്ടിക്കുറച്ച് കയറ്റുമതി വർധിപ്പിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു എന്നാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തത്. 2024-25ൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി റെക്കോർഡ് ഭേദിച്ച് 23,622 കോടിയിലെത്തിയെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. 2013-14 ൽ ഇത് കേവലം 686 കോടിയായിരുന്നു. ഒരു ദശാബ്ദത്തിനുള്ളിൽ 34 മടങ്ങ് വർധന. എന്താണ് ഇത്തരമൊരു കുതിപ്പിന് ഇന്ധനം പകർന്നത്? ഇറക്കുമതിയെ ഏറെ ആശ്രയിച്ചിരുന്ന രാജ്യത്തു നിന്ന് ഇന്ന് ലോകമെമ്പാടുമുള്ള 80 രാജ്യങ്ങൾക്ക് ആയുധങ്ങൾ, വെടിക്കോപ്പുകൾ, മറ്റു സംവിധാനങ്ങൾ, ഹൈടെക് പ്രതിരോധ ഘടകങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിലേക്ക് ഇന്ത്യ എങ്ങനെയാണ് എത്തിയത്? ഈ മേഖലയിൽ നിന്ന് ഭാവിയിൽ ഇന്ത്യ എത്രത്തോളം വിദേശനാണ്യമാണ് പ്രതീക്ഷിക്കുന്നത്?