അമേരിക്കയെ പ്രഹരിച്ച് മൂഡീസ്; സ്വർണവില കുതിക്കുന്നു, ചുങ്കം കൊണ്ട് ‘ആക്രമിക്കാൻ’ ട്രംപ്

Mail This Article
ലോകത്തെ നമ്പർ വൺ സാമ്പത്തികശക്തിയായ യുഎസിന്റെ ക്രെഡിറ്റ് റേറ്റിങ് (US Credit Rating) വെട്ടിക്കുറച്ച പ്രമുഖ റേറ്റിങ് ഏജൻസിയായ മൂഡീസിന്റെ (Moody's) നടപടിക്കു പിന്നാലെ നേട്ടത്തിന്റെ പാതയിലേറി രജ്യാന്തര, ആഭ്യന്തര സ്വർണവില (gold rate). മൂഡീസിന്റെ നടപടിയെ തുടർന്ന് ഡോളർ (US Dollar Index) ദുർബലമായതും യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്ക് (Treasury Yield) വർധിച്ചതും സ്വർണവിലയ്ക്ക് കുതിക്കാനുള്ള ഊർജമായി. പുറമെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് (Donald Trump) വീണ്ടും ചുങ്കപ്പോര് കടുപ്പിക്കാൻ ഒരുങ്ങുന്നതും ആവേശം പകരുന്നത് സ്വർണത്തിനു തന്നെ.

കേരളത്തിൽ (Kerala gold price) ഇന്ന് ഗ്രാം വില 35 രൂപ ഉയർന്ന് 8,755 രൂപയായി. പവൻ വീണ്ടും 70,000 രൂപയ്ക്ക് മുകളിലുമെത്തി. ഇന്നുവില 280 രൂപ വർധിച്ച് 70,040 രൂപ. ഇതോടൊപ്പം 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി (3-35%) എന്നിവയും ചേരുമ്പോഴേ സ്വർണാഭരണ വിലയാകൂ. ചില കടകളിൽ 18 കാരറ്റ് സ്വർണവില (18 carat gold) ഗ്രാമിന് 25 രൂപ ഉയർന്ന് 7,210 രൂപയായപ്പോൾ മറ്റു ചില കടകളിൽ 25 രൂപ ഉയർന്ന് 7,175 രൂപയാണ്. വില നിർണയത്തിൽ അസോസിയേഷനുകൾക്കിടയിലെ ഭിന്നതയാണ് വില വ്യത്യാസപ്പെട്ടിരിക്കാൻ കാരണം. വെള്ളിവിലയിൽ മാറ്റമില്ല. എങ്കിലും ചില കടകൾ ഗ്രാമിന് 108 രൂപയും മറ്റു ചില കടകൾ 107 രൂപയുമാണ് ഈടാക്കുന്നത്.

അമേരിക്ക വൻ കടക്കെണിയിലാണെന്ന് (Read details..) വ്യക്തമാക്കിയാണ് മൂഡീസ് റേറ്റിങ് വെട്ടിത്താഴ്ത്തിയത്. ഇതോടെ, യുഎസ് ഡോളർ ഇൻഡക്സ് ദുർബലമായി. എന്നാൽ, യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്ക് (ട്രഷറി ബോണ്ട് യീൽഡ്) ഉയർന്നു. ഇന്നലെ 4.48 ശതമാനത്തിലായിരുന്ന 10-വർഷ ട്രഷറി യീൽഡ് ഇന്നുള്ളത് 4.516 ശതമാനത്തിൽ. യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 സുപ്രധാന കറൻസികൾക്കെതിരായ ഡോളർ ഇൻഡക്സ് താഴ്ന്നത് സ്വർണത്തെയും സ്വർണനിക്ഷേപങ്ങളെയും ആകർഷകമാക്കി; അതോടെ വില ഉയരുകയായിരുന്നു.

ഔൺസിന് 3,184 ഡോളറായിരുന്ന രാജ്യാന്തരവില 3,249 ഡോളറിലേക്കാണ് ഉയർന്നത്. നിലവിൽ വില 3,214 ഡോളറിലേക്ക് താഴ്ന്നത് കേരളത്തിൽ വില വർധനയുടെ ആക്കംകുറച്ചു. പുറമെ, ഡോളറിനെതിരെ ഇന്ത്യൻ റുപ്പിയുടെ മൂല്യം ഇന്ന് വ്യാപാരത്തുടക്കത്തിൽ 8 പൈസ ഉയർന്ന് 85.44ൽ എത്തിയതും കേരളത്തിൽ സ്വർണത്തിന്റെ വൻ വില വർധനയ്ക്ക് തടയിട്ടു.

ഒരിടവേളയ്ക്ക് ശേഷം ട്രംപ് വീണ്ടും ചുങ്കം (Import Tariffs) ആയുധമാക്കുന്നതും സ്വർണത്തിനാണ് ഗുണം ചെയ്യുന്നത്. അമേരിക്കയുമായി മെച്ചപ്പെട്ട വ്യാപാര ചർച്ചയ്ക്ക് തയാറാകാത്ത രാജ്യങ്ങൾക്കുമേൽ മുൻപ് പ്രഖ്യാപിച്ചതും നിലവിൽ തൽകാലത്തേക്ക് മരവിപ്പിച്ചതുമായ ചുങ്കം പുനഃസ്ഥാപിക്കുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. ഇത് ആഗോള സമ്പദ്‍വ്യവസ്ഥയ്ക്കുമേൽ വീണ്ടും കരിനിഴൽ വീഴ്ത്തുന്നത് സ്വർണത്തിന് പിന്നെയും ‘സുരക്ഷിത നിക്ഷേപം’ (safe-haven demand) എന്ന പെരുമ നൽകുകയാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business