സ്വർണവില: മലയാളിയെ ഞെട്ടിക്കാതെ മേയ് മാസം; വിലവർധനയുടെ ഗ്രാഫ് താഴേക്ക്

Mail This Article
കൊച്ചി ∙ മലയാളിക്ക് സ്വർണവിലയിൽ വലിയ ഞെട്ടൽ ഏൽപ്പിക്കാതെ കടന്നുപോകുകയാണ് മേയ് മാസം. ഈ മാസം ഒന്നിന് ഗ്രാമിന് 8775 രൂപയും പവന് 70200 രൂപയുമായിരുന്നു സ്വർണവില. ഇന്നലെ അത് യഥാക്രമം 8920 രൂപയും 71,360 രൂപയുമാണ്. ഈ മാസം ഇതുവരെയുള്ള വർധന ഗ്രാമിന് 145 രൂപയും പവന് 1160 രൂപയും.
ഇതിനിടയിൽ പവന് 68880 രൂപ എന്ന ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് 15ന് എത്തിയ ശേഷമാണ് സ്വർണവില ഉയർന്നത്. 8ന് രേഖപ്പെടുത്തിയ പവന് 73040 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. അന്ന് ഉച്ചയോടെ വില താഴുകയും ചെയ്തു.

മറ്റു മാസങ്ങളിലെ വില വർധനയുമായി താരതമ്യപ്പെടുത്തിയാൽ സ്വർണത്തിന് ഏറ്റവും കുറഞ്ഞ നിരക്കു വർധന രേഖപ്പെടുത്തിയ മാസമാണ് കഴിയുന്നത്. ഈ വർഷം സ്വർണത്തിന് റെക്കോർഡ് വർധന രേഖപ്പെടുത്തിയ ജനുവരിയിൽ പവന് 4640 രൂപ വർധിച്ചിരുന്നു. ഫെബ്രുവരിയിൽ 1640 രൂപ കൂടി. മാർച്ചിൽ ആറു തവണ സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് പുതുക്കിയപ്പോൾ പവന് 3880 രൂപ വർധിച്ചു. ഏപ്രിലിൽ പവന് 3760 രൂപയാണ് വർധിച്ചത്.
ഏപ്രിൽ 22നു രേഖപ്പെടുത്തിയ ഗ്രാമിന് 9290 രൂപയും പവന് 74320 രൂപയുമാണ് സ്വർണത്തിന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക്. മറ്റു രാജ്യങ്ങൾക്കു മേൽ ഉയർന്ന ഇറക്കുമതി തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റിന്റെ തീരുമാനത്തെ തുടർന്നാണു കഴിഞ്ഞമാസം സ്വർണവിലയിൽ വൻ കുതിപ്പുണ്ടായത്. തീരുവ നയത്തിൽ യുഎസ് തീരുമാനം മയപ്പെടുത്തിയതോടെ രാജ്യാന്തര വിലയിലുണ്ടായ ഇടിവിനെ തുടർന്നു സംസ്ഥാനത്തും വില കുറയുകയായിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business