മഹാരാഷ്ട്രയിൽ 45 ഡിഗ്രി കടന്ന് ചൂട്; വെള്ളത്തിനായി കിണറ്റിലിറങ്ങി സ്ത്രീകൾ: കേരളത്തിൽ ചൂട് കുറവ്?

Mail This Article
കനത്ത വേനലിനെ തുടർന്ന് മഹാരാഷ്ട്രയിൽ ജലക്ഷാമം രൂക്ഷമായി വരുകയാണ്. കിണറുകളും കൈപൈപ്പുകളും വറ്റിവരണ്ട നിലയിലാണ്. ഈ സാഹചര്യത്തിൽ കുടിവെള്ളത്തിനായി ഗ്രാമവാസികൾ കിലോമീറ്ററുകൾ നടക്കുകയാണ്. യവത്മാൾ ജില്ലയിലെ അർണി താലൂക്കിൽ സ്ത്രീകൾ കുടിവെള്ളത്തിനായി 3 കിലോമീറ്റർ വരെ കഠിനപാതയിലൂടെ നടക്കുകയാണ്.
നാസിക്കിലെ ബൊരിചിവാരി ഗ്രാമത്തിലെ സ്ഥിതിയും അതി ദയനീയമാണ്. ആഴമുള്ള കിണറിന്റെ അടിത്തട്ടിലുള്ള വെള്ളം ശേഖരിക്കാനായി സ്ത്രീകൾ കയർമാർഗം ഇറങ്ങുകയാണ്. ചെളികലർന്നതാണെങ്കിൽ പോലും വെള്ളം കിട്ടിയാൽ മതിയെന്ന നിലയിലാണ് ഇവിടത്തെ ജനങ്ങൾ. കിലോമീറ്ററുകൾ നടന്നിട്ടും ലഭിക്കുന്നത് ഒരു കുടം വെള്ളം മാത്രമാണെന്നും ഇത് തിളപ്പിച്ച് കുടിച്ചാൽ പോലും കുട്ടികൾക്ക് രോഗം ബാധിക്കുന്നതായി വീട്ടമ്മ പറഞ്ഞു. കുറച്ചുവെള്ളത്തിന് 60 രൂപ വരെ നൽകേണ്ടി വരുന്നുണ്ട്. രാജ്യത്ത് തിങ്കളാഴ്ച രേഖപ്പെടുത്തിയ ഉയർന്ന താപനില ചന്ദ്രപുരിലാണ് (മഹാരാഷ്ട്ര). 45.6 ഡിഗ്രി സെൽഷ്യസ്.
ഇത്തവണ ചൂട് കുറവ്
കേരളത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഏപ്രിൽ മാസത്തിൽ ഇതുവരെ ഉയർന്ന താപനിലയിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം വേനൽ മഴയിൽ കാര്യമായ വർധനയും ഉണ്ടായി. ഇനിയുള്ള ദിവസങ്ങളിലും സംസ്ഥാനത്ത് ഇടവിട്ടുള്ള ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു.
തിങ്കളാഴ്ച പാലക്കാട് രേഖപ്പെടുത്തിയ ചൂട് 37.4 ഡിഗ്രി സെൽഷ്യസ് ആണ്. കണ്ണൂർ വിമാനത്താവളത്തിൽ 38.1 ഡിഗ്രി സെൽഷ്യസും. അതേസമയം, കഴിഞ്ഞ വർഷം ഇതേ ദിവസം പാലക്കാട് 40.5 ഡിഗ്രി സെൽഷ്യസും കണ്ണൂരിൽ 38.3 ഡിഗ്രി സെൽഷ്യസുമായിരുന്നു ചൂട്.