'മേക്കപ്പ് ഒരല്പം കൂടിപ്പോയോ'; സ്കാനിങ്ങിൽ തിരിച്ചറിയാനായില്ല, വിമാനത്താവളത്തിൽ പുലിവാല് പിടിച്ച് യുവതി; വിഡിയോ വൈറൽ

Mail This Article
ഷാങ്ഹായ് ∙ പണ്ട് നടന്ന സംഭവങ്ങൾ ഇന്ന് ചർച്ചയാവുന്നതാണിപ്പോൾ ട്രെൻഡ്. അങ്ങനെയൊരു വിഡിയോയാണ് ഇന്ന് സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടുന്നത്. ചൈനയിലെ വിമാനത്താവളത്തിലാണ് സംഭവബഹുലമായ ഒരു 'മേക്കപ്പ് കഥ' അരങ്ങറുന്നത്. 2024 സെപ്റ്റംബറിൽ ഷാങ്ഹായ് വിമാനത്താവളത്തിൽ നിന്നുള്ള ഒരു യാത്രക്കാരിക്ക് ഇമിഗ്രേഷൻ കൗണ്ടറിൽ അപ്രതീക്ഷിത അനുഭവമുണ്ടായി.
പാസ്പോര്‍ട്ട് ഫോട്ടോയും നേരിട്ടുള്ള യുവതിയും തമ്മിൽ വലിയ സാമ്യമില്ല. യുവതിയുടെ മേക്കപ്പായിരുന്നു കാരണം. പറഞ്ഞത് വിമാനത്താവള ജീവനക്കാർ അല്ല, എയർപ്പോർട്ടിലെ ഫേഷ്യൽ റെക്കഗിനിഷൻ സ്കാനറാണ്. ഫേഷ്യൽ സ്കാനറിന് യുവതിയെ തിരിച്ചറിയാൻ കഴിയാതെ വന്നതോടെ മേക്കപ്പ് നീക്കം ചെയ്യാൻ വിമാനത്താവള ജീവനക്കാർ ആവശ്യപ്പെടുന്ന വിഡിയോയാണ് യുവതി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
'നിങ്ങളുടെ പാസ്‌പോർട്ട് ഫോട്ടോ പോലെ എല്ലാം തുടച്ചുമാറ്റുക. നിങ്ങൾ എന്തിനാണ് മേക്കപ്പ് ഇങ്ങനെ ചെയ്യുന്നത്? നിങ്ങൾ പ്രശ്നമുണ്ടാക്കുകയാണ്' വിമാനത്താവള ജീവനക്കാർ പ്രകോപിതരായ സ്വരത്തിൽ നിർദേശിക്കുമ്പോൾ യുവതി മുഖം തുടക്കുന്നത് വിഡിയോയിൽ കാണാം. വിഡിയോയ്ക്ക് താഴെ സമ്മിശ്ര പ്രതികരണങ്ങളാണ്. ഇത് സാധാരണ മേക്കപ്പ് അല്ല, കോസ്പ്ലേ ആണെന്നതടക്കമുള്ള കമന്റുകൾ രേഖപ്പെടുത്തിയപ്പോൾ മറ്റു ചിലർ യുവതിയോട് സഹതാപം പ്രകടിപ്പിച്ചു.
യുവതി അസ്വസ്ഥയായി കാണപ്പെട്ടുവെന്നും മേക്കപ്പിന്റെ പേരിൽ വിമാനത്താവള ഉദ്യോഗസ്ഥർ പ്രകോപിതരാകേണ്ടതില്ല എന്നായിരുന്നു ചിലരുടെ അഭിപ്രായം. ചിലർ ഫേഷ്യൽ സ്കാനറിന്റെ പ്രവർത്തനക്ഷമതയെ ചോദ്യം ചെയ്തു. എത്ര വലിയ മേക്കപ്പ് ആണെങ്കിലും സ്കാനർ മുഖം തിരിച്ചറിയാൻ കഴിയാത്തതായിരിക്കരുത്. ഉപകരണങ്ങൾ അപ്‌ഗ്രേഡ് ചെയ്യേണ്ട സമയമല്ലേ എന്നിങ്ങനെ പോകുന്നു കമന്റുകൾ.