യുഎസ് സംസ്ഥാനങ്ങളിൽ സാൽമൊണെല്ല ഭീതി: മുന്നറിയിപ്പുമായി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ

Mail This Article
വാഷിങ്ടൻ ഡി സി ∙ മൾട്ടി-സ്റ്റേറ്റ് സാൽമൊണെല്ല വ്യാപനവുമായി ബന്ധപ്പെട്ട് വെള്ളരിക്കകൾക്ക് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ.) തിരിച്ചുവിളിക്കൽ മുന്നറിയിപ്പ് നൽകി. ഇത് കഴിച്ചാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ മരണമോ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് എഫ്.ഡി.എ. വ്യക്തമാക്കുന്നു.
കഴിഞ്ഞ മാസം, ലൂസിയാന ആസ്ഥാനമായുള്ള സുപ്രീം സർവീസ് സൊല്യൂഷൻസ് എൽ.എൽ.സി. (സുപ്രീം പ്രൊഡ്യൂസ്), ബെഡ്നർ ഗ്രോവേഴ്‌സ് ഇൻകോർപ്പറേറ്റഡിൽ നിന്ന് വാങ്ങിയ 75,000 പൗണ്ട് സ്നാക്ക് ട്രേകൾ സ്വമേധയാ തിരിച്ചുവിളിച്ചിരുന്നു. ഇവയിൽ സാൽമൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്.
ബെഡ്നർ ഗ്രോവേഴ്‌സ് ഇൻകോർപ്പറേറ്റഡിൽ നിന്നുള്ള വെള്ളരിക്കകൾ 18 സംസ്ഥാനങ്ങളിൽ സാൽമൊണെല്ല വ്യാപനത്തിന് കാരണമായിട്ടുണ്ടെന്ന് എഫ്.ഡി.എ. അറിയിച്ചു. ഇത് ഇതുവരെ 45 പേർക്ക് രോഗം വരാനും 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനും ഇടയാക്കിയിട്ടുണ്ട്.
2025 മേയ് 8-നും മേയ് 21-നും ഇടയിൽ വാങ്ങിയ 16 വ്യത്യസ്ത സ്നാക്ക് ട്രേകൾ, സാലഡുകൾ, തുടങ്ങിയവ തിരിച്ചുവിളിക്കലിൽ ഉൾപ്പെടുന്നത്. ഇൻഡ്യാന, ഇലിനോയ്, ഒഹായോ, കെന്റക്കി, ടെനിസി, മിസിസിപ്പി, മിസോറി, അർകെൻസ, മിഷിഗൻ എന്നിവിടങ്ങളിലെ ക്രോഗർ സ്റ്റോറുകളിലാണ് ഈ ഉൽപന്നങ്ങൾ വിറ്റഴിച്ചത്.