നന്മയുടെ മഹാസമുദ്രമായി 'കല്ലുമ്മക്കായ', അഴിത്തിരമാലയായി ജീവിതം

Mail This Article
ആഴക്കടലിലെ ഇരുട്ട്. അതിനു മീതേ തിരമാല. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതേ കാർമേഘം. അങ്ങനെ, ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകൾ.. സ്വന്തം കൈ പുറത്തേയ്ക്കു നീട്ടിയാൽ അതു പോലും കാണാനാവാത്ത കൂരിരുട്ട്.
അല്ലാഹു വെളിച്ചം നൽകാത്തവർക്ക് പിന്നെ വെളിച്ചമേയില്ല!
ഒരു നാടു മുഴുവൻ സ്നേഹിച്ച, ആദരിച്ച വല്യുസ്താദ്. മനസു നിറയെ മനുഷ്യരോടുള്ള സ്നേഹവും കരുണയും പിന്നെ കവിതയും.. ആ മേശപ്പുറത്ത് മഷിപ്പേനയും അടുക്കി വച്ച ബൈബിളും ഗീതയും ഖുറാനും.. പിന്നെ മലയാളവും അറബിയും കന്നഡയും ഒക്കെയായി പല ഭാഷകളിൽ അടുക്കിവെച്ച പുസ്തകങ്ങൾ.. ആ തിരോധാനം അന്വേഷിച്ച എസ്ഐ പുരുഷ്കുമാറിലെ പഴയ കവി കണ്ടത് കവിതയായിരുന്നു.
ആ കടൽത്തീരത്ത് പ്രിയപ്പെട്ട കൂട്ടുകാരൻ ശേഖരന്റെ കല്ലുമ്മക്കായ അപ്പം കഴിച്ചു മെല്ലെ നടന്ന മനുഷ്യൻ.. വല്യുസ്താദ്. ആ കടൽ തിരമാലകൾ ആ വലിയ മനുഷ്യനെ സ്വീകരിച്ചിരിക്കും. ജലകന്യകകൾ ആ മനുഷ്യനെ സ്വാഗതം ചെയ്ത് പുഞ്ചിരിച്ചിരിക്കും. നന്മയുടെ മഹാസമുദ്രത്തെ ഉൾക്കൊള്ളാനാവുന്നത് സമുദ്രത്തിന് മാത്രം.
2021ലെ സംസ്കൃതി - സി വി ശ്രീരാമൻ പുരസ്കാരം കിട്ടിയ കല്ലുമ്മക്കായ എന്ന കഥയുൾപ്പെടെ ഒൻപത് കഥകൾ.
രാമേട്ടന്റെ പഴയ അംബാസിഡർ കാർ ജീവിതങ്ങളുമായി കോഴിക്കോട്ടെ തെരുവുകളിൽ സഞ്ചരിക്കുന്നു. പഴഞ്ചനെന്ന് മക്കൾപ്പടെ എല്ലാവരും പരിഹസിച്ചപ്പോഴും പഴയ അംബാസിഡർ കാർ മെല്ലെ മെല്ലെ മുന്നോട്ടു നീങ്ങി. കാലത്തിന്റെ പുരോഗതിയുടെ പ്രയാണത്തിന് ഈ പഴഞ്ചൻ കാറും പഴഞ്ചനായ രാമേട്ടനും ഒരു പക്ഷേ ചേരില്ല എന്ന് തോന്നിയിട്ടുണ്ടായിരിക്കാം.
പ്രവാസ ജീവിതത്തിനിടയിൽ ഭൂമിയാകെ പുക മൂടുമ്പോൾ ഷാജി തെരഞ്ഞതും ജീവിതത്തെ. ഫ്ലാറ്റുകളുടെ സമുച്ചയങ്ങൾക്കിടയിൽ എത്രയോ ഭാഷകൾ, എത്രയോ മനുഷ്യർ എത്രയോ ജീവിതങ്ങൾ..
വളരെ ചെറിയ ഒരു ജീവി. വൈറസ് എന്ന് ശാസ്ത്രമതിനെ വിളിച്ചു. പക്ഷേ നമ്മുടെ ജീവിതത്തെ തകർക്കാൻ കൂർത്ത നഖങ്ങളുമായി എത്തിയ ഭീകരജീവി ഭീഷണിയായതും പ്രകാശിൻ്റെ ജീവിതത്തെ. അവൻ പിടിച്ചു കുലുക്കിയ അത്തരം ജീവിതങ്ങളുടെ കഥയാണ് മറ്റൊരിടത്ത് സാദിഖ് പറയുന്നത്.
ഒരേ കൊടി, ഒരേ മനസ്സ്, ഒരേ മുദ്രാവാക്യം... മുന്നോട്ടു നീങ്ങിയ ചിലർ ആദർശത്തിൽ അടിയുറച്ചു, ചിലരാവട്ടെ അതൊക്കെ വിട്ടു പച്ചയായ ജീവിതം പുഷ്കലമാക്കാൻ ശ്രമിച്ചു. അരവിന്ദൻ അങ്ങനെയാണ് അരവിന്ദൻ മുതലാളിയായത്. മാഷ് പക്ഷേ തൻ്റെ ആദർശനിലപാട് തുടർന്നു. അയാൾക്കും കുടുംബമായി. ആദർശം ഉണ്ണാൻ ഉപകരിക്കില്ലല്ലോ. എങ്കിലും ജീവിതത്തിന്റെ താളത്തിൽ അയാൾ മുന്നോട്ടു നീങ്ങി. പക്ഷേ ഒടുവിൽ അയാൾക്ക് തന്റെ കൂട്ടുകാരനെ തേടി വരേണ്ടി വന്നു. മുതലാളി ഓർത്തെടുത്ത അനുരാഗ വരികളും ജീവിതം.
അന്നു നിന്നെ കണ്ടതിൽപ്പിന്നെ -
അനുരാഗമെന്തെന്നു ഞാനറിഞ്ഞു.
അതിനുള്ള വേദന ഞാനറിഞ്ഞു.
ആ വെള്ളിയാഴ്ച ദിവസം മുക്രിക്ക് വല്ലാത്ത അസ്വസ്ഥതയായി. സമാധാനത്തിന്റെ സന്ദേശവുമായി ആയിരത്തി നാനൂറ് വർഷങ്ങൾക്കു മുമ്പ് പ്രവാചകൻ ഭൂമിയിലേക്ക് വന്നു. എന്റെ രക്ഷകനായ തമ്പുരാനേ, ആ പറഞ്ഞതൊന്നുമല്ലല്ലോ നടക്കുന്നത്. അകലെയുള്ള മകൻ ജാഫറിനെ ഓർത്ത് മുക്രി ഞെട്ടി. അതെ. എന്തൊക്കെയാണ് ഈ വേഷത്തിൽ കാട്ടിക്കൂട്ടുന്നത്. എത്ര നിരപരാധികളെയാണ് ഇവർ ദൈവത്തിന്റെ പേരിൽ കൊന്നൊടുക്കുന്നത്. ഒടുവിൽ ഇവിടെയും എത്തിയിരിക്കുന്നു. വെള്ളിയാഴ്ച ബാങ്ക് കൊടുത്തിട്ട് ഉസ്താദ് മിമ്പറിൽ കയറി ഭീകരതയ്ക്കെതിരെ ആഞ്ഞടിച്ചു. സമാധാനം സമാധാനം എന്ന നിലവിളിച്ചു. മുക്രിക്ക് ഉള്ളിൽ സമാധാനം നിറഞ്ഞതേയില്ല. അയാൾ അവനെ കണ്ടിരുന്നു. നിലവിളിച്ചുകൊണ്ട് അയാൾ കിതച്ചു.
പടച്ചവനേ, ഇതൊക്കെ ജീവിതമാണല്ലോ. ആഴിത്തിരമാല പോലെ വന്നു പൊതിയുകയാണല്ലോ! ഈ കഥകൾ ഏറെ വായിക്കപ്പെടേണ്ടതാണ്. ജീവിതത്തെ വല്ലാതെ വെളിപ്പെടുത്തുന്ന കഥകൾ.
കല്ലുമ്മക്കായ (കഥകൾ)
സാദിഖ് കാവിൽ
മാക്ബെത്ത് പബ്ലിക്കേഷൻസ്
വില: 200 രൂപ