ADVERTISEMENT

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിലും ചില വാർത്താ പോർട്ടലുകളിലും കിരാണ ഹിൽസിലെ ആണവകേന്ദ്രം ഇന്ത്യൻ സൈന്യം  തകർത്തെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ, ഓപ്പറേഷൻ സിന്ദൂരിന്റെ കൂടുതൽ വിവരങ്ങൾ വിശദീകരിച്ചുള്ള സംയുക്ത വാർത്താസമ്മേളനത്തിൽ ഇക്കാര്യത്തെക്കുറിച്ച് ‌‌ഉയർന്ന ചോദ്യത്തിന് സൈന്യം മറുപടി നൽകിയിരിക്കുകയാണ്.

കിരാണ ഹിൽസിൽ ഒരു ആണവകേന്ദ്രം പ്രവർത്തിക്കുന്നതായുള്ള അറിയിപ്പിന് നന്ദി. അതിനെക്കുറിച്ച് അറിയില്ലായിരുന്നു. അവിടെ സൈന്യം ആക്രമണം നടത്തിയിട്ടില്ലെന്നും എല്ലാ ഊഹാപോഹങ്ങളും തള്ളിക്കളഞ്ഞുകൊണ്ട് ഡയറക്ടർ ജനറൽ ഓഫ് എയർ ഓപ്പറേഷൻസ് എയർ മാർഷൽ എ കെ ഭാരതി വിശദീകരിച്ചു.  

പാക്കിസ്ഥാനിലെ കറാച്ചിയിലും ലഹോറിലും ഇസ്‍ലാമാബാദിലും ആക്രമണം നടത്തിയെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഈ നഗരങ്ങളിലെ വ്യോമതാവളങ്ങളാണ് ഇന്ത്യ ആക്രമിച്ചത്. എയർ മാർഷൽ എ.കെ.ഭാരതി, ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് ലഫ്. ജന. രാജീവ് ഖായ്, നേവി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ എ.എൻ.പ്രമോദ്, മേജർ ജനറൽ എസ്.എസ്.ശാർദ –എഡിജി സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.

kinara - 1
Image Credit: Wikimedia Commons

അഭ്യൂഹങ്ങളുടെ തുടക്കം ഇങ്ങനെ

കിരാണ കുന്നുകൾക്ക് സമീപമുള്ള പാകിസ്ഥാന്റെ ഭൂഗർഭ ആണവ സംഭരണ ​​തുരങ്കങ്ങളെക്കുറിച്ച് ചില റിപ്പോർട്ടുകൾ 2017 മുതൽ പ്രത്യക്ഷപ്പെടാറുണ്ട്. ഏകദേശം 68 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ സ്ഥലത്ത്, ഉറപ്പുള്ള തുരങ്കങ്ങളും, നിരവധി രഹസ്യ പ്രവേശന പോയിന്റുകളും ഉണ്ട്, ഇവയിൽ ആണവ പോർമുനകൾ സൂക്ഷിക്കുന്നുണ്ടെന്ന് പണ്ടേ വിശ്വസിക്കപ്പെടുന്നു. ഇന്ത്യ ആക്രമിച്ച സർഗോധ വ്യോമതാവളത്തിന് വെറും 8 കിലോമീറ്റർ തെക്കുകിഴക്കായാണ് കിരാണക്കുന്നുകൾ. സർഗോധയിലേക്ക് തുറക്കുന്ന എന്തെങ്കിലും നിർണായക സംവിധാനത്തിന് ആക്രമണത്തിൽ തകർച്ച സംഭവിക്കാമെന്ന അഭ്യൂഹമാണ് പ്രചരിച്ചത്.

പാക്കിസ്ഥാനിൽ അടുത്തിടെയുണ്ടായ ഭൂകമ്പങ്ങളുടെ ഒരു പരമ്പരയെയും "ആണവ സംഭരണശാല ആക്രമിക്കപ്പെട്ടതുമായി" ഗൂഢാലോചന സിദ്ധാന്തക്കാർ ബന്ധപ്പെടുത്തിയിരുന്നു. വെടിനിർത്തൽ ധാരണയിലെത്തിയതിനുശേഷവും സർഗോധ വ്യോമതാവളത്തിൽ ഇന്ത്യ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചതിനുശേഷവും ഈ ചർച്ചകൾ കൂടുതൽ ശക്തമായി. 

ആണവ ചോർച്ചകൾ പരീക്ഷിക്കുന്നതിനോ അവയെ നിയന്ത്രിക്കുന്നതിനോ വേണ്ടി, യുഎസിൽ നിന്നു ഈജിപ്തിൽ നിന്നുമുള്ള വിമാനങ്ങൾ പാക്കിസ്ഥാനിൽ നിന്നുള്ള ഫ്ലൈറ്റ് റഡാറുകളുടെ സ്ക്രീൻഷോട്ടുകളും ചില സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പ്രചരിപ്പിച്ചു. ഈജിപ്തിൽനിന്നും ആണവ വികിരണം നിയന്ത്രിക്കുന്ന ബോറണുമായി ഒരു കാർഗോ വിമാനം പാക്കിസ്ഥാനിലെത്തിയെന്ന അഭ്യൂഹം ഈ പ്രചാരണത്തിന് ആക്കം കൂട്ടി. 

ബോറൺ ആണവ വികിരണം ചെറുക്കുമോ?

ബോറണിന്, പ്രത്യേകിച്ച് ബോറൺ-10 എന്ന ഐസോടോപ്പിന്, ന്യൂട്രോണുകളെ വളരെ ഫലപ്രദമായി ആഗിരണം ചെയ്യാൻ കഴിയും. ആണവ റിയാക്ടറുകളിൽ അനിയന്ത്രിതമായ ചെയിൻ റിയാക്ഷനുകൾ ഉണ്ടാകുമ്പോൾ, അധികമുള്ള ന്യൂട്രോണുകളെ വലിച്ചെടുത്ത് റിയാക്ഷൻ നിയന്ത്രിക്കാൻ ഇത് സഹായിക്കും.

റിയാക്ടറിൽ അടിയന്തര സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ, ബോറൺ അടങ്ങിയ ദ്രാവകം (ബോറിക് ആസിഡ് ലായനി) റിയാക്ടർ കോറിലേക്ക് പമ്പ് ചെയ്യുന്നത് ഒരു സാധാരണ പ്രതികരണ രീതിയാണ്. ഇത് വളരെ വേഗത്തിൽ ന്യൂട്രോണുകളുടെ എണ്ണം കുറയ്ക്കുകയും, അതുവഴി ഫിഷൻ റിയാക്ഷൻ നിർത്തുകയും ചെയ്യും. ഈ പ്രക്രിയയെ "റിയാക്ടർ സ്ക്രാം" എന്ന് വിളിക്കുന്നു.

നൈൽ ഡെൽറ്റയിലെ മണ്ണിലും ജലത്തിലും ബോറണിന്റെ സാന്നിധ്യം പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതോടെ ഈജിപ്ഷ്യൻ വിമാനത്തിന്റെ പാക്കിസ്ഥാൻ ലാൻഡിങ് ബോറണുമായി ബന്ധപ്പെട്ടിരിക്കാമെന്ന അനുമാനത്തിന് കാരണമായി.

English Summary:

Indian Army denies Kirana Hills nuclear facility attack; Air Marshal A K Bharti clarifies the rumors and debunks conspiracy theories linking Operation Sindhuri to a Pakistani nuclear facility. The origin of the rumors is traced to previous reports about Pakistani underground nuclear storage and recent social media speculation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com