മിസൈല്‍ പരീക്ഷണത്തിനൊരുങ്ങി പാക്കിസ്ഥാന്; പടക്കപ്പലിൽനിന്നും 'ഡിസ്ട്രോയർ' തൊടുത്ത് ഇന്ത്യ!:വിഡിയോ

Mail This Article
പാകിസ്ഥാനുമായുള്ള സംഘർഷാവസ്ഥ നിലനിൽക്കുന്ന ഈ നിർണായക സമയത്ത്, സമുദ്രമേഖലയിലെ പ്രതിരോധം കൂടുതൽ ശക്തമാക്കിക്കൊണ്ട് ഇന്ത്യ തദ്ദേശീയമായി നിർമിച്ച അത്യാധുനിക യുദ്ധക്കപ്പലായ ഐഎൻഎസ് സൂറത്തിൽ നിന്ന് വിജയകരമായ മിസൈൽ പരീക്ഷണം നടത്തി. മീഡിയം-റേഞ്ച് സർഫസ്-ടു-എയർ മിസൈൽ (എംആർഎസ്എഎം) സംവിധാനം ഉപയോഗിച്ച് അതിവേഗത്തിലും താഴ്ന്ന ഉയരത്തിലും സഞ്ചരിക്കുന്ന ഒരു ലക്ഷ്യത്തെയാണ് കൃത്യതയോടെ തകർത്തത്.
ഇസ്രയേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസിന്റെ (IAI) സഹായത്തോടെ ഡിആർഡിഒ നിർമിച്ച ഒരു സ്മാർട്ട് സിസ്റ്റമാണ് എംആർഎസ്എഎം. ശബ്ദത്തിന്റെ ഇരട്ടി വേഗതയിൽ (ഏകദേശം 2,400 കിലോമീറ്റർ) പായുന്നു, കൂടാതെ 70 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാനും കഴിയും.
ഐഎൻഎസ് സൂറത്ത്
പി15 ബി ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ പ്രോജക്ടിന്റെ ഭാഗമായുള്ള നാലാമത്തെയും അവസാനത്തെയും കപ്പൽ. 75 ശതമാനം ഭാഗവും തദ്ദേശീയമായി നിർമിച്ചത്. 7400 ടൺ കേവ് ഭാരമുള്ള സൂറത്ത് എന്ന യുദ്ധക്കപ്പൽ നിർമിച്ചത് മുംബൈയിലെ മസഗോണ്‍ ഡോക്സ് ലിമിറ്റഡാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഐഎൻഎസ് സൂറത്തും ഐഎൻഎസ് നീലഗിരി, മുങ്ങിക്കപ്പൽ ഐഎൻഎസ് വാഗ്ഷീർ എന്നിവയുൾപ്പെടെയുള്ളവ രാജ്യത്തിന് സമർപ്പിച്ചത്

അറബിക്കടലിൽ പാക്കിസ്ഥാൻ ഒരു മിസൈൽ പരീക്ഷണം നടത്താനൊരുങ്ങുന്നുവെന്ന റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് ഇന്ത്യൻ പ്രതിരോധശേഷിയുടെ പ്രതീകമായി തദ്ദേശീയമായി നിർമിച്ച യുദ്ധക്കപ്പലിൽനിന്ന് പരീക്ഷണം നടത്തിയിരിക്കുന്നത്
വ്യത്യസ്ത ഉയരങ്ങളിലും റേഞ്ചുകളിലുമുള്ള വൈവിധ്യമാർന്ന വ്യോമ ഭീഷണികളെ ലക്ഷ്യമാക്കി നശിപ്പിക്കുന്നതിനാണ് മിസൈൽ സിസ്റ്റത്തിന്റെ എംആർഎസ്എഎം ആർമി പതിപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്. ഒഡീഷ തീരത്ത് സ്ഥിതി ചെയ്യുന്ന ഡോ. എപിജെ അബ്ദുൾ കലാം ദ്വീപിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലായിരുന്നു ഈ മിസൈലിന്റെ പരീക്ഷണങ്ങൾ നടന്നത്.
ലംബമായി വിക്ഷേപിക്കാൻ കഴിയുന്ന ഈ മിസൈൽ, 360 ഡിഗ്രിയിലുള്ള ഭീഷണികളെ നേരിടാൻ ശേഷിയുള്ള ഒരു ശക്തമായ ആയുധമാണ്.ഐഎൻഎസ് സൂറത്തിൽ നിന്നുള്ള ഈ വിജയകരമായ പരീക്ഷണം ഇന്ത്യൻ നാവികസേനയുടെ പ്രതിരോധ കവചം കൂടുതൽ ശക്തമാക്കുകയും ചെയ്യും.